ADVERTISEMENT

കൊൽക്കത്ത ∙ ഹുഗ്ലി നദിയുടെ കരയിലുള്ള സെറാംപുരിൽ രാഷ്ട്രീയം വ്യക്തിപരമായ പോരാട്ടം കൂടിയാണ്. 3 തവണ തൃണമൂൽ എംപിയായ കല്യാൺ ബാനർജി, മകൾ ഒരു കാലത്ത് നേരിട്ട പീഡനങ്ങൾ ഓർമപ്പെടുത്തിയാണ് വോട്ടു തേടുന്നത്. ‘‘ചെറിയ വരുമാനവുമായി ജീവിതം തുടങ്ങിയ ഒരു അച്ഛനാണ് ഞാൻ. മകളെ കഷ്ടപ്പെട്ടു വളർത്തി. വിവാഹശേഷം വലിയ വേദനകളിലൂടെയാണ് അവൾ കടന്നുപോയത്. ഇന്നവൾ സ്വന്തം കാലിൽ നിൽക്കുന്നു. ഒരു മകൾക്കും രാജ്യത്ത് ഈ അനുഭവം ഉണ്ടാകരുത്’’– ജാംഗിപാരക്കു സമീപത്തെ റോഡ് ഷോയ്ക്കു മുൻപായി കല്യാൺ ബാനർജി പറഞ്ഞു.

തൃണമൂലിന്റെ മുതിർന്ന നേതാവും മമതാ ബാനർജിയുടെ വിശ്വസ്തനുമായ കല്യാണിന്റെ വാക്കുകൾക്ക് ഈ തിരഞ്ഞെടുപ്പുകാലത്ത് കൂടുതൽ പ്രസക്തിയുണ്ട്. അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് മകളുടെ മുൻ ഭർത്താവ് കബീർ ശങ്കർ ബോസാണ്. തന്റെ പേരിൽ മേൽവിലാസമുണ്ടാക്കിയ മുൻ മരുമകനെ സ്ഥാനാർഥിയാക്കിയത് ബിജെപിയുടെ വൃത്തികെട്ട നീക്കമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. കല്യാൺ ബാനർജിയുടെ മുൻ മരുമകൻ എന്നതു മാത്രമാണ് കബീർ ശങ്കർദാസിന്റെ മേൽവിലാസമെന്നും പറയുന്നു.

കുടുംബവഴക്കിന്റെ ചെളിയേറ് തിരഞ്ഞെടുപ്പു പ്രചാരണം ഊർജിതമായശേഷം ആരംഭിച്ചതാണ്. എന്നാൽ, സെറാംപുരിലെ പോരാട്ടം വ്യക്തപരമല്ലെന്നും രാഷ്ട്രീയമാണെന്നും കബീർ പറയുന്നു. ‘‘പ്രചാരണത്തിൽ കുടുംബകാര്യങ്ങൾ വലിച്ചിഴയ്ക്കുന്നത് അദ്ദേഹത്തിന്റെ നിലവാരത്തകർച്ച സൂചിപ്പിക്കുന്നു. ഭാര്യയുടെ അച്ഛൻ എന്ന നിലയിൽ കല്യാൺ ബാനർജിയുടെ ഇടപെടലാണ് ഞങ്ങളുടെ വിവാഹം അലങ്കോലപ്പെടാൻ കാരണം’’– കബീർ ആരോപിച്ചു.

കബീറും കല്യാണിന്റെ മകളും 2015 ൽ വിവാഹമോചിതരായി. ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ചർച്ചകളിലൊന്ന് ഇവരുടെ കുടുംബകാര്യങ്ങളാണ്. 10 വയസ്സുള്ള മകൻ അമ്മയുടെ കൂടെയാണു താമസം. 

മുൻ മരുമകനെതിരെ മാത്രമല്ല, 3 തവണ വിവാഹിതനായ തൃണമൂൽ എംഎൽഎയും ചലച്ചിത്രതാരവുമായ കാഞ്ചൻ മല്ലിക്കിനോടും പ്രചാരണവേദിയിൽ കല്യാൺ ബാനർജി ദേഷ്യപ്പെട്ടിരുന്നു. കാഞ്ചൻ മല്ലിക്കിനെ കാണുമ്പോൾ സ്ത്രീവോട്ടർമാർ പ്രതിഷേധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പ്രചാരണ ജീപ്പിൽ നിന്ന് ഇറങ്ങാൻ ഉത്തർപാര എംഎൽഎയോട് കല്യാൺ ആവശ്യപ്പെട്ടത്.

ഹൗറ-ഹൂഗ്ലി വ്യവസായ മേഖലയിലെ സെറാംപുരിൽ വോട്ടർമാരുടെ നാലിലൊന്ന് രാജസ്ഥാൻ, ബിഹാർ, യുപി എന്നിവിടങ്ങളിൽനിന്നു കുടിയേറിയവരാണ്. സിപിഎമ്മിന്റെ യുവസ്ഥാനാർഥി ദീപ്സിത ധറും ഇവിടെ മത്സരിക്കുന്നു.

English Summary:

Trinamool Congress leader Kalyan Banerjee and her daughter's ex-husband Kabir Sankar Bose face to face in Serampore constituency in Loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com