ADVERTISEMENT

ചെന്നൈ ∙ ജിഎസ്ടിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതു പിന്നാലെ കോയമ്പത്തൂരിലെ പ്രമുഖ ഹോട്ടലുടമ ധനമന്ത്രി നിർമല സീതാരാമനെ നേരിൽക്കണ്ടു മാപ്പു പറഞ്ഞതിന്റെ  വിഡിയോ സമൂഹമാധ്യമത്തിലൂടെ ബിജെപി ഭാരവാഹികൾ പുറത്തുവിട്ടതു വിവാദമായി. ഡിഎംകെയും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റ് കെ. അണ്ണാമലൈ ക്ഷമാപണം നടത്തി.  

ജിഎസ്ടിയിലെ ചില സങ്കീർണതകൾ കംപ്യൂട്ടറിനു പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ധനമന്ത്രി മന്ത്രി നിർമല സീതാരാമന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച കോയമ്പത്തൂരിൽ നടന്ന യോഗത്തിൽ അന്നപൂർണ ഹോട്ടൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡി.ശ്രീനിവാസൻ ചൂണ്ടിക്കാട്ടിയിരുന്നു. ബണ്ണിനു ജിഎസ്ടി ഇല്ലെങ്കിലും ബട്ടറിനു 18% നികുതി ഈടാക്കുന്നതിനാൽ ബണ്ണും ക്രീമും വെവ്വേറെ മതിയെന്ന് ഉപഭോക്താക്കാൾ ആവശ്യപ്പെടുന്നതായി തമാശമട്ടിൽ പറയുകയും ചെയ്തു. ശ്രീനിവാസന്റെ പ്രസംഗം വ്യാപകമായി പ്രചരിച്ചതോടെ ബിജെപി കേന്ദ്രങ്ങളിൽ അസ്വസ്ഥത പടർന്നു. തുടർന്നാണു കേന്ദ്രമന്ത്രിയെ നേരിൽ കണ്ട‌ു മാപ്പ് പറയാൻ ഹോട്ടലുടമ നിർബന്ധിതനായത്. താനൊരു പാർട്ടിയിലും അംഗമല്ലെന്നു വ്യക്തമാക്കിയശേഷം ശ്രീനിവാസൻ മാപ്പപേക്ഷ നടത്തുന്നതാണു വിഡിയോയിലുള്ളത്. 

ഹോട്ടലുടമയെ മാപ്പു പറയാൻ നിർബന്ധിച്ച സംഭവം, കാര്യങ്ങൾ തുറന്നുപറയുന്നതിനോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനമാണു തുറന്നുകാട്ടിയതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും വിമർശിച്ചു. സംഭവത്തിൽ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം ഉയർന്നതോടെയാണു വിഡിയോ പുറത്തുവിട്ടതിൽ അണ്ണാമലൈ  ക്ഷമാപണം നടത്തിയത്. എന്നാൽ, ആരും ഹോട്ടലുടമയെ സമ്മർദത്തിലാക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം ഖേദം പ്രകടിപ്പിക്കുകയായിരുന്നെന്നും ബിജെപി എംഎൽഎ വാനതി ശ്രീനിവാസൻ പറഞ്ഞു. 

∙ ബിജെപിയുടെ കോടീശ്വര സുഹൃത്ത് ആവശ്യപ്പെടുമ്പോൾ, അവർ നിയമങ്ങൾ മാറ്റുന്നു. ദേശീയ സ്വത്തുക്കൾ ഏറ്റെടുത്തു നൽകുന്നു. മോദിജി ചുവപ്പു പരവതാനി വിരിക്കുന്നു. നമ്മുടെ നാട്ടിലെ ചെറുകിട ബിസിനസുകാർ ജിഎസ്ടി ലളിതമാക്കണമെന്ന് ആവശ്യപ്പെടുമ്പോഴാകട്ടെ അവരോടു പരുഷമായി പെരുമാറുന്നു, നിന്ദിക്കുന്നു. - രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവ്

English Summary:

Hotel owner forced to apologize finance Minister for criticizing GST

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com