ടെലിപ്പതി സാധ്യമാണോ? എല്ലാവരിലും ഈ ശേഷിയുണ്ടെന്നു പുതിയ ഗവേഷണം

Mail This Article
ടെലിപ്പതി അഥവാ എക്‌സ്ട്ര സെൻസറി പെർസപ്ഷൻ.... പ്രത്യേകിച്ച് മാധ്യമങ്ങളൊന്നും ഉപയോഗിക്കാതെ രണ്ട് പേർ തമ്മിൽ തലച്ചോർ ഉപയോഗിച്ച് ആശയവിനിമയം നടത്തുക എന്നതാണ് ടെലിപ്പതിയുടെ വിശദീകരണം.ടെലിപ്പതി സത്യമാണോ ഇല്ലയോ എന്നതു സംബന്ധിച്ച് ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ ശാസ്ത്രീയമായ സ്ഥിരീകരണവുമില്ല.
ഇപ്പോഴിതാ പുതിയൊരു ഗവേഷണഫലം പുറത്തിറങ്ങിയിരിക്കുകയാണ്. എല്ലാ മനുഷ്യരുടെയും തലച്ചോറിൽ ടെലിപ്പതി പോലുള്ള അതീന്ദ്രിയമായ ശേഷികൾക്കു സാധ്യതയുണ്ടത്രേ.
മനുഷ്യമസ്തിഷ്കത്തിന്റെ അറിയാത്ത ശേഷികൾ
തലച്ചോറിന്റെ പ്രത്യേക മേഖല ഏർപ്പെടുത്തുന്ന ചില വിലക്കുകളാണു അതീന്ദ്രിയമായ ശേഷികൾ നേടുന്നതിൽ നിന്നു തലച്ചോറിനെ തടയുന്നതെന്നാണു കാനഡയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ബിയാൽ ഫൗണ്ടേഷൻ എന്ന സംഘടനയുടെ പിന്തുണയോടെയാണു ഗവേഷണം.തലച്ചോറിലേക്കു കാന്തിക സിഗ്നലുകൾ കടത്തിവിട്ടായിരുന്നു പരീക്ഷണം. ഗവേഷണഫലങ്ങൾ ശാസ്ത്രജേണലായ കോർട്ടെക്സിൽ പ്രസിദ്ധീകരിച്ചു, മനുഷ്യമസ്തിഷ്കത്തിന്റെ അറിയാത്ത ശേഷികൾ മനസ്സിലാക്കാനുള്ള ശ്രമമാണു ഗവേഷണമെന്നു ശാസ്ത്രജ്ഞർ പറയുന്നു.
ടെലിപ്പതിയെക്കുറിച്ചുള്ള മിത്തുകൾ
1882ൽ ഫ്രെഡറിക് മയേഴ്‌സ് എന്ന പണ്ഡിതനാണ് ടെലിപ്പതിയെന്ന വാക്ക് മുന്നോട്ടുവച്ചത്. മയേഴ്‌സ് കൂടി അംഗമായ സൊസൈറ്റി ഓഫ് ഫിസിക്കൽ റിസർച്ചാണ് ഈ വാക്കിനു വലിയ പ്രചാരം നൽകിത്തുടങ്ങിയത്. ഇവരുടെ ശ്രമഫലമായി അന്നത്തെ പാശ്ചാത്യ നാടുകളിൽ ടെലിപ്പതിയെക്കുറിച്ചുള്ള മിത്തുകൾ വളരെയേറെ പ്രചരിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടിഷ് മെന്‌റലിസ്റ്റായ വാഷിങ്ടൻ ഇർവിങ്, സ്റ്റുവർട്ട് കുംബർലാൻഡ് എന്ന മറ്റൊരു മജീഷ്യൻ തുടങ്ങിയവർ ടെലിപ്പതിയെന്നു സംശയം തോന്നിക്കാവുന്ന പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇവർ നിരീക്ഷണവും മറ്റു ചില നൈപുണ്യങ്ങളുമുപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്രീറി സഹോദരിമാർ , ജോർജ് ആൽബർട് സ്മിത്ത്, ഡഗ്ലസ് ബ്ലാക്ക്‌ബേൺ തുടങ്ങിയവർക്ക് ടെലിപ്പതി കഴിവുണ്ടെന്നു കരുതി സൊസൈറ്റി ഓഫ് ഫിസിക്കൽ റിസർച് പരീക്ഷണങ്ങൾ നടത്തിയെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല.ശാസ്ത്രീയമായി നിരവധി പരീക്ഷണങ്ങൾ ടെലിപ്പതിയെപ്പറ്റി നടത്തിയിട്ടുണ്ടെങ്കിലും ഇവയൊന്നും ഫലപ്രാപ്തി നേടിയിട്ടില്ല. എന്നാൽ ധാരാളം സയൻസ് ഫിക്ഷൻ നോവലുകളിലും മറ്റും ഇതെപ്പറ്റി പരാമർശമുണ്ട്.