കേരളത്തിലും ‘സ്റ്റാർ’ രാഹുൽ തന്നെയെന്ന് യുഡിഎഫ് വിലയിരുത്തൽ; രാഹുലിന്റെ സ്വീകാര്യത പ്രയോജനപ്പെടുത്തും
Mail This Article
തിരുവനന്തപുരം ∙ ദേശീയതലത്തിലെ മികച്ച പ്രകടനത്തോടെ രാഹുൽ ഗാന്ധിക്കും എഐസിസിക്കും കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ കൂടുതൽ മേൽക്കൈ കൈവരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു 2 വർഷം മാത്രം ശേഷിക്കെ, കേരളത്തിലെ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും കൂടുതൽ ഇടപെടലുകൾ ഹൈക്കമാൻഡിൽനിന്നുണ്ടായേക്കും. രാഹുൽ ഗാന്ധിക്കു ലഭിച്ച വലിയ സ്വീകാര്യത പ്രയോജനപ്പെടുത്തണമെന്ന ചർച്ചകൾ കേരളത്തിലും സജീവമായി. പലയിടത്തും കോൺഗ്രസ് പ്രവർത്തകരും പോഷക സംഘടനകളും ബോർഡുകളും ഹോർഡിങ്ങുകളും ഉയർത്തി വലിയരീതിയിൽ രാഹുലിനെ ആഘോഷിക്കുന്നത് ഇതിന്റെ തുടക്കമാണ്.
ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ സിപിഎം നടത്തിയ സോഷ്യൽ എൻജിനീയറിങ് തടയാൻ കേരളത്തിൽ രാഹുലിന്റെ സാന്നിധ്യം രണ്ടാംതവണയും ഗുണകരമായെന്നു യുഡിഎഫ് വിലയിരുത്തുന്നു. പൗരത്വനിയമ ഭേദഗതി വിഷയത്തിൽ രാഹുലിനെ കടന്നാക്രമിച്ചാണ് ഇടതുപക്ഷം ന്യൂനപക്ഷ വോട്ട് ബാങ്ക് പിടിക്കാൻ ശ്രമിച്ചത്. ആ നീക്കങ്ങളെല്ലാം രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തിത്തന്നെ ചെറുക്കാനായെന്നാണു തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. കേരള കോൺഗ്രസുകൾ ഏറ്റുമുട്ടിയ കോട്ടയം ഉൾപ്പെടുന്ന മധ്യകേരളത്തിലും ഗുണമുണ്ടാക്കാനായി.
ദേശീയതലത്തിൽ ബിജെപിയെ ചെറുക്കാൻ രാഹുലിന്റെ നേതൃത്വത്തിനാകും എന്ന തിരിച്ചറിവ് കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷ ചിന്താഗതിക്കാർക്കുമിടയിൽ ഈ തിരഞ്ഞെടുപ്പോടെ ബലപ്പെട്ടുവെന്നു കോൺഗ്രസും യുഡിഎഫും കരുതുന്നു.
ഈ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ ഏറ്റവുമധികം ആക്രമിക്കുകയും ഇന്ത്യാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയല്ലെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതു കേരളത്തിലെ സിപിഎം നേതൃത്വമാണ്. എന്നാൽ, തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം രാഹുലിനെ ഇന്ത്യാസഖ്യത്തിന്റെ പ്രധാന മുഖമായി അവതരിപ്പിക്കാൻ പാർട്ടി മുഖപത്രം നിർബന്ധിതരായി.