ADVERTISEMENT

കുവൈത്ത് സിറ്റി ∙ തൊഴിലാളികളെ പാർപ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 49 പേർ മരിച്ചു. മരിച്ചവരിൽ 25 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. ചികിത്സയിലുള്ള 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. തെക്കൻ കുവൈത്തിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ പാർക്കുന്ന മേഖലയിലാണ് തീപിടിത്തമുണ്ടായ കെട്ടിടം.

 കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ. ആകാശ് എസ്. നായർ,  ഉമറുദ്ദീൻ ഷമീർ, പി. വി. മുരളീധരൻ, സ്റ്റെഫിൻ എബ്രഹാം സാബു (മുകളിൽ), രഞ്ജിത് കുണ്ടടുക്കം, ലൂക്കോസ്, സാജൻ ജോർജ്,  പി.കുഞ്ഞിക്കേളു, സജു വർഗീസ് (താഴെ)
കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ. ആകാശ് എസ്. നായർ, ഉമറുദ്ദീൻ ഷമീർ, പി. വി. മുരളീധരൻ, സ്റ്റെഫിൻ എബ്രഹാം സാബു (മുകളിൽ), രഞ്ജിത് കുണ്ടടുക്കം, ലൂക്കോസ്, സാജൻ ജോർജ്, പി.കുഞ്ഞിക്കേളു, സജു വർഗീസ് (താഴെ)

മരിച്ച ഇന്ത്യക്കാരിൽ പേരുകൾ ലഭ്യമായവർ: പാമ്പാടി ഇരുമാരിയേൽ സ്റ്റെഫിൻ ഏബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു– 48), ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള ഷെമീർ (30), പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻവീട്ടിൽ സാജൻ ജോർജ് (29), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി.മുരളീധരൻ (61), പന്തളം മുടിയോർക്കോണം ശോഭനാലയത്തിൽ ആകാശ് എസ്.നായർ (31), കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസ് (56), കാസർകോട് ചെർക്കള കുണ്ടടുക്കം രഞ്‌ജിത് (34), സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് പൊൻമലേരി കുഞ്ഞിക്കേളു (58), ഷിബു വർഗീസ്, തോമസ് ജോസഫ്, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, വിശ്വാസ് കൃഷ്ണ, അരുൺ ബാബു, ഡെന്നി ബേബി കരുണാകരൻ, പ്രവീൺ മാധവ് സിങ്, ഭുനാഫ് റിച്ചഡ് റോയ് ആനന്ദ, ദ്വാരികേഷ് പട്നായിക്, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്.

മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിൽ ഇന്നലെ പുലർച്ചെ നാലിനാണു തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്.

കമ്പനിയുടെ സ്പോൺസർ കൂടിയായ സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ (ബ്ലോക്ക്–4) താഴത്തെ നിലയിൽനിന്നാണു തീ പടർന്നത്. ഈജിപ്ത് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. കെട്ടിടമുടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. കെട്ടിടത്തിൽ ഇരുനൂറോളം പേർ താമസിച്ചിരുന്നതായാണു വിവരം.

വിവിധ ഫ്ലാറ്റുകളിലായി 195 പേർക്കുള്ള താമസസൗകര്യമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിലുണ്ടായിരുന്ന 92 പേർ സുരക്ഷിതരാണ്. നൈറ്റ് ഡ്യൂട്ടി ആയതിനാൽ 20 പേർ സ്ഥലത്തില്ലായിരുന്നു. പരുക്കേറ്റ ഇന്ത്യക്കാർക്ക് അടിയന്തര സഹായത്തിനായി വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിലെത്തും. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ബന്ധപ്പെടാൻ ഹെൽപ്‌ലൈൻ

തിരുവനന്തപുരം ∙ കുവൈത്തിൽ നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്ക് തുടങ്ങി. നമ്പർ: +96590039594, +96566893942, +96560615153. തിരുവനന്തപുരത്തെ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലെ 18004253939 ടോൾ ഫ്രീ നമ്പറിൽ ഇന്ത്യയിൽനിന്നും 8802012345 നമ്പറിൽ വിദേശത്തുനിന്നും ബന്ധപ്പെടാം. കുവൈത്തിലെ ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ നമ്പർ: +96565505246.

English Summary:

Massive fire: 49 dead in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com