ഹിമാനികളുടെ സംരക്ഷണം അത്യന്താപേക്ഷിതം; ലോക ജലദിനത്തിൽ ഭൗമ മണിക്കൂറും

Mail This Article
ഹിമാനികളുടെ സംരക്ഷണത്തിനായി 2025 ഉപയോഗിക്കപ്പെടുത്തണമെന്നാണ് ഐക്യരാഷ്ട്ര സംഘടന നിർദേശിച്ചിരിക്കുന്നത്. ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശവും ഇതുതന്നെയാണ്. മാർച്ച് 21 ലോക ഹിമാനി ദിനമായിരുന്നു. മാർച്ച് 22 ജലദിനത്തിലും ഹിമാനി സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. ഭൂമിയുടെ ശുദ്ധജലത്തിന്റെ ഏകദേശം 70% മരവിച്ച ഈ ഹിമാനികളാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഉരുകിയൊലിക്കുന്ന ഇവയെ സംരക്ഷിക്കുന്നതിന്റെ നടപടികൾ നടന്നുവരികയാണ്.

കരയിൽ ഒഴുകിനടക്കുന്ന കൂറ്റൻ മഞ്ഞ് പാടങ്ങളാണ് ഹിമാനി അഥവാ ഗ്ലേസിയർ. ഓസ്ട്രേലിയ ഒഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഹിമാനികൾ കാണപ്പെടുന്നുണ്ട്. സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണികളാണിവ. ഹിമാനിയിൽപ്പെട്ട ഭാഗങ്ങൾ അടർന്നാണ് ഹിമശിലകൾ (icebergs) ഉണ്ടാകുന്നത്. ഹിമാനികൾ ഉരുകുന്നത് ആഗോള സമുദ്രനിരപ്പ് ഉയരാനിടവരുത്തുകയും ഇതുമൂലം പ്രളയവും വെള്ളപ്പൊക്കവും അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണമാകും. 2100 ആകുമ്പോഴേക്കും ആഗോളതാപനില വർധനവ് 2 ഡിഗ്രിക്ക് മുകളിലെത്തുമെന്നാണ് റിപ്പോർട്ട്. തത്ഫലമായി കടലിലെ ജലനിരപ്പ് 88 സെ.മീ വരെ ഉയർന്നേക്കാമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ഭൗമ മണിക്കൂർ
പൊതുവിൽ എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച, രാത്രി 8.30 മുതൽ 9.30 വരെയാണ് ഭൗമ മണിക്കൂർ ആചരിക്കാറുള്ളത്. ഇത്തവണ, ആഗോളതലത്തിൽ അവസാനത്തെ ശനിയാഴ്ചയ്ക്കു പകരം മാർച്ച് 22- ശനിയാഴ്ചയാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ലോക ജലദിനത്തോടൊപ്പമാണ് ഇതും വരുന്നത് എന്ന സവിശേഷതയുണ്ട്. അതിനാൽത്തന്നെ ഈ വർഷത്തെ ഭൗമ മണിക്കൂറിൽ ഊർജ സംരക്ഷണത്തോടൊപ്പം ജല സംരക്ഷണവും വിഷയമാകും.