അങ്കമാലി സബ് റജിസ്ട്രാർ ഓഫിസിൽ വിവാഹം; ആഘോഷങ്ങളില്ലാതെ ചെമ്പൻ
Mail This Article
അങ്കമാലി ∙ ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷങ്ങളില്ലാതെ നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. അങ്കമാലി ബസിലിക്കയ്ക്ക് സമീപം മാളിയേക്കൽ ജോസിന്റെയും ആനിയുടെയും മകനായ ചെമ്പൻ വിനോദ് കോട്ടയം കറുകച്ചാൽ ശാന്തിപുരം ചക്കുങ്കൽ തോമസ് ചാക്കോയുടെ മകൾ മറിയം തോമസിനെയാണ് വിവാഹം ചെയ്തത്.
സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം അങ്കമാലി സബ് റജിസ്ട്രാർ ഓഫിസിൽ ഇന്നലെ രാവിലെയായിരുന്നു വിവാഹം. സൈക്കോളജിസ്റ്റാണ് മറിയം തോമസ്.
നിയന്ത്രണങ്ങളുള്ളതിനാൽ സുഹൃത്തുക്കളായ ലിജോ ജോസ് പെല്ലിശേരി, എ.ബി. ശ്രീജിത്ത്, ആൻസൻ ആന്റണി എന്നിവരും വധൂവരൻമാരും ഉൾപ്പെടെ 5 പേരേ റജിസ്ട്രാർ ഓഫിസിലെത്തിയുള്ളൂ.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്.
സഹനടൻ, വില്ലൻ, നായകൻ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.