അപകടം പറ്റിയ യുവാവിനെ ആശുപത്രിയിലെത്തിച്ചു; അയാളുടെ വീട്ടിലേക്കു വിളിച്ചപ്പോൾ 'മോനെ, നീ എവിടാ' എന്നു ചോദിച്ച് അമ്മ

Mail This Article
ഏകദേശം മൂന്നു കൊല്ലങ്ങൾക്കു മുൻപ് ഒരു രാത്രി തിയേറ്ററിന്റെ വെളിയിലേക്കു സെക്കൻഡ് ഷോ കഴിഞ്ഞു ഇറങ്ങിയപ്പോൾ മനസിനു വല്ലാത്ത സങ്കടവും കുറ്റ ബോധവും തോന്നി. സങ്കടത്തിനു കാരണം ഒരു നിലവാരവും, ഒരു നേരംപോക്കും ഇല്ലാത്ത പടം ആയിരുന്നു. കുറ്റബോധത്തിനു കാരണം ഞാൻ ഒരാൾ നിർബന്ധിച്ചതുകൊണ്ടു മാത്രമാണു എന്റെ മൂന്ന് കൂട്ടുകാര്‍ സിനിമക്കു വന്നത്... ആരും ആരും ഒന്നും മിണ്ടാതെ ബൈക്കുകളിൽ കയറി 'പടമോ പൊളി എന്നാൽ നല്ല തട്ട് എങ്കിലും അടിച്ചിട്ടു പോകാം' ഒരുത്തൻ ഒരു അഭിപ്രായം പറഞ്ഞു എല്ലാവരും അത് അംഗീകരിച്ചു.
വലിയ തരകേട് ഇല്ലാത്ത ഒരു തട്ടുകടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തു, നല്ല ചൂടു ദോശയും, ചമ്മന്തിയും, കൂടെ നല്ല മുളക് ചമ്മന്തിയും, ഒപ്പം ചൂടു കട്ടനും ശേഷം ഡബിൾ ബുൾസൈയും മനോഹരമായ തട്ട്... സിനിമ മോശമായ ക്ഷീണം തട്ട് അടിച്ചു തീർത്തു. ഇനി വീട്ടിൽ പോയി സുഖമായി കിടന്നു ഉറങ്ങാം എന്ന് കരുതി ബൈക്ക് സ്റ്റാർട്ട് ചെയ്തു.
കുറച്ചു ദൂരം പോന്നു കഴിഞ്ഞപ്പോൾ ഒരു വിജനപ്രദേശത്തു എത്തിയപ്പോൾ മുന്നിൽ പോയ കൂട്ടുകാരൻ ബൈക്ക് നിറുത്തി ഞാനും സ്ലോ ചെയ്തു ചോദിച്ചു 'എന്നാടാ എണ്ണ തീർന്നോ?' അവൻ പറഞ്ഞു, 'അളിയാ വഴി സൈഡിൽ ആരോ കിടപ്പുണ്ട്, വണ്ടി തട്ടിയതാണ് എന്ന് തോന്നുന്നു.' ഇറങ്ങാണോ വേണ്ടയോ എന്നു ഞങ്ങൾ രണ്ടുവട്ടം ആലോചിച്ചു. കാരണം അപകടകേസ്സിന്റെ നൂലാമാലകൾ അറിയാവുന്നത് കൊണ്ടുതന്നെ.
എന്തായാലും ഞങ്ങൾ എല്ലാവരും ബൈക്കിൽ നിന്നുമിറങ്ങി അപകടം പറ്റി കിടക്കുന്ന ആളിന്റെ അടുത്തെത്തി. ബൈക്ക് അപകടമാണ് മുഖം വ്യക്‌തമല്ല, രക്തത്തിൽ കുളിച്ചാണ് കിടക്കുന്നത്, ജീവനുണ്ട്, ഇടയ്ക്കു ഞരങ്ങുകയും മൂളുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ അവസ്ഥയിൽ വഴിയിൽ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്ക് ആർക്കും മനസ്സു വന്നില്ല. ആശുപത്രിയിൽ എത്തിക്കണമെങ്കിൽ വാഹനം വേണം, ഞങ്ങൾക്ക് ഉള്ളത് ബൈക്ക് ആണ് അതിൽ കൊണ്ടുപോകാൻ പറ്റില്ല. വഴിയേ വന്ന മൂന്നു നാലു വണ്ടികൾക്കു കൈ കാണിച്ചു ആരും നിറുത്തിയില്ല അവസാനം ഒരു ഓട്ടോ നിറുത്തി.
