ADVERTISEMENT

ഏതു പാട്ടാണ് നിങ്ങളുടെ ജീവിതത്തെ ഏറ്റവും മികച്ച രീതിയിൽ വിവരിക്കുന്നത്? ഈ ചോദ്യത്തിന് ഹൃദയസ്പർശിയായ മറുപടി നൽകി കമൽഹാസനും മകൾ ശ്രുതി ഹാസനും. രാജ് കമൽ ഫിലിംസ് ഓഫിസിൽ നടന്ന പാട്ടുവർത്തമാനത്തിന് ഇടയിലായിരുന്നു മനോഹരമായ നിമിഷം പിറന്നത്. ശ്രുതി ഹാസന്റെ ഈണത്തിന് കമൽഹാസൻ വരികളെഴുതി ശ്രുതി ഹാസനും സംവിധായകൻ ലോകേഷ് കനകരാജും ചേർന്ന് അഭിനയിച്ച മ്യൂസിക് ആൽബത്തിലെ ഇനിമേൽ എന്ന ഗാനം ഒരുക്കിയ അനുഭവം പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. അതിനിടയിലാണ് രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും സംഭവിച്ചത്. 

വർത്തമാനം അച്ഛനും മകളും തമ്മിൽ ആയതിനാൽ ചോദ്യങ്ങൾ ചോദിക്കുന്നതിലെ ഔപചാരികത ഒഴിവാക്കാൻ, മുൻപേ തയാറാക്കിയ ചില കാര്യങ്ങൾ പല പേപ്പറുകളിലെഴുതി ഒരു പളുങ്കു പാത്രത്തിൽ ശ്രുതി ഹാസൻ സൂക്ഷിച്ചിരുന്നു. അതിൽ നിന്നാണ് ഇരുവരും അവരവർക്കുള്ള ചോദ്യങ്ങൾ കണ്ടെത്തിയത്. സാധാരണഗതിയിൽ പരസ്പരം നേരിൽ ചോദിക്കാൻ സാധ്യതയില്ലാത്ത ചോദ്യങ്ങളായിരുന്നു ഈ സംഭാഷണത്തിനായി ശ്രുതി ഒരുക്കിയിരുന്നത്. സ്വന്തം ജീവിതത്തെ ഏറ്റവും കൃത്യമായി വിവരിക്കുന്നുവെന്നു തോന്നിയിട്ടുള്ള പാട്ട് ഏതാണെന്ന ചോദ്യം അതിലൊന്നായിരുന്നു. 

ഈ ചോദ്യത്തിന് ആദ്യം ഉത്തരം പറഞ്ഞത് ശ്രുതി ഹാസനായിരുന്നു. ബിഎടിഎസിന്റെ ഏറ്റവും പ്രസിദ്ധമായ ലെറ്റ് ഇറ്റ് ബി എന്ന ഗാനമാണ് ശ്രുതി തിരഞ്ഞെടുത്തത്. വൈരമുത്തു എഴുതിയ യാർ യാർ സിവം എന്ന പാട്ടായിരുന്നു കമൽ തിരഞ്ഞെടുത്തത്. സിനിമയ്ക്കു വേണ്ടി പാട്ടെഴുതുമ്പോഴുള്ള അനുഭവവും അതിനു തമിഴ് കവിയും പാട്ടെഴുത്തുകാരനുമായ കണ്ണദാസൻ നൽകിയ ഉപദേശവും കമൽഹാസൻ പങ്കുവച്ചു. 

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: "ഇവിടെ നിന്നു നോക്കിയാൽ കാണുന്ന ദൂരത്തിലായിരുന്നു കവി കണ്ണദാസന്റെ വീട്. ഞാനും അദ്ദേഹവും ശ്വസിക്കുന്ന വായു ഒന്നാണെന്നു വിശ്വസിക്കാൻ പോലും പ്രയാസം തോന്നും. ആലോചിക്കുമ്പോൾ, അദ്ദേഹം ജീവിച്ചിരുന്ന കാലത്തു ജീവിക്കുക എന്നതു തന്നെ വലിയ അഭിമാനമായി തോന്നും. അതു സംഭവിക്കുന്ന സമയത്ത്, അതിനെക്കുറിച്ച് ഓർക്കില്ല. എനിക്കു പതിനാറോ പതിനേഴോ പ്രായമാണ്. ഞാനെഴുതിയ കവിതകൾ അദ്ദേഹത്തിനു വായിക്കാൻ കൊടുക്കാനുള്ള സാഹസം ഞാൻ കാണിച്ചിരുന്നു. അദ്ദേഹമൊരു മഹാമനസ്കനായിരുന്നതുകൊണ്ട്, ഞാനെഴുതിയതു വായിച്ചിട്ട് 'നന്നായിട്ടുണ്ട്' എന്നു പറഞ്ഞു. അതിനൊപ്പം വലിയൊരു ഉപദേശവും അദ്ദേഹം തന്നു. അതിന്റെ ഗൗരവം പിന്നീടു ജീവിതത്തിൽ ഞാൻ തിരിച്ചറിഞ്ഞു. 'ഇനിയും ധാരാളം വായിക്കണം,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എഴുതുക എന്നതു വെറുതെ എഴുതലല്ല. അതിനു വേണ്ടി ധാരാളം വായിക്കണം. ഒരു കിണറിനു സ്വന്തമായി ഉറവയുണ്ടാകണമെന്നു പറയില്ലേ!"

അച്ഛന്റെയും മകളുടെയും ഈ സംഭാഷണം കേട്ടിരിക്കാൻ നല്ല രസമാണെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. കമൽഹാസന്റെ വ്യക്തിജീവിതത്തെക്കുറിച്ചു അടുത്തറിയാൻ കഴിഞ്ഞെന്നും ഇനിയും ഇതുപോലുള്ള പാട്ടുവർത്തമാനങ്ങൾ ഉണ്ടാകണമെന്നുമാണ് ആരാധകരുടെ അഭ്യർഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com