അതുല്യം – വിശാഖ് കടമ്പാട്ട് എഴുതിയ കവിത
Mail This Article
ഒരു തുറന്ന പുസ്തകത്തിൽ
നിന്നാണ് എനിക്കവളെ കിട്ടിയത്.
വെട്ടം വീണപ്പോൾ തുടങ്ങിയ
യാത്ര അവസാനിച്ചത്
രാജകീയ കലാലയത്തിന്റെ
മുറിയുടെ വാതിൽക്കലാണ്.
മുപ്പത്തിയേഴ് അക്ഷരങ്ങൾ
സ്ഥാനം പിടിച്ച ചതുര മുറിയിലെ
നീളൻ ബഞ്ചിന്റെ അറ്റത്തെ
നിരയിലെ കോമ്പല്ല് പൊന്തിയ
അക്ഷരം മാത്രമാണ് ഞാൻ
പുസ്തകത്തിൽ പകർത്തിയത്.
അവൾക്ക് വേണ്ടി വരികൾ
എഴുതുമ്പോൾ ഞാൻ
ചെറുതായി ചിരിച്ചു തുടങ്ങും.
ഇടയ്ക്കിടെ കേൾക്കുന്ന
അവളുടെ ചിരിയോർമ്മകൾ
ഞാൻ കുറിക്കുന്ന
അക്ഷരങ്ങളിൽ വീഴുന്നതാവാം.
സാഹിത്യത്തിൽ കുടുങ്ങിയാൽ
വഴികൾ കാണാൻ കഴിയില്ല.
സാഹിത്യ ചരിത്രം ഇടയ്ക്കിടെ
എന്നെ ശ്വാസം മുട്ടിച്ചിരുന്നപ്പോൾ
ഞാൻ ഓടിയൊളിച്ചിരുന്നത്
രണ്ട് ഉണ്ടക്കണ്ണുകളിൽ
പറ്റിച്ചേർന്നിരിക്കുന്ന
കണ്ണടയുടെ മറവിലേക്കാണ്.
പൂർണ്ണമാകാത്ത ഒരുപിടി
വാക്കുകൾ മാത്രം
ഞാൻ സൂക്ഷിച്ചിട്ടുണ്ട്.
നിമിഷങ്ങൾ ചിത്രങ്ങളായി
മാറുമ്പോൾ മാത്രം
ഞാൻ അവളിൽ നിന്നും
ദൂരേക്ക് ഒഴിഞ്ഞു മാറാറുണ്ട്.
ചിരിച്ചു തീർത്ത പകലുകളും
എഴുതി തീർത്ത അക്ഷരങ്ങളും
ആ ചുരുളൻ മുടിയിഴകളുടെ
ഓർമ്മകളിൽ കാണാനാണ്
എനിക്ക് കൂടുതൽ ഇഷ്ടം.