ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മോശമാകാനുള്ള കാരണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാത്രമാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യയ്ക്കെതിരെ വ്യക്തമായ തെളിവില്ലെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരങ്ങൾ മാത്രമാണെന്നുമുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ തുറന്നുപറച്ചിലിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ രൂക്ഷ വിമർശനം.

കാനഡയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെട്ട ഇന്ത്യൻ ഹൈക്കമ്മിഷണർ ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ തിരികെവിളിച്ചതിനു ശേഷമാണ് കാനഡ ഇവരോടു രാജ്യം വിടാൻ ആവശ്യപ്പെട്ടതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

കേസിൽ വ്യക്തമായ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നാണ് കാനഡ ആവർത്തിച്ചിരുന്നത്. അപ്പോഴെല്ലാം ഇന്ത്യ ഇതു നിഷേധിച്ചിരുന്നു. ബുധനാഴ്ച കാനഡ വിദേശ ഇടപെടൽ കമ്മിഷനു (ഫോറിൻ ഇന്റർഫിയറൻസ് കമ്മിഷൻ) മുന്നിൽ ഹാജരായ ഘട്ടത്തിലാണു ട്രൂഡോ തന്റെ അവകാശവാദങ്ങൾ അപ്രതീക്ഷിതമായി മാറ്റിയത്. 

‘നിജ്ജറിന്റെ വധത്തിൽ ഇന്ത്യൻ സർക്കാരിനു പങ്കുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗങ്ങൾ എന്നെ അറിയിച്ചത്. വ്യക്തമായ രാജ്യാന്തര ബന്ധത്തെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഓഗസ്റ്റിൽ കാനഡയിൽനിന്നുള്ള ഇന്റലിജൻസും ഫൈവ് ഐസിലെ രാജ്യങ്ങളും ഇന്ത്യയ്ക്കു പങ്കുണ്ടെന്നു വ്യക്തമാക്കി. വസ്തുതാപരമായ തെളിവുകളല്ല, രഹസ്യാന്വേഷണ വിവരങ്ങൾ മാത്രമാണ് ഈ ഘട്ടത്തിലുള്ളത്. ഇന്ത്യ നമ്മുടെ പരമാധികാരം ലംഘിച്ചുവെന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്’– ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിങ്ങനെ. 

ഇതിനു പിന്നാലെയാണു വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്ക്, ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. ‘ഞങ്ങൾ മുൻപു തുടർച്ചയായി പറഞ്ഞിരുന്ന കാര്യം ഇന്നു സ്ഥിരീകരിക്കപ്പെടുകയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതു തെളിയിക്കാനുള്ള ഒരു രേഖയും കൈമാറിയിട്ടില്ല’– കേന്ദ്രം വ്യക്തമാക്കി. ഇന്നലെ ഉച്ചതിരിഞ്ഞു നടന്ന പതിവു വാർത്താസമ്മേളനത്തിനും വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്സ്വാൾ ഇക്കാര്യങ്ങൾ ആവർത്തിച്ചു. ‘ട്രൂഡോ സർക്കാരിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇന്ത്യ–കാനഡ നയതന്ത്രബന്ധത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം’– അദ്ദേഹം പറഞ്ഞു. 

ക്രിമിനൽ പ്രവർത്തനം: കാനഡ നടപടിയെടുത്തില്ലെന്ന് ഇന്ത്യ

∙ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ക്രിമിനൽ ഇടപെടലുകളും നടത്തിയ 26 പേരെ വിട്ടുനൽകണമെന്ന രാജ്യത്തിന്റെ ആവശ്യത്തിൽ കാനഡ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ. കരുതൽ തടങ്കലിൽവയ്ക്കണമെന്ന ഒട്ടേറെ ആവശ്യങ്ങളിലും മറുപടി നൽകിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ‘കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 26 േപരെ വിട്ടുനൽകണമെന്ന് അപേക്ഷ നൽകിയിരുന്നു.

ഭീകരപ്രവർത്തനം ഉൾപ്പെടെയുള്ള കേസുകളുള്ള ഗുർജീത് സിങ്, ഗുർജീന്ദർ സിങ്, ഗുർപ്രീത് സിങ്, ലക്ബീർ സിങ് ലൻഡ, അർഷദീപ് സിങ് ഗിൽ എന്നിവരുൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ആളുകളെക്കുറിച്ചുള്ള വിവരങ്ങളും നൽകുകയും അവരെ കരുതൽ അറസ്റ്റിൽ വയ്ക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കാനഡ നടപടിയൊന്നും സ്വീകരിച്ചില്ല’– വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടവരാണ് ഇപ്പോൾ കാനഡയിൽ ക്രിമിനൽ പ്രവർത്തനം നടത്തുന്നതായി അവർ ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Hardeep Singh Nijjar murder: No evidence against India says Justin Trudeau

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com