ADVERTISEMENT

മലയാളത്തിനു വീണ്ടും അഭിമാനമായി ജൂഡ് ആന്തണി ജോസഫിന്റെ ‘2018’. ഓസ്കര്‍ നോമിനേഷനിലേക്ക് മികച്ച ചിത്രത്തിനു വേണ്ടി പരിഗണിക്കപ്പെടുന്ന 265 സിനിമകളില്‍ ജൂഡ് ആന്തണിയുടെ ‘2018’ സിനിമയും ഉൾപ്പെട്ടു. ഇന്ത്യയിൽനിന്ന് 2018 ഉം, ഹിന്ദി ചിത്രം ട്വൽത് ഫെയിലുമാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച സിനിമകളുടെ അക്കാദമി പട്ടികയിലാണ് മലയാളത്തിൽ നിന്നൊരു ചിത്രം എത്തിയതെന്നതും അഭിമാനകരമായ നേട്ടമാണ്.

നേരത്തെ ഓസ്കർ നോമിനേഷനിലേക്കുള്ള പത്ത് വിഭാഗങ്ങളിലെ ചിത്രങ്ങൾ അക്കാദമി ഷോർട് ലിസ്റ്റ് ചെയ്തിരുന്നു. മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിന് ഇന്ത്യയിൽനിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്ന ‘2018’, മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നുമില്ല. ഇതോടെ ഓസ്കർ പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് കരുതിയ അണിയറക്കാർക്കും ഈ വാർത്ത വലിയൊരു ഊര്‍ജവും പ്രതീക്ഷയുമാണ് നൽകുന്നത്. 

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം, വിദേശ ഭാഷാ ചിത്രം, മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്, മ്യൂസിക് (ഒറിജിനൽ സോങ്–ഒറിജിനൽ സ്കോർ), അനിമേറ്റഡ് ഹ്രസ്വചിത്രം, ലൈവ് ആക്‌ഷൻ ഹ്രസ്വ ചിത്രം. സൗണ്ട് ആൻഡ് വിഷ്വൽ ഇഫക്റ്റ്സ് എന്നീ വിഭാഗങ്ങളിലുള്ള ചുരുക്കപ്പട്ടികയാണ് അക്കാദമി ഡിസംബർ 21ന്പുറത്തുവിട്ടത്.

ഓസ്‌കർ നോമിനേഷനുകൾ അടുത്തിരിക്കെ സംവിധായകൻ ജൂഡ് ആന്തണിയും നിർമാതാവ് വേണു കുന്നപ്പിള്ളിയും മലയാള സിനിമയ്ക്കു സ്വപ്നം കാണാൻ കഴിയാത്ത തരത്തിലുള്ള പ്രമോഷനാണ് ‘2018’ നു നൽകിയത്. തെക്കേ അമേരിക്കയിലെ 400ൽ പരം സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്തു. അമേരിക്കയിൽ റിലീസ് ചെയ്തതുകൊണ്ടു തന്നെ സിനിമ ജനറൽ കാറ്റഗറിയിൽ മത്സരിക്കാനും യോഗ്യത നേടിയിരുന്നു. പ്രമോഷനുവേണ്ടി ഒരു മാസത്തോളം ജൂഡ് അമേരിക്കയിലുണ്ടായിരുന്നു. 

ജനുവരി 23നാണ് ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിക്കുക. 265 സിനിമകളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാകും ഓസ്കറിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുക. ‘2018’ നോമിനേഷനിൽ ഉൾപ്പെടുമോ ഇല്ലയോ എന്നത് പ്രവചനാതീതമാണ്. എന്നാലും സ്വന്തം സിനിമയുടെ മികവില്‍ വിശ്വാസമുണ്ടെങ്കിൽ ഉയരങ്ങൾ താണ്ടാം എന്ന പ്രതീക്ഷയാണ് ജൂഡും കൂട്ടരും ഈ നേട്ടത്തിലൂടെ മറ്റുള്ളവര്‍ക്കു പകർന്നു നൽകുന്നത്.

മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിൽ നോമിനേഷനിലെത്തുക അഞ്ച് സിനിമകളാണ്. ഇന്റർനാഷനൽ ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം ഗുരു (1997) ആയിരുന്നു. ആദാമിന്റെ മകൻ അബു (2011), ജല്ലിക്കെട്ട് (2020) എന്നിവയാണ് ഇന്ത്യയുടെ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകൾ. അവസാന അഞ്ചിൽ ഇടം നേടിയത് ബോളിവുഡ് ചിത്രം ലഗാൻ (2001). മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിൽ ഓസ്കർ നോമിനേഷനിലെത്തിയ ആദ്യ ഇന്ത്യന്‍ സിനിമയാണ് ‘മദർ ഇന്ത്യ’.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 ലെ  മഹാപ്രളയത്തെ ഒരിക്കൽക്കൂടി മലയാളികളുടെ മുന്നിൽ അവതരിപ്പിച്ച് കയ്യടി നേടിയ ചിത്രമാണ് ജൂഡ് ആന്തണി ജോസഫിന്റെ 2018. പ്രളയത്തിന്റെ കെടുതികൾ മാത്രമല്ല മനുഷ്യർ തമ്മിലുള്ള സാഹോദര്യവും മനോധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയും ഇഴചേർന്ന കഥയാണ് ജൂഡ് ആന്തണി ദൃശ്യാവിഷ്‌ക്കരിച്ചത്. ടൊവിനോ തോമസ്, ആസിഫ് അലി, ലാൽ, അജു വർഗീസ്, നരേൻ, തൻവി റാം, ദേവനന്ദ, ഇന്ദ്രൻസ്, സുധീഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

English Summary:

Jude Anthany Joseph's 2018 Movie Shortlisted in Oscar Best Picure category

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com