ADVERTISEMENT

തമിഴ് ചിത്രങ്ങളില്‍ ഇനി തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന്  ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. ദിവസ വേതനക്കാരെ കരാർ അടിസ്ഥാനത്തില്‍ പുറത്തുനിന്നും കൊണ്ടുവരുന്ന പ്രവണതയാണ് ഫെഫ്സി ചോദ്യം ചെയ്തതെന്നും അഭിനേതാക്കൾക്കു വിലക്കെന്നു പറഞ്ഞ് പ്രചരിക്കുന്ന വാർത്തകളിൽ അടിസ്ഥാനമില്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറയുന്നു. ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയോട്(ഫെഫ്സി) ഫെഫ്ക ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ ചെന്നൈയിൽ ഫെഫ്‍സി നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമുണ്ടാവുമെന്നും അദ്ദേഹം മനോരമ ഓൺലൈനിനോട് പറഞ്ഞു.

 

‘‘സാങ്കേതിക കാര്യങ്ങളില്‍ അവിടെയുള്ളവർക്കു കൂടി മുൻഗണന കൊടുക്കണമെന്നാണ് അവർ പറയുന്നത്. ദിവസ വേതനക്കാരെ കരാർ അടിസ്ഥാനത്തില്‍ പുറത്തുനിന്നും കൊണ്ടു വരുന്നത് തമിഴ് നാട്ടിലെ അടിസ്ഥാന വര്‍ഗ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇത് മുൻനിർത്തിയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ ഇത്തരത്തിലൊരു നിലപാട് എടുത്തത്. ഈ ഫെഡറേഷൻ മാത്രമല്ല മറ്റേത് സംസ്ഥാനത്തുള്ളവരാണെങ്കിലും ഇതേ ചെയ്യൂ. കേരളത്തില്‍ തന്നെ ഇവിടെയുള്ള തൊഴിലാളികളെ മാറ്റിനിര്‍ത്തി പുറത്തുനിന്നുള്ളവർക്ക് ജോലി കൊടുത്താൽ എന്താകും സ്ഥിതി. ബാറ്റ പരമാവധി കുറച്ച് ഒരു തുക പറഞ്ഞാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യൂണിറ്റുകളെ തമിഴ് നാട്ടിൽ കൊണ്ടുവരുന്നത്. കേരളത്തിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിൽ ഇത്തരം ഒരു പ്രവണതയുണ്ടായാൽ നമുക്കത് അംഗീകരിക്കാൻ കഴിയുകയില്ല. അതേ നിലപാടാണ് ഫെഫ്‍സി സ്വീകരിച്ചത്.’’ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

 

ഫെഫ്‌സി ഫെഡറേഷന്റെ നിബന്ധനയുടെ പകർപ്പ്: നിർമാതാക്കളോട് തമിഴ്‌നാട്ടില്‍ നിന്നുള്ള കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കുന്നതിനും/കോണ്‍ട്രാക്റ്റ് ചെയ്യുന്നതിനും പരിഗണിക്കണമെന്നും എല്ലാ പ്രതിദിന ജോലിക്കാരായ തൊഴിലാളികളെയും തമിഴ്നാട്ടില്‍ നിന്ന് വാടകയ്ക്കെടുക്കുകയോ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ അഭ്യർഥിക്കുന്നു (FEFSI-യുമായി ബന്ധപ്പെട്ടിരിക്കുന്നു). സിനിമകള്‍ തമിഴ്നാട്ടില്‍ തന്നെ ചിത്രീകരിക്കണം, സ്‌ക്രിപ്റ്റ് ആവശ്യപ്പെടുകയാണെങ്കില്‍ മാത്രം, തമിഴ്നാടിന് പുറത്തോ വിദേശത്തോ ലൊക്കേഷനുകള്‍ തീരുമാനിക്കാന്‍ നിര്‍മ്മാതാവിനോടും സംവിധായകനോടും അഭ്യർഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com