ADVERTISEMENT

കണ്ണൂർ ∙ ശിക്ഷയിളവിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ നിയമപരമായി കഴിയില്ലെന്ന് അറിഞ്ഞിട്ടും ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ 3 പ്രതികളെ ജയിൽ മോചിതരാക്കാൻ സർക്കാർ നടത്തുന്ന വഴിവിട്ട നീക്കം സിപിഎമ്മിനു തിരിച്ചടിയായി. ഭരണത്തിലെ പോരായ്മകൾ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചുവെന്ന സംസ്ഥാന സമിതിയുടെ വിലയിരുത്തലിനു തൊട്ടുപിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ പേരിൽ സിപിഎം വിവാദത്തിൽ പെടുന്നത്.

നിയമവ്യവസ്ഥയെയും ജനങ്ങളെയും ധിക്കരിച്ച് ഇത്തരമൊരു തീരുമാനത്തിലേക്കു സർക്കാർ നീങ്ങിയതു തിരഞ്ഞെടുപ്പു തോൽവിയിൽനിന്നു പാഠം ഉൾക്കൊണ്ടിട്ടില്ലെന്നതിനു തെളിവാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ സിപിഎം പരുങ്ങലിലായി. നീക്കം പുറത്തായതോടെ സംഭവത്തെപ്പറ്റി പ്രതികരിക്കാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിഞ്ഞുമാറി. തിരഞ്ഞെടുപ്പിലെ കനത്ത പരാജയം ചർച്ച ചെയ്യാൻ നടക്കുന്ന സിപിഎം ജില്ലാതല അവലോകന യോഗങ്ങളിൽ ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് അതേ വകുപ്പിന്റെ പേരിൽ പാർട്ടി പ്രതിക്കൂട്ടിലാകുന്നത്.

ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് 20 വർഷം തടവു പൂർത്തിയാക്കുംവരെ ഇളവു പാടില്ലെന്ന വിധി നിലവിലുള്ളത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് അറിയാത്തതല്ല. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വിചാരിച്ചാൽ മാത്രം പ്രതികളെ മോചിപ്പിക്കാനും കഴിയില്ല. പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്നതു വ്യക്തം. പട്ടികയെക്കുറിച്ചു പ്രതികരിക്കാൻ ജയിൽ സൂപ്രണ്ട് തയാറാകാത്തതും ദുരൂഹമാണ്. ജയിൽ ആസ്ഥാനത്തുനിന്നുള്ള നിർദേശത്തെ തുടർന്നാണു പ്രാഥമിക പട്ടികയിൽ ടി.പി കേസ് പ്രതികളുടെ പേരു വന്നതെന്നാണു വിവരം. പട്ടികയിൽ പേര് ഉൾപ്പെട്ടവരെക്കുറിച്ചുള്ള റിപ്പോർട്ട് നൽകേണ്ടത് പൊലീസാണ്. 

അവർ നല്ല അഭിപ്രായം രേഖപ്പെടുത്തിയാലും അന്തിമ തീരുമാനമെടുക്കേണ്ട ജയിൽ ഉപദേശക സമിതിക്കു കോടതി നിർദേശത്തിനു വിരുദ്ധമായി ചെയ്യാൻ കഴിയില്ല. ഇത് അറിയാമായിരുന്നിട്ടും വിവാദത്തിനു വഴിമരുന്നിടുന്ന തീരുമാനം ആരുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെന്ന ചോദ്യമാണ് അണികൾ ഉയർത്തുന്നത്. 

ടി.പി വധത്തിൽ പങ്കില്ലെന്നു പറയുന്ന പാർട്ടിയാണു പ്രതികളെ സംരക്ഷിക്കുന്നതും സഹായം ചെയ്യുന്നതുമെന്ന കാര്യം അടിക്കടി വെളിപ്പെടുന്നതു സിപിഎമ്മിന് ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.

ഹൈക്കോടതിയെ വെല്ലുവിളിക്കുന്നു

"ടി.പി വധക്കേസ് പ്രതികളുടെ ശിക്ഷയിൽ ഇളവു നൽകാനുള്ള റിപ്പോർട്ട് ആണ് ജയിൽ സൂപ്രണ്ട് അയച്ചിരിക്കുന്നത്. ടി.പി കേസിൽ ഹൈക്കോടതി വിധി വന്നിട്ട് 8 മാസമേ ആയിട്ടുള്ളൂ. പ്രതികൾക്ക് ഒരു ഇളവും നൽകാൻ പാടില്ലെന്ന് ആ ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ പോലും വെല്ലുവിളിക്കുകയാണു സർക്കാർ. മുഖ്യമന്ത്രിയുടെയോ ആഭ്യന്തര വകുപ്പിന്റെയോ സമ്മതമില്ലാതെ ജയിൽ സൂപ്രണ്ട് ഇത്തരത്തിലൊരു റിപ്പോർട്ട് നൽകില്ല. 10 പ്രതികൾ ഇപ്പോൾ പരോളിലാണ്. ജയിലിൽ കിടന്നതിനെക്കാൾ കൂടുതൽ ഇവരൊക്കെ പുറത്തായിരുന്നു. ശിക്ഷ ഇളവു ചെയ്യാനുള്ള സർക്കാർ നീക്കം എന്തു വില കൊടുത്തും തടയും." - കെ.കെ.രമ എംഎൽഎ

കേരളത്തോടുള്ള വെല്ലുവിളി

"ടി.പി വധക്കേസിലെ 3 പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള സർക്കാർ നീക്കം കേരളത്തോടുള്ള വെല്ലുവിളിയാണ്. ഈ ക്രിമിനലുകൾക്ക് പരോൾ നൽകുന്നതു സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ടു നിയമസഭയിൽ കെ.കെ.രമ ചോദിച്ച ചോദ്യങ്ങൾക്ക് 5 മാസമായി ഉത്തരം നൽകിയിട്ടില്ല. പ്രതികൾക്ക് ഫൈവ് സ്റ്റാർ സൗകര്യങ്ങളാണു ജയിലിൽ കൊടുത്തിരിക്കുന്നത്. ഇഷ്ട ഭക്ഷണവും മദ്യവും ഉൾപ്പെടെ എത്തിച്ചുനൽകുന്നു. ജയിലിൽ കിടന്നുകൊണ്ടു തന്നെ ക്വട്ടേഷൻ പിടിക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനുമുള്ള അവസരം പൊലീസും ജയിൽ അധികൃതരും ചെയ്തു കൊടുക്കുന്നുണ്ട്." - പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ

English Summary:

Kerala government move to release three accused in TP Chandrasekaran murder case setback to CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com