ADVERTISEMENT

തനിക്കേറ്റവും പ്രിയപ്പെട്ട വായനക്കാരന്റെ പേര് ഒരു ലൈബ്രറി ഇന്നലെ സ്വന്തമാക്കി. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട പേരാണത്. ആ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ചാണ് ആ വായനക്കാരൻ മലയാളികളുടെ പ്രിയങ്കരനായത്. ആ വായനക്കാരന്റെ പേരാണ് ഗിരീഷ് പുത്തഞ്ചേരി. 

അദ്ദേഹം ജനിച്ചുവളർന്ന കൂമുള്ളിയെന്ന ഗ്രാമത്തിലെ വായനശാലയാണ് ഇന്നലെ ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല എന്ന പേരു സ്വീകരിച്ചത്. വായനശാലയുടെ മുറ്റത്ത് ഗിരീഷിന്റെ ഒരു അർധകായ പ്രതിമയും ഇന്നലെ സ്ഥാപിക്കപ്പെട്ടു. ഇന്നലെ ഗിരീഷ് പുത്തഞ്ചേരിയുടെ പതിമൂന്നാം ഓർമദിവസമായിരുന്നു.

girish2
കോഴിക്കോട് അത്തോളി കൂമുള്ളി വായനാശാലയ്ക്കു സമീപം അനാഛാദനം ചെയ്ത ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിയിൽ പുഷ്പാർച്ചന നടത്തുന്ന സംവിധായകൻ ലാൽ ജോസ്. വി.ആർ. സുധീഷ്, ഗിരീഷ് പു‍ത്തഞ്ചേരിയുടെ ഭാര്യ ബീന, പ്രതിമ അനാഛാദനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം: വിധുരാജ് മനോരമ

 

അത്തോളി പഞ്ചായത്തിലെ കൂമുള്ളിയിലാണ് പുത്തഞ്ചേരിയെന്ന പ്രദേശം. കുട്ടിക്കാലം തൊട്ട് തുടങ്ങിയ ആഴത്തിലുള്ള വായനയാണ് തന്നെ നല്ല യൗവനത്തിലും പുസ്തകങ്ങൾ വായിക്കാനെത്തിയിരുന്നതും ഏറെ സമയം ചെലവിട്ടതും കൂമുള്ളി വായനശാലയിലാണ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഒരു സ്മാരകമുണ്ടാക്കുകയെന്ന അത്തോളി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമാണ് ഇന്നലെ യാഥാർഥ്യമായത്. ഗിരീഷ് പുത്തഞ്ചേരിയുടെ പ്രിയസുഹൃത്തും സംവിധായകനുമായ ലാൽജോസ് ആണ് കൂമുള്ളിയിലെ ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയത്. ഒപ്പം ഗിരീഷ് പുത്തഞ്ചേരിയുടെ അയൽവാസിയും സുഹൃത്തുമായിരുന്ന കഥാകൃത്ത് വി.ആർ.സുധീഷുമുണ്ടായിരുന്നു. കൂമുള്ളിക്കാരനും ‘തിരുവാവണി രാവ്’ എന്ന ഗാനത്തിലൂടെ പ്രശസ്തനായ ഗാനരചയിതാവുമായ മനു മഞ്ജിത്തും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

girish3
കോഴിക്കോട് അത്തോളി കൂമുള്ളിയിൽ സംഘടിപ്പിച്ച ഗിരീഷ് പുത്തഞ്ചേരി അനുസ്മരണച്ചടങ്ങിൽ സംവിധായകൻ ലാൽ ജോസ്. ചിത്രം: വിധുരാജ് മനോരമ

 

girish1
കോഴിക്കോട് അത്തോളി കൂമുള്ളി വായനാശാലയ്ക്കു സമീപം അനാഛാദനം ചെയ്ത ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ നോക്കിനിൽക്കുന്ന എഴുത്തുകാരൻ വി.ആർ. സുധീഷും സംവിധായകൻ ലാൽ ജോസും. ചിത്രം: വിധുരാജ് മനോരമ

വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരയ്ക്കൽ അധ്യക്ഷനായിരുന്നു. സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയായി. അനുസ്മരണ പ്രഭാഷണം നടത്തി. ‘‘ഗിരീഷിനെക്കുറിച്ചു പറയാതെ ഒരു ദിവസം പോലും കടന്നുപോവാറില്ല. നമ്മൾ എപ്പോഴും ആ പാട്ടുകൾ കേട്ടുകൊണ്ടിരിക്കുകയല്ലേ. ഓർമിക്കാതിരിക്കാൻ കഴിയില്ല...’’ ലാൽജോസിന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷേ കണ്ണീരൊഴുകുംമുൻപേ അദ്ദേഹം നിർത്തി. ‘‘എനിക്ക് വാക്കുകൾ വരുന്നില്ല. എല്ലാവർക്കും നന്ദി..’’ അദ്ദേഹം പ്രസംഗം നിർത്തി.

 

ഗിരീഷ് പുത്തഞ്ചേരിയുടെ ജന്മനാടായ കൂമുള്ളിയിൽ അത്തോളി ഗ്രാമപഞ്ചായത്ത് ഒരുക്കിയ അനുസ്മരണപരിപാടി ‘സൂര്യകിരീട’ത്തിൽ പ്രസംഗിക്കാനെത്തിയതായിരുന്നു സംവിധായകൻ ലാൽജോസ്. ഇതാദ്യമായാണ് തന്നെ ഗിരീഷ് പുത്തഞ്ചേരിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലേക്കു ക്ഷണിച്ചതെന്നും ആ പരിപാടി ഗിരീഷിന്റെ ജന്മനാട്ടിലാണെന്നത് ഏറെ പ്രിയങ്കരമാണെന്നും ലാൽജോസ് പറഞ്ഞു. തന്റെ ആദ്യ ചിത്രമായ മറവത്തൂർകനവ് മുതൽ അഞ്ചു സിനിമകളിൽ ഗിരീഷാണ് പാട്ടെഴുതിയത്. ഗിരീഷിന്റെയും വിദ്യാസാഗറിന്റെയും കൂട്ടുകെട്ടിൽ പിറന്ന പാട്ടുകളാണ് എന്നും തന്റെ സിനിമയുടെ അംബാസിഡർമാരെന്നും ലാൽജോസ് പറഞ്ഞു. രണ്ടാംഭാവം എന്ന സിനിമയിൽ ‘മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു’ എന്ന പാട്ട് വിദ്യാസാഗറും ഗിരീഷ് പുത്തഞ്ചേരിയും ചേർന്നു സൃഷ്ടിക്കുന്നത് താൻ നേരിട്ടുകണ്ടിട്ടുണ്ട്. ഇരുവശവും കത്തിച്ചുവച്ച മെഴുകുതിരി പോലെയാണ് കവിയുടെ സർഗാത്മകത. ഓരോ പാട്ടെഴുതാനും ഗിരീഷ്പുത്തഞ്ചേരി സ്വയം അതുപോലെ എരിഞ്ഞെരിഞ്ഞു കത്തുന്നതു കണ്ടിട്ടുണ്ട്. അദ്ദേഹം നാൽപ്പത്തിയാറാം വയസ്സിൽ ഓർമയായിമാറിയതും ഇതുകാരണമാവാമെന്നും ലാൽജോസ് പറഞ്ഞു.

 

ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ അനാച്ഛാദനം ചെയ്തു. പ്രതിമയുടെ ശിൽപി സനോജ് കുറുവാളൂരിന് ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യ ബീന ഗിരീഷ് ഉപഹാരം നൽകി. എൻഎസ്‌യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്, ഗാനരചയിതാവ് രമേശ് കാവിൽ, ജനറൽ കൺവീനർ സുനിൽ കൊളക്കാട്, പ്രോഗ്രാം കൺവീനർ അജീഷ് അത്തോളി തുടങ്ങിയവർ പ്രസംഗിച്ചു. ഗാനരചാമത്സരം, ഗാനാലാപന മത്സരം, ഗിരീഷ് ഛായാചിത്രരചനാ മത്സരം തുടങ്ങിയവയുടെ വിജയികൾക്ക് പുരസ്കാരം നൽകി. തുടർന്ന് ചെങ്ങന്നൂർ ശ്രീകുമാരും രോഷ്നി മേനോനും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com