ADVERTISEMENT

'എല്ലാ കലാപ്രവർത്തകരും ഉണ്ടാകണേ... ഒന്നിക്കണേ,' ലോക്ഡൗൺ കാലത്ത് വേദികളില്ലാതെ വീട്ടിലിരിക്കേണ്ടി വന്ന കലാകാരന്മാർക്കായുള്ള ക്യാംപയിനിന്റെ ഭാഗമായി ഫെയ്സ്ബുക്കിൽ പ്രചരിച്ച വാക്കുകളാണിത്. അതിനു തുടർച്ചയായി വ്യാഴാഴ്ച കലാകാരന്മാർ അവരവരുടെ പേജുകളിൽ ഒരു മിനിറ്റ് നീളുന്ന കലാപ്രകടനങ്ങൾ കാഴ്ച വച്ചു. സംവാദങ്ങളും തമാശകളും തകർത്താടുന്ന സമൂഹമാധ്യമങ്ങളുടെ അരങ്ങിൽ ഇന്നലെ നിറഞ്ഞത് കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന കലാപ്രകടനങ്ങളായിരുന്നു. "ഞങ്ങൾ കലാപ്രവർത്തകർ, കലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ചവർ... രസിപ്പിച്ചവർ... ചിന്തിപ്പിച്ചവർ... ഞങ്ങൾക്കും തരിക ഒരു കരുതൽ," അവർ കുറിച്ചു. 

ഗസൽ പാടി രാഹുൽ രാജ്

ഒരു മിനിറ്റ് കലാപ്രകടനത്തിന്റെ ഭാഗമായി ഫരീദ ഖാനൂമിന്റെ അതിപ്രശസ്തമായ ഗസലാണ് സംഗീതസംവിധായകൻ രാഹുൽ രാജ് ആരാധകർക്കായി പങ്കുവച്ചത്.

കീബോർഡിന്റെ പശ്ചാത്തലത്തിൽ രാഹുൽ രാജ് പാടി, 'ആജ് ജാനേ കീ സിദ് നാ കരോ...'! ഗസലിന്റെ ആദ്യ വരികൾ മാത്രമാണ് രാഹുൽ രാജ് പാടിയത്. 'ബാക്കി മറ്റൊരു ദിവസം പാടാം ല്ലേ?' എന്നൊരു ചോദ്യത്തോടെയായിരുന്നു രാഹുൽ രാജിന്റെ പോസ്റ്റ്. 

'ദുഷ്കരമാണ് ഇനിയുള്ള നാളുകൾ, കൂടെ ഉണ്ടാകണം'; സയനോര

വർത്തമാനകാലത്തെ പ്രതിസന്ധികളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു സയനോരയുടെ പാട്ടവതരണം. "എല്ലാക്കാലവും ഞങ്ങൾ കലാകാരന്മാരെ അകമഴിഞ്ഞ് സ്നേഹിച്ചതിന് നന്ദി. ഇനി അങ്ങോട്ടുള്ള യാത്ര കുറച്ചധികം ദുഷ്ക്കരം ആയേക്കും ഞങ്ങൾക്ക്. കൈ പിടിച്ചുയർത്തുവാൻ, ചിറകേകുവാൻ, കരുതലായ്, തണലായി എപ്പോഴും കൂടെ ഉണ്ടാവണം നിങ്ങൾ.

വരൂ പോകാം പറക്കാം," ആമുഖമായി സയനോര കുറിച്ചു. ഗിറ്റാർ വായിച്ചു കൊണ്ടായിരുന്നു സയനോരയുടെ പാട്ട്. മനസിലേയ്ക്കൊഴുകി വരുന്ന ഫീൽ, എന്നായിരുന്നു പാട്ടിന് ആരാധകരുടെ കമന്റ്. ഈ ലോക്ഡൗൺ സമയത്ത് ഇടയ്ക്കിങ്ങനെ പരിപാടി അവതരിപ്പിക്കുന്നത് വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് ആശ്വാസമാകുമെന്നായിരുന്നു പ്രവാസിയായ ഒരു ആരാധകന്റെ പ്രതികരണം.  

നല്ല കാലത്തെ കുറിച്ച് സിത്താരയുടെ പാട്ട്

എല്ലാവരും പാടുന്ന, പറയുന്ന, പറക്കുന്ന നല്ല കാലത്തെക്കുറിച്ചായിരുന്ന സിത്താര കൃഷ്ണകുമാറിന്റെ പാട്ടും കുറിപ്പും. "കാണുന്നിതാ അകലെയല്ലാതെ ആ ഒരു നല്ലകാലം", വീടിന്റെ പച്ചപ്പിലിരുന്ന് സിത്താര മനസു നിറച്ചു പാടി.

"ഈ സമയത്ത് നാവിൽ വന്ന രണ്ടുവരികളും, കൂട്ടായി വന്ന ആ ഈണവും," എന്ന ആമുഖത്തോടെയായിരുന്നു സിത്താരയുടെ പാട്ട്. ആ നല്ല കാലം അകലെയല്ലെന്നും തീർച്ചയായും അതു വന്നുചേരുമെന്നും പാട്ടിനു മറുപടിയായി ആരാധകർ കുറിച്ചു. 

