ADVERTISEMENT

കോഴിക്കോട് ∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ വധത്തിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണത്തിനു സംസ്ഥാന സർക്കാർ അനുമതി നൽകി 10 വർഷം പിന്നിട്ടിട്ടും സിബിഐ അന്വേഷണമുണ്ടായില്ല. 2014 ൽ യുഡിഎഫ് സർക്കാരാണ് അനുമതി നൽകിയത്. ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആർഎംപി ഹൈക്കോടതിയിൽ 2018 ൽ നൽകിയ ഹർജിയിലും ഇതുവരെ തീരുമാനമായിട്ടില്ല. പ്രതികളുടെ ശിക്ഷ ഹൈക്കോടതി വർധിപ്പിച്ച സാഹചര്യത്തിൽ ഗൂഢാലോചനാ ഹർജിയിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ആർഎംപിയുടെ തീരുമാനം.

കെ.കെ.രമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടച്ചേരി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 85/2014ാം നമ്പർ കേസാണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ 2014 ഫെബ്രുവരിയിൽ സിബിഐക്കു വിട്ടത്. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, കോഴിക്കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എളമരം കരിം, കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ എന്നിവർ ടി.പിയെ കൊലപ്പെടുത്തുന്നതിലും കൊലയാളികളെ സംരക്ഷിക്കുന്നതിലും നിർണായക പങ്കു വഹിച്ചുവെന്നാണു രമയുടെ പരാതിയിലെ ആരോപണം.

ഈ കേസിൽ അന്വേഷണം നടത്തിയ എൻ.ശങ്കർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു സംശയിക്കാവുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണം സിബിഐക്കു വിടണമെന്നു ശുപാർശ ചെയ്തതു. ഇതേ തുടർന്നാണു 2014 ഫെബ്രുവരിയിൽ സിബിഐ അന്വേഷണത്തിന് അനുമതി നൽകി ഉത്തരവിറക്കിയത്.

എന്നാൽ, രണ്ടര വർഷത്തോളം സിബിഐ ഏറ്റെടുക്കുകയോ അന്വേഷണമുണ്ടാവുകയോ ചെയ്തില്ല. അപ്പോഴേക്കും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തി. പിന്നീട് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു കേന്ദ്ര സർക്കാർ നിലപാട് എടുത്തു. ബിജെപി– സിപിഎം അന്തർധാരയുടെ ഭാഗമായാണു കേന്ദ്രം സിബിഐ അന്വേഷണത്തിൽനിന്നു പിൻമാറിയതെന്ന് ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണു ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2018 ൽ ആർഎംപി ഹർജി നൽകിയത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഹർജി പരിഗണിക്കുന്നതു നീണ്ടുപോയി.

English Summary:

Conspiracy case of RMP leader TP Chandrasekaran's murder getting nowhere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com