ADVERTISEMENT

‘ആടുജീവിതം’ സിനിമ കണ്ട് കണ്ണു നിറഞ്ഞ് നജീബ്. പൃഥ്വിരാജ് അതിഗംഭീരമായാണ് സിനിമയിൽ താനായി പകർന്നാടിയിരിക്കുന്നതെന്നും ഇനി ലോകം മുഴുവൻ തന്റെ കഥ അറിയുമെന്നും സിനിമ കണ്ട ശേഷം നജീബ് പറഞ്ഞു. കൊച്ചിയിലെ വനിതാ–വിനിതാ തിയറ്ററിൽ ആദ്യ ഷോയ്ക്കാണ് നജീബെത്തിയത്. എഴുത്തുകാരൻ ബെന്യാമിനും നജീബിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു.

‘‘ഞാനനുഭവിച്ച അതേ രീതിയിൽ തന്നെയാണ് പൃഥ്വിരാജ് സർ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. എന്റെ ജീവിതം തിയറ്ററുകളിൽ വരുന്നതിൽ വലിയ സന്തോഷമുണ്ട്. ലോകം മുഴുവൻ എന്നെ അറിയും. ഞാൻ അനുഭവിച്ച ദുരിതങ്ങൾ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകം കാണാൻ പോകുകയാണ്. അദ്ദേഹം വളരെ ഗംഭീരമായി അഭിനയിച്ചു. ഒരു ഷേക്ക് ഹാൻഡ് പോലും കൊടുക്കാൻ പറ്റിയില്ല. പൃഥ്വിരാജ് സാറിനെ എനിക്ക് കാണണമെന്നുമുണ്ട്. അദ്ദേഹം എന്നെ കാണും. ഞങ്ങൾക്കും ഞങ്ങളുടെ നാട്ടുകാർക്കും അതിൽ വലിയ സന്തോഷമുണ്ട്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്നുതന്നെ പോയി കാണുമെന്ന് പറഞ്ഞ് ഒരുപാടു പേർ വിളിക്കുന്നുണ്ട്.

ഇതെല്ലാം കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. പിന്നെ എനിക്ക് വരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്റെ മോന്റെ കുഞ്ഞ് മരണപ്പെട്ടിരുന്നു. ഇപ്പോ അവരുടെ നിര്‍ബന്ധം കൊണ്ട് ഞാന്‍ വന്നതാണ്. ഇല്ലെങ്കിൽ ഞാന്‍ വരില്ലായിരുന്നു. ഞാന്‍ മാത്രമേ വന്നിട്ടുള്ളു, വീട്ടില്‍ നിന്നും വേറെ ആരും വന്നിട്ടില്ല. ഈ പടം വിജയിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. എല്ലാവരും പോയി കാണണം.’’– നജീബ് പറഞ്ഞു. 

അതേസമയം സംവിധായകൻ ബ്ലെസി ഇന്ന് ചിത്രം തിയേറ്ററിലെത്തി കാണുന്നില്ലെന്നാണ് വിവരം. റിലീസ് ദിവസം പ്രാർഥനയിൽ കഴിയുകയാണ് ബ്ലെസിയെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

മകൻ സഫീറിന്റെ ഏകമകൾ സഫാ മറിയത്തിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് നജീബും കുടുംബവും സിനിമ കാണാനെത്തില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ ഇത്രയും വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസാകുമ്പോൾ നജീബെങ്കിലും ഒപ്പമുണ്ടാകണമെന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും വാക്കുകൾ സ്വീകരിച്ചാണ് നജീബ് ചിത്രം കാണാനെത്തിയത്.

English Summary:

Najeeb's response after watching Aadujeevitham movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com