ADVERTISEMENT

കൊൽക്കത്ത ∙ ഇംഫാൽ താഴ്‌വരയിൽ കുക്കികൾ ഡ്രോണുകളിൽ ബോംബ് വർഷിച്ചുവെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സൈന്യം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, ഡ്രോണുകളിൽ നിന്ന് ബോംബ് വർഷിക്കുന്നതിന്റെ വിഡിയോകൾ മ്യാൻമറിൽ നിന്നുള്ളതാണെന്ന് സൈന്യം അറിയിച്ചു. കുക്കി ഭീകരർ മെയ്തെയ് പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയതിൽ 2 പേർ കൊല്ലപ്പെട്ടെന്നും ഒട്ടേറെ പേർക്ക് പരുക്കേറ്റെന്നും മണിപ്പുർ പൊലീസ് ആണ് ആദ്യം പറഞ്ഞത്.

എന്നാൽ, ഗ്രനേഡ് ആക്രമണത്തിലും വെടിവയ്പ്പിലുമാണ് ഇവർ മരിച്ചതെന്നാണ് സൂചന. മെയ്തെയ് സായുധ ഗ്രൂപ്പുകളുടെ റോക്കറ്റ് ലക്ഷ്യം തെറ്റിയാണ് മരണം സംഭവിച്ചതെന്ന് ആദ്യ ദിവസം കുക്കി സംഘടനകളും പറഞ്ഞിരുന്നു. മണിപ്പുരിൽ ഡ്രോൺ വഴി ആക്രമണം നടന്നിട്ടില്ലെന്ന് അസം റൈഫിൾസ് മുൻ ഡയറക്ടർ ജനറൽ ലഫ്.ജനറൽ പ്രദീപ് ചന്ദ്രൻ നായരും ചൂണ്ടിക്കാട്ടിയിരുന്നു.

റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ ഇരുവിഭാഗവും ഉപയോഗിക്കുന്നുണ്ട്. പ്രദേശികമായി തയാറാക്കുന്ന റോക്കറ്റുകളും ഇതോടൊപ്പം ഉപയോഗിക്കുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കണമെന്ന ആവശ്യത്തിന് ശക്തിയേറി. വിവിധ രാഷ്ട്രീയപാർട്ടികൾക്ക് പുറമേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 8 പ്രധാന വിദ്യാർഥി സംഘടനകളുടെ ഏകോപനസമിതിയായ നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ളവരും പ്രധാനമന്ത്രി എത്രയും പെട്ടെന്ന് മണിപ്പുർ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടു. 

ലാംബ കമ്മിഷൻ റിപ്പോർട്ട് നവംബർ 20നകം നൽകണം

ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തുന്ന അജയ് ലാംബ കമ്മിഷൻ റിപ്പോർട്ട് നവംബർ 20നകം നൽകണമെന്ന് കേന്ദ്ര സർക്കാർ  ആവശ്യപ്പെട്ടു. 2023 ജൂൺ നാലിനാണ് ഗുവാഹത്തി ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിഷൻ രൂപീകരിച്ചത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു ശേഖർ ദാസ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അലോക് പ്രഭാകർ തുടങ്ങിയവരാണു മറ്റ് അംഗങ്ങൾ. 

കലാപത്തിന്റെ കാരണങ്ങളെപ്പറ്റിയും സർക്കാരിനു പിഴവുകളുണ്ടായിട്ടുണ്ടോ എന്നും കമ്മിഷൻ അന്വേഷിക്കുന്നുണ്ട്.

English Summary:

Manipur: No evidence of drone attack says army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com