കേരള എംപിയാകാൻ പ്രിയങ്ക; കോൺഗ്രസ് ആവേശത്തിൽ
Mail This Article
തിരുവനന്തപുരം∙ രാഹുൽഗാന്ധി കേരളത്തിന്റെ എംപി അല്ലാതാകുമ്പോൾ പകരം പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിലേക്കു വരുമെന്നു പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് കോൺഗ്രസ്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും പ്രിയങ്കയുടെ സ്ഥാനാർഥിത്വവും സാന്നിധ്യവും കരുത്തു പകരുമെന്ന വിശ്വാസത്തിലാണ് പാർട്ടി. രാഹുൽ ഒഴിയുമ്പോഴും വയനാട് പാർട്ടിയെ സംബന്ധിച്ച് വിഐപി മണ്ഡലമായി തുടരും.
‘വയനാടിനും റായ്ബറേലിക്കും ഒരേസമയം സന്തോഷമുള്ള തീരുമാനം വരും’ എന്ന് ഇക്കഴിഞ്ഞ വയനാട് സന്ദർശനവേളയിൽ രാഹുൽ പറഞ്ഞപ്പോൾ തന്നെ പ്രിയങ്കയുടെ സ്ഥാനാർഥിത്വം കേരള നേതാക്കൾ ഉറപ്പിച്ചിരുന്നു. വയനാടിന്റെ എംപിയായി രാഹുൽ തുടരണമെന്ന അഭ്യർഥന അവർ ആവർത്തിച്ചെങ്കിലും ലോക്സഭയിലെ പ്രതിപക്ഷനേതാവ് ആകാനുള്ള സാധ്യത ശക്തമായിരിക്കെ റായ്ബറേലിയാകും തിരഞ്ഞെടുക്കുക എന്നതിനോട് അവർ പൊരുത്തപ്പെടുകയും ചെയ്തു. പകരം പ്രിയങ്ക വരുന്നതോടെ വയനാടിനെ രാഹുൽ കൈവിട്ടില്ലെന്ന സന്ദേശം നൽകാനാകുമെന്നും സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നു. കോൺഗ്രസിന്റെ താരപ്രചാരകരിൽ പ്രധാനിയായ പ്രിയങ്ക വയനാട്ടിൽ നിന്നുള്ള എംപിയാകുന്നതും കേരളത്തിൽ കൂടുതൽ കേന്ദ്രീകരിക്കുന്നതും സംസ്ഥാന നേതൃത്വത്തിന് സന്തോഷകരമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി വോട്ടു തേടാനും പ്രിയങ്ക മുൻനിരയിലുണ്ടാകും. ആക്രമണോത്സുകമായി രാഷ്ട്രീയം സംസാരിക്കുന്ന പ്രിയങ്കയും ലോക്സഭയിൽ കേരളത്തിന്റെ ശബ്ദമാകുമെന്ന് സംസ്ഥാന ഘടകം പ്രതീക്ഷിക്കുന്നു. യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത സീറ്റുകളിൽ ഒന്നായ വയനാട് ലക്ഷ്യംവച്ചുള്ള ചില നേതാക്കളുടെ ചരടുവലികൾക്കും ഇതോടെ അവസാനമായി.
ഇതേസമയം, വയനാട്ടുകാരെ രാഹുൽ വഞ്ചിച്ചെന്ന വിമർശനം സിപിഐയും ബിജെപിയും ഉന്നയിച്ചുകഴിഞ്ഞു. 3 മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. പ്രതീക്ഷ ഒട്ടുമില്ലാത്ത മത്സരമാണെങ്കിലും അങ്ങനെ ഭാവിക്കാതെ തയാറെടുപ്പുകളിലേക്കു കടക്കേണ്ട സ്ഥിതിയാണ് എൽഡിഎഫിനും ബിജെപിക്കും. ഇന്ത്യ മുന്നണിയുടെ ഭാഗമായ കോൺഗ്രസും സിപിഐയും വയനാട്ടിൽ വീണ്ടും ഏറ്റുമുട്ടുകയാണെങ്കിലും, മത്സരം ഒഴിവാക്കുന്നത് ബിജെപിക്ക് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. പ്രിയങ്കയ്ക്കെതിരെ ദേശീയ നേതൃനിരയിൽ നിന്ന് സ്ഥാനാർഥിയെ കൊണ്ടുവരണമെന്ന അഭിപ്രായം ബിജെപിയിലുമുണ്ട്.