പ്രമേപരമായ പുതുമയും കയ്യടക്കത്തോടെയുള്ള പരിചരണവുമുള്ള സിനിമ; ഉള്ളൊഴുക്കിനെ പ്രശംസിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു
Mail This Article
വളരെ മികച്ച അഭിപ്രായങ്ങളോടെ പ്രേക്ഷകമനസ്സുകളില്‍ മുന്നേറുകയാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉര്‍വശി - പാര്‍വതി ചിത്രം ഉള്ളൊഴുക്ക്. റിലീസ് ദിനം മുതല്‍ക്കേ എല്ലാത്തരം പ്രേക്ഷകരും ഒരേ പോലെ ചിത്രത്തെ പ്രശംസിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇപ്പോഴിതാ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദുവും ഉള്ളൊഴുക്കിനെ ഉള്ളഴിഞ്ഞ് സ്വീകരിച്ചിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് മന്ത്രി ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചത്. പുതുമയുള്ള പ്രമേയത്തെയും കയ്യടക്കത്തോടെയുള്ള പരിചരണത്തെയും അഭിനേതാക്കളുടെ മിന്നും പ്രകടനത്തെയും മന്ത്രി അഭിനന്ദിച്ചിട്ടുണ്ട്. മന്ത്രിയുടെ ഈ പോസ്റ്റ് ചിത്രത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.
മന്ത്രി ആർ ബിന്ദുവിന്റെ വാക്കുകൾ ഇങ്ങനെ;
'മുഖ്യമായും സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു നിൽക്കുന്ന സിനിമ എന്ന് കേട്ടതിനാലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടു പേരും മികച്ച അഭിനേതാക്കളെന്ന നിലയിൽ സ്നേഹാദരങ്ങളോടെ കാണുന്നവർ ആയതിനാലും റിലീസ് ചെയ്ത ദിവസം തന്നെ “ഉള്ളൊഴുക്ക്” കാണാൻ പോയി.
പ്രമേപരമായ പുതുമയും കയ്യടക്കത്തോടെയുള്ള പരിചരണവും അഭിനന്ദനീയമാണ്. “കുടുംബം” എന്ന സ്ഥാപനത്തിന്റേയും അതിന്റെ ‘അന്തസ്സ്, അഭിമാനം“ തുടങ്ങിയ മിഥ്യാധാരണകളുടെയും പൊള്ളത്തരം തുറന്നുകാണിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. നുണകളുടെ കരിങ്കല്ലുകൾ കൊണ്ടാണ് കുടുംബം എന്ന സ്ഥാപനത്തിന്റെ അസ്ഥിവാരം കെട്ടിയിരിക്കുന്നത് എന്ന് നെഞ്ച് പൊള്ളിക്കുന്നുണ്ട് ഈ സിനിമ. മറ്റുള്ളവരുടെ മുൻപിൽ കെട്ടുകാഴ്ച്ച പണ്ടമായി ജീവിതം നിസ്സഹായമാവുന്നത് കൃത്യമായി പറയുന്നുണ്ട് ചിത്രം. മിഥ്യാഭിമാനങ്ങളുടെ കുമിളകൾ പൊട്ടിയ്ക്കുമ്പോൾ നുണകൾക്ക് പിന്നിൽ ഒളിപ്പിക്കപ്പെട്ട നേരുകളുടെ ഉള്ളൊഴുക്കുകൾ വെളിപ്പെടുന്നു. ഉൾക്കലക്കങ്ങൾ പുതിയ പ്രയാണങ്ങൾക്കുള്ള ഊർജ്ജം പകരുകയാണ് വേണ്ടത്. പക്ഷേ, അവസാനഭാഗം വീണ്ടും സാമ്പ്രദായികതയുടെ പരിമിതവൃത്തത്തിലേക്കുള്ള തിരിച്ചു പോക്കായോ എന്ന് സംശയം തോന്നായ്കയില്ല.
നൈസ്സർഗികമായ അഭിനയ ചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടു നടിമാർ മത്സരിച്ചഭിനയിക്കുന്ന ഈ സിനിമ എല്ലാവരും കാണണേ. ഈ ലോകം പെണ്ണുങ്ങളുടേതു കൂടിയാണല്ലോ.'
അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.
ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്