ADVERTISEMENT

ന്യൂഡൽഹി ∙ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത ആഘാതമാണ് ബിജെപിക്ക് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം. മൂന്നാം വട്ടം അധികാരം ലഭിച്ചെങ്കിലും തോൽവിയോളമെത്തുന്ന ജയമാണ് ജനം നൽകിയത്. എന്നും കൂടെ നിൽക്കുമെന്നു കണക്കു കൂട്ടിയ ഹിന്ദി ഹൃദയഭൂമിയിലേറ്റ വീഴ്ച അതിന് ആക്കം കൂട്ടി. 400 സീറ്റിനപ്പുറം നേടി ബാക്കിയുള്ള അജൻഡകൾ കൂടി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പാർട്ടി തിരഞ്ഞെടുപ്പിനൊരുങ്ങിയത്. അത് വലിയ തോതിൽ എതിരഭിപ്രായമുണ്ടാക്കി. ഭരണഘടന ഇല്ലാതാക്കാനുള്ള നീക്കമായി ദലിത് മേഖലകളിൽ അത് വ്യാഖ്യാനിക്കപ്പെട്ടു. 

ആദ്യഘട്ടം തിരഞ്ഞെടുപ്പു കഴിയുന്നതു വരെ പ്രതിപക്ഷ ഇന്ത്യാസഖ്യം ചിത്രത്തിലില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ, ആദ്യ 2 ഘട്ടങ്ങൾ കഴിഞ്ഞതോടെ അനായാസ ജയമെന്ന പ്രതീതി മാറിയതു തിരിച്ചറിഞ്ഞ പാർട്ടി കടുത്ത വർഗീയ പ്രചാരണം നടത്തുന്നതാണ് കണ്ടത്. 2014 ൽ അഴിമതിക്കെതിരെയുള്ള പോരാട്ടവും 2019 ൽ ദേശ സുരക്ഷയും ഉയർത്തിയ പാർട്ടി ഇത്തവണ അത്തരത്തിലൊരു മുദ്രാവാക്യവും ഉയർത്തിയില്ല. പകരം വയ്ക്കാനില്ലാത്ത മോദിയുടെ ഗാരന്റി മാത്രമായിരുന്നു പാർട്ടിയുടെ പ്രചരണായുധം. 

രാമക്ഷേത്രത്തെ കോൺഗ്രസ് എതിർത്തുവെന്നും രാമനെ നിന്ദിച്ചവരെ രാജ്യം തിരസ്കരിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലുള്ള എല്ലാ നേതാക്കളും പറഞ്ഞത്. ഫലം വന്നപ്പോൾ അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ വരെ ബിജെപിക്കു കനത്ത തോൽവി പിണഞ്ഞു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കകം അതു വോട്ടാക്കി മാറ്റാനുള്ള സാധ്യതകളില്ലെന്ന് ബിജെപിക്കു ബോധ്യപ്പെട്ടിരുന്നുവെങ്കിലും വീണ്ടും അതുപയോഗിക്കാൻ നിർബന്ധിതരായി. മൂന്നാംവട്ടം അധികാരത്തിലെത്തുമെന്നത് അണികളെ അലസരാക്കിയെന്ന തോന്നലിലായിരുന്നു അത്. 

പ്രതിപക്ഷമില്ലാത്ത അവസ്ഥ വരുന്നത് ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുന്ന തലത്തിലേക്കു കാര്യങ്ങൾ കൊണ്ടുപോകുമെന്ന് സാധാരണ ജനങ്ങളിലുണ്ടായ തിരിച്ചറിവും വിഘാതമായി. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം ഇല്ലാതാക്കാനും കോൺഗ്രസിന്റെ ഫണ്ട് തടയാനുമുള്ള ശ്രമങ്ങളൊക്കെ സാധാരണക്കാർക്കിടയിൽ അമിതാധികാര പ്രയോഗത്തിന്റെ പ്രതീതിയുണർത്തി. വോട്ടു ശതമാനം 50 കടത്താനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല. 

ഹിന്ദുത്വത്തിൽ പൊതിഞ്ഞുള്ള ക്ഷേമപ്രവർത്തനങ്ങളെന്ന വിജയമന്ത്രത്തിനു പകരം 1000 വർഷങ്ങൾക്കപ്പുറത്തെ വികസനമെന്നത് ഏശിയില്ല. 2047 ലെ വികസിത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉയർത്തി സ്വന്തം ഭരണത്തെക്കുറിച്ചു കൂടുതൽ പറയാതെയായിരുന്നു പ്രചാരണം. 2004 ലെ ‘ഇന്ത്യ തിളങ്ങുന്നു’ പ്രചാരണത്തിലൂടെ വാജ്പേയിക്കു പറ്റിയ തിരിച്ചടി പറ്റാതിരിക്കാനായിരുന്നു ഇത്. 

കർഷക രോഷം, അഗ്നിവീർ പദ്ധതിയുണ്ടാക്കിയ ആശങ്ക, ഗ്രാമങ്ങളിലെ ദാരിദ്ര്യം, വിലക്കയറ്റം എന്നിവയെല്ലാം ബിജെപിയും തിരിച്ചറിഞ്ഞിരുന്നു. കടുത്ത വർഗീയ പ്രചാരണത്തിലൂടെ അതു മറികടക്കാമെന്ന പ്രതീക്ഷയ്ക്കു കൂടിയാണ് വിരാമമായത്. സ്വന്തം പ്രകടന പത്രികയെക്കുറിച്ചു പറയാതെ കോൺഗ്രസിന്റെ പ്രകടന പത്രിക മാത്രം വിശദീകരിച്ച് അതിനു നൽകിയ പ്രചാരവും വിനയായി.ഇന്ത്യാസഖ്യത്തിന്റെ മൊത്തം സീറ്റിനെക്കാൾ കൂടുതൽ തങ്ങൾക്ക് ഒറ്റയ്ക്കുണ്ടെന്നതു മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. 

English Summary:

Loksabha elections 2024 setback for the BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com