ലംഘകർക്ക് കനത്ത ശിക്ഷ, പുതിയ നിയമത്തിന്മേൽ ചർച്ച നാളെ; അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കി ബഹ്റൈൻ

Mail This Article
മനാമ ∙ ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും അടച്ചു കൊണ്ടാണ് പുതിയ നിയമം.
വനിതാ-ശിശു കാര്യ കമ്മിറ്റി നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് വിശദമായ വിലയിരുത്തൽ നടത്തിയ ശേഷമാണ് ശൂറയുടെ ചർച്ചയ്ക്ക് ഇടുന്നത്. നിലവിലെ ശിശു നിയമത്തിലെ 63–ാം ആർട്ടിക്കിൾ പ്രകാരം ലൈസൻസ് ഉള്ളവർക്കും ലൈസൻസില്ലാതെ അനധികൃതമായും കുട്ടികളുടെ നഴ്സറി തുടങ്ങുന്നവർ, പ്രവർത്തിപ്പിക്കുന്നവർ, മാറ്റങ്ങൾ വരുത്തുന്നവർ എന്നിവർക്ക് ലംഘനങ്ങളിൽ ശിക്ഷ വിധിക്കുന്നതിൽ വേർതിരിവില്ല. ഈ വ്യവസ്ഥ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം. ലൈസൻസില്ലാതെ നഴ്സറികൾ നടത്തുന്നവർക്കും അല്ലെങ്കിൽ മന്ത്രിതല അനുമതി നേടുന്നതിൽ പരാജയപ്പെടുന്നവർക്കും മാത്രമായി കനത്ത ശിക്ഷ ചുമത്തുന്നതാണ് പുതിയ നിയമം.
നിലവിലെ നിയമത്തിൽ നഴ്സറി തുടങ്ങാൻ ലൈസൻസ് വേണമെന്ന് പറയുന്നുണ്ടെങ്കിലും നഴ്സറി മറ്റൊരു സ്ഥലത്തേക്ക് മാറ്റുക, വിപുലീകരിക്കുക അല്ലെങ്കിൽ കെട്ടിടത്തിന് മാറ്റം വരുത്താൻ അനുമതി വേണം എന്നീ കാര്യങ്ങളിലെ ചട്ടങ്ങൾ സംബന്ധിച്ച വ്യക്തതയില്ല. ഈ കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തതയും വ്യവസ്ഥയും ഉറപ്പാക്കി കൊണ്ടുള്ളതാണ് പുതിയ നിയമം.