ADVERTISEMENT

വെണ്ണിലാച്ചന്ദനക്കിണ്ണം 

പുന്നമടക്കായലിൽ വീണേ...

ഓരോ വട്ടം ഈ പാട്ടു കേൾക്കുമ്പോഴും മനസ്സുകൊണ്ട് ഞാനെന്റെ പെൺകുട്ടിക്കാലത്തേക്കു മടങ്ങിപ്പോകാറുണ്ട്. പട്ടുപാവാടത്തുമ്പത്തു പാട്ടിന്റെ കസവുകര തുന്നിപ്പിടിപ്പിച്ചൊരു കളിക്കുട്ടിക്കാലം. അക്കാലത്തെ പാട്ടോർമകളിൽ ഏറ്റവും പ്രിയപ്പെട്ട ഈ ഗാനം ഇന്നുമെന്റെ നാവിൻതുമ്പത്തുണ്ട്. ഈ പാട്ടിന്റെ ഊഴത്തിനായി മാത്രം ആകാശവാണിയിലെ ഗാനോൽസവങ്ങൾക്കു കാതോർത്തിരുന്നതോർക്കുന്നു. ഒരു പക്ഷേ ഞാനാദ്യം മനഃപ്പാഠമാക്കിയ ഒരു ചലച്ചിത്രഗാനവും അതുതന്നെയാകും. 

പിന്നെയുമേറെ നാളുകൾക്കു ശേഷമാണ് ‘അഴകിയ രാവണൻ’ എന്ന ചിത്രം കാണാനിടയാകുന്നത്, കുട്ടിശ്ശങ്കരനെയും അനുരാധയെയും പരിചയപ്പെടുന്നതും. ഞാൻ നടന്ന വഴികളിലൂടെയാണ് അനുക്കുട്ടിയും നടക്കുന്നതെന്നു തോന്നി. അനുരാധയെ പോലെ കടും മഞ്ഞപ്പട്ടുപാവാട വട്ടം വിടർത്തിപ്പിടിച്ച് പുൽച്ചെരിവുകളിലൂടെ ഓടുമ്പോൾ ചുണ്ടിൽ ആ വരികളുമുണ്ടായിരുന്നു. ഞാൻ നോക്കിയിരിക്കെ അനുക്കുട്ടി മുതിർന്നു. പാട്ടു തീരും വേഗം പട്ടുവാവാടക്കാരി സാരിയഴകൊത്ത സുന്ദരിയായി. ആദ്യമൊക്കെ അനുരാധയെ മാത്രം കണ്ടിരുന്ന ഞാൻ പിന്നീടെപ്പോഴോ ആണ് മറ്റൊരാളെ കൂടി ശ്രദ്ധിക്കാൻ തുടങ്ങിയത്. കുട്ടിശ്ലങ്കരനെ. ചാത്തോത്തു തറവാട്ടിലെ കന്നു ചെക്കൻ. തറവാട്ടുകുളപ്പടവിൽ അനുക്കുട്ടിയെ ഒറ്റയ്‌ക്കു കിട്ടിയൊരു നേരം അവളോടു ചോദിച്ചുവാങ്ങാൻ ഒരു മോഹമുണ്ടായിരുന്നു കുട്ടിശ്ശങ്കരന്റെ മനസ്സിൽ. ആരും കാണാതെ കവിളത്തൊരുമ്മ. 

കന്നുചെക്കന്റെ ആ മോഹത്തിന് പക്ഷേ വലിയ വില കൊടുക്കേണ്ടിവന്നുവെന്നു മാത്രം. നാടു കടത്തപ്പെട്ടു വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയപ്പോഴേക്കും അനുക്കുട്ടി കുട്ടിശങ്കരന്റേതല്ലായി മാറിക്കഴിഞ്ഞിരുന്നു. എങ്കിലും കുട്ടിശ്ശങ്കരന് അവളെ വേണ്ടെന്നുവയ്‌ക്കാൻ അതൊരു കാരണമാകുന്നതെങ്ങനെ? മറ്റൊരാളുടേതായെന്നു തോന്നുമ്പോഴും മനസ്സുകൊണ്ട് കുട്ടിശങ്കരന് കളിക്കൂട്ടുകാരിയോടു പ്രണയംതന്നെയായിരുന്നു. അതുകൊണ്ടല്ലേ, സ്വയം നഷ്ടപ്പെടുത്തിയെന്ന കുറ്റബോധത്തോടെ അവൾ മടങ്ങിയെത്തുമ്പോഴും അയാൾ അവളെ കൈനീട്ടി സ്വീകരിക്കുന്നത്. പ്രണയത്തിനു മാത്രമാകുന്നൊരു കാത്തിരിപ്പുണ്ട്. എത്ര കണ്ടില്ലെന്നു നടിച്ചാലും എത്രദൂരേക്ക് അകന്നുപോയാലും അത്രകാലം കാത്തിരുന്ന പ്രിയമുള്ളൊരാളെ ഒടുക്കം കൺമുന്നിലേക്ക്, കയ്യെത്തുമരികിലേക്ക് തിരികെയെത്തിക്കുന്നൊരു മാജിക്കുണ്ട്. അല്ലെങ്കിലും വഴിയിൽ കളഞ്ഞുപോകാനുള്ളതല്ലല്ലോ ഒരു പ്രണയവും. 

ഗാനം: വെണ്ണിലാച്ചന്ദനക്കിണ്ണം

ചിത്രം: അഴകിയ രാവണൻ

രചന: കൈതപ്രം

സംഗീതം: വിദ്യാസാഗർ

ആലാപനം: കെ.ജെ.യേശുദാസ്, ശബ്നം

വെണ്ണിലാച്ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ

കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ

മുണ്ടകൻ കൊയ്‌ത്തുകഴിഞ്ഞ് ആറ്റക്കിളി പോകും നേരം

മഞ്ഞണിത്തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ

 

കാലിമേയുന്ന പുല്ലാനിക്കാട്ടിൽ

കണ്ണിമാങ്ങ കടിച്ചുനടക്കാം

കാറ്റിൻ പാദസരങ്ങൾ കിലുക്കാം

കുന്നിമഞ്ചാടിക്കുന്നിലേറാം.

 

പിന്നിൽ വന്നു കണ്ണുപൊത്താം കണ്ടുവെന്നു കള്ളം ചൊല്ലാം

കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം

ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം...

ഇനി നീട്ടുന്ന കോലമയിലായ് മുകിലോടുന്ന മേട്ടിലൊളിക്കാം

സ്വർണമീനായ് നീന്തിത്തുടിക്കാം വഞ്ചിപ്പാട്ടിന്റെ വില്ലിലേറാം

 

കണ്ണാരം പൊത്തിക്കളിക്കാം മണ്ണപ്പം ചുട്ടുവിളമ്പാം

ചക്കരമാവിൻ ചോട്ടിൽ കൊത്തങ്കല്ലാടാമെന്നും 

ആലിലകൾ നാമം ചൊല്ലും അമ്പലം കാണാം.

നാളെ കിന്നാരക്കുരുവിക്ക് ചോറൂണ് പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്

ദൂരെ അപ്പൂപ്പൻ താടിക്കു കല്യാണം കുട്ടിയാനയ്‌ക്കു നീരാട്ട് 

English Summary:

Vennila Chandanakkinnam song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com