രാജലക്ഷ്മിയുടെ പാട്ടിന് സയനോരയുടെ ഗിറ്റാർ

എസ്.ജാനകി ആലപിച്ച നിത്യഹരിതഗാനമാണ് ഗായിക രാജലക്ഷ്മി തിരഞ്ഞെടുത്തത്. മൂടൽമഞ്ഞ് എന്ന ചിത്രത്തിലെ 'മാനസമണിവേണുവിൽ' എന്ന ഗാനം ആരാധകർക്കായി രാജലക്ഷ്മി ആലപിച്ചു.

രാജലക്ഷ്മിയുടെ ഗാനത്തിന് പശ്ചാത്തലമായി ഗിറ്റാർ വായിച്ചത് സയനോരയായിരുന്നു. "കല സമൂഹത്തിന് , കലാകാരൻ സമൂഹത്തിന്റേത്... വേണം തിരിച്ച് സമൂഹത്തിന്റെ ഒരു കരുതൽ," എന്ന അടിക്കുറിപ്പോടു കൂടിയാണ് രാജലക്ഷ്മി വിഡിയോ പങ്കുവച്ചത്.

'കാലം പോയ പോക്ക് കണ്ടോടീ പെണ്ണാളെ'

നാടൻ ശീലുകളായിരുന്നു സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്ത ആരാധകർക്കായി കാത്തു വച്ചത്. 'പാട്ടു കേൾക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു,' എന്നായിരുന്നു പാട്ടിന് ആരാധകരുടെ കമന്റ്. ഗോവിന്ദ് വസന്തയുടെ പാട്ട് നിരവധി പേർ പങ്കു വച്ചു. അതിനിടയിൽ കമന്റുമായി സംഗീതസംവിധായകന്റെ അമ്മയും എത്തി. 'സംഗീതം കൊടുത്തിരിക്കുന്നത് നന്നായിട്ടുണ്ട്,' എന്നായിരുന്നു അമ്മയുടെ കമന്റ്. 

'എന്റെയല്ല, ഇത് ഞങ്ങളുടെ പാട്ട്'; മിഥുൻ ജയരാജിന്റെ ക്യൂട്ട് വിഡിയോ

ഒരു മിനിറ്റ് കലാപ്രകടനത്തിന്റെ ഭാഗമായി ഗായകൻ മിഥുൻ ജയരാജ് പങ്കുവച്ചത് ഒരു ക്യൂട്ട് വിഡിയോ ആയിരുന്നു. ഭാര്യയും ഗായികയുമായ ഇന്ദു പ്രസാദും മകൾ ദക്ഷിണയും ചേർന്നാലപിച്ച അതിമനോഹരമായ ബോളിവുഡ് ഗാനം!

അമ്മയും മകളും ചേർന്നു പാടുന്ന പാട്ട് അതിമനോഹരമാണെന്നാണ് ആരാധകരുടെ പക്ഷം. നിരവധി പേർ മിഥുൻ പങ്കുവച്ച വിഡിയോ ഷെയർ ചെയ്തു. 'ദച്ചൂട്ടിയുടെ ശബ്ദം ഒരു രക്ഷയുമില്ല,' എന്നായിരുന്നു ആരാധകരുടെ കമന്റ്. 

മകനൊപ്പം പാട്ടുമായി ബിജിപാൽ

പ്രതീക്ഷയുടെ പാട്ടുമായാണ് സംഗീതസംവിധായകൻ ബിജിപാൽ ആരാധകർക്കു മുന്നിലെത്തിയത്. ഉടലാഴം എന്ന ചിത്രത്തിനു വേണ്ടി സിത്താരയും മിഥുനും ചേർന്ന് സംഗീതം നൽകിയ 'മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണ് നീ', എന്ന ഗാനം ബിജിപാലിന്റെ മകൻ ആലപിച്ചു. കീബോർഡിൽ പശ്ചാത്തല സംഗീതം ഒരുക്കി ബിജിപാലും ഒപ്പം ചേർന്നു.

സമൂഹത്തിൽ അടയ്ക്കടിയുണ്ടാകുന്ന ദുരന്തങ്ങളിൽ നിന്നു ജനങ്ങളെ പാട്ടിലൂടെയും തമാശകളിലൂടെും ചിരിപ്പിച്ചും സമാശ്വസിപ്പിച്ചും സാന്ത്വനിപ്പിക്കുന്നവരാണ് കലാകാരന്മാരെന്ന് ബിജിപാൽ പറഞ്ഞു. അനിൽ പനച്ചൂരാന്റെ വരികൾ പാടിയാണ് ബിജിപാൽ തന്റെ സന്ദേശം ആരാധകർക്കും സഹപ്രവർത്തകർക്കും മുൻപിൽ വച്ചത്. 

"പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ, 

വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ,

നേരു നേരിടാൻ കരുത്തു നേടണം, 

നിരാശയിൽ വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം. 

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം,

നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം, 

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ, 

നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ"

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com