അപകടകേസ് ആണെന്നു കണ്ടപ്പോൾ ഓട്ടോകാരനും ഒരു മടി. 'ചേട്ടാ, ആശുപത്രിയിൽ കൊണ്ട് വിട്ടാൽ മതി. ചേട്ടന് ഒരു കുഴപ്പവും വരില്ല' എന്ന് ഒക്കെ ഞങ്ങൾ പറഞ്ഞപ്പോൾ എന്തോ അദ്ദേഹത്തിന് ഒരു മനസ് അലിവുണ്ടായി.. ഞങ്ങൾ രണ്ടുപേർ അപകടം പറ്റിയ ആളിന്റെ ഒപ്പം ഓട്ടോയിലും മറ്റുള്ളവർ ബൈക്കുകളിലുമായി ആശുപത്രിലേക്കു നീങ്ങി. അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴും മുഖത്ത് കൂടി രക്തം ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു.. ആശുപത്രികാർ തന്ന പേപ്പറുകളിൽ എല്ലാം ഞങ്ങൾ ഒപ്പിട്ടു കൊടുത്തു. 'തലയിൽ ആഴത്തിൽ മുറിവുണ്ട്. പെട്ടെന്നു സർജറി വേണം' എന്ന് ഡോക്ടർ വന്നു പറഞ്ഞു. ഇതിനിടയിൽ ഒരു നഴ്സ് വന്നു അപകടം പറ്റിയ ആളിന്റെ പേഴ്സും മൊബൈലും ഞങ്ങളെ ഏൽപ്പിച്ചു. ഒരു പരിചയവും ഇല്ലാത്ത ആളിന്റെ വീട്ടിൽ അറിയിക്കാൻ ഒരു മാർഗവും ഇല്ലാതിരുന്ന ഞങ്ങൾക്കു വലിയ ഒരു അനുഗ്രഹം ആയി ആ മൊബൈൽ.
ഞങ്ങൾ മൊബൈൽ പരിശോധിച്ച് അതിൽ അവസാനം വിളിച്ച നമ്പർ 'മൈ ഹോം' അതിലേക്കു ഞങ്ങൾ തിരിച്ചു വിളിച്ചു. മറുതലക്കൽ ഒരു സ്ത്രീ ശബ്ദം 'മോനെ... നീ എവിടാ... ഞങ്ങൾ എത്ര നേരമായി നിന്നെ കാത്തിരിക്കുന്നു..' ഇതു കേട്ടപ്പോൾ എന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി 'അച്ഛന്റെ കൈയിൽ ഒന്ന് കൊടുക്കുമോ?' എവിടുന്നോ കിട്ടിയ ഒരു ശക്തിയിൽ ഞാൻ പറഞ്ഞൊപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മറുതലക്കൽ നല്ല ഗാംഭീര്യമുള്ള ഒരു ശബ്ദം 'എന്താടാ' ഞാൻ ഒരു വിധത്തിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു. അദ്ദേഹം ഉടനെ എത്താം എന്ന് പറഞ്ഞു ഫോൺ വെച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹവും രണ്ടു ബന്ധുക്കളും ഒപ്പം എത്തി. കാര്യങ്ങൾ എല്ലാം ചോദിച്ചു അറിഞ്ഞശേഷം ഞങ്ങളോടു പോയിക്കൊള്ളാൻ പറഞ്ഞു.. 'അങ്കിൾ ഓപ്പറേഷൻ കഴിഞ്ഞേ ഞങ്ങൾ പോകുന്നുള്ളു' എന്ന് ഞങ്ങൾ പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു ഓപ്പറേഷൻ വിജയകരമായി 'കിഷോർ' അതാണ് അവന്റെ പേര് എന്ന് ഞങ്ങൾക്ക് അപ്പോഴാണ് മനസിലായത് 'കിഷോർ സുഖമായി ഇരിക്കുന്നു അൽപ്പം കഴിഞ്ഞു മുറിയിലേക്ക് മാറ്റും' എന്നു ഡോക്ടർ പറഞ്ഞു. ഞങ്ങൾക്കും അതോടൊപ്പം കിഷോറിന്റെ അച്ഛനും അത് ഒരു വലിയ ആശ്വാസം ആയി.
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ അവനെ ആശുപത്രിയിൽ പോയി കാണുമായിരുന്നു. ഏകദേശം രണ്ടു ആഴ്ചകൾക്ക് ശേഷം അവൻ ആശുപത്രി വിട്ടു. പക്ഷേ ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടർന്നു കൊണ്ടിരുന്നു. ഇന്ന് ഇപ്പോൾ ഞങ്ങൾ നാലുപേരും കിഷോറിന്റെ കല്യാണത്തിനുശേഷം സദ്യ കഴിക്കാൻ ഇലയുടെ മുന്നിൽ ഇരിക്കുകയാണ്. സ്റ്റേജിൽ ചിരിച്ചു സന്തോഷവാനായി ഫോട്ടോക്കു പോസ് ചെയ്തു എല്ലാവരോടും കുശലം ചോദിക്കുന്ന കിഷോറിനെ കണ്ടപ്പോൾ ഞങ്ങളുടെ നാലു പേരുടെയും മനസ്സിൽ ഒരു നിയോഗം പോലെ ഞങ്ങൾ കണ്ട ആ സെക്കൻഡ് ഷോ മാത്രം ആയിരുന്നു...!