മനുഷ്യരുമായി ആശയവിനിമയം നടത്തി; ശിലായുധം നിർമിച്ച കൻസി ആൾക്കുരങ്ങ് ഓർമയായി

Mail This Article
മനുഷ്യരുമായി ആംഗ്യവിക്ഷേപത്തിലൂടെ സംവദിക്കുകയും ശിലായുധങ്ങൾ നിർമിക്കുകയും ചെയ്ത് ശാസ്ത്രജ്ഞരെ ഞെട്ടിച്ച കൻസി എന്ന ആൺ ബൊനോബോ ആൾക്കുരങ്ങ് ഓർമയായി. 44 വയസ്സുള്ളപ്പോഴായിരുന്നു മരണം. ആൾക്കുരങ്ങുകളുടെ ബുദ്ധിശക്തിയെപ്പറ്റിയും ഈ ആൾക്കുരങ്ങിൽ ധാരാളം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു. ആംഗ്യവിക്ഷേപങ്ങൾ കൊണ്ട് മനുഷ്യരുമായി ആശയവിനിമയം നടത്തിയ ആദ്യ ആൾക്കുരങ്ങല്ല കൻസി. മുൻപ് ചില ചിംപാൻസികളും ഗൊറില്ലകളുമൊക്കെ ഇങ്ങനെ സംവദിച്ചിട്ടുണ്ട്. എന്നാൽ അവരെയൊക്കെ ട്രെയിനർമാർ മുൻകയ്യെടുത്ത് പരിശീലിപ്പിച്ചതാണ്. കൻസി അങ്ങനെയായിരുന്നില്ല. സ്വന്തം താൽപര്യത്തിലാണ് അവൻ ഇതെല്ലാം പഠിച്ചെടുത്തത്. പലതരം ആംഗ്യങ്ങൾ സംയോജിപ്പിച്ച് പുതിയ അർഥമുള്ള ആംഗ്യങ്ങൾ ഉണ്ടാക്കുന്നതും കൻസിയുടെ രീതിയായിരുന്നു. കല്ലുകൾ ഒരുക്കിയെടുത്ത് ശിലായുധങ്ങളുണ്ടാക്കാനും അവന് അറിയാമായിരുന്നു.
പല സർവകലാശാലകളിലെ ഗവേഷണ കേന്ദ്രങ്ങളിൽ കുട്ടിക്കാലത്ത് താമസിച്ച കൻസി പിന്നീട് 4 പതിറ്റാണ്ടോളം ഇയോവയിലെ ആൾക്കുരങ്ങ് സംരക്ഷണകേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. ഭൂമിയിൽ മനുഷ്യർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും ബുദ്ധിയുള്ള ജീവികളായി കണക്കാക്കപ്പെടുന്നത് ആൾക്കുരങ്ങുകളെയാണ്. വാലില്ലാക്കുരങ്ങ് എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും കുരങ്ങുകളിൽ നിന്നു വലിയ വ്യത്യാസമുണ്ട് ആൾക്കുരങ്ങുകൾക്ക്. പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിംപാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്‌സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം.
കോംഗോ നദിയുടെ തെക്കൻതീരങ്ങളിൽ മാത്രം കണ്ടുവരുന്ന ആൾക്കുരങ്ങു വിഭാഗമാണ് ബൊനോബോകൾ. പിഗ്മി ചിമ്പൻസികൾ, ഹിപ്പി ആൾക്കുരങ്ങുകൾ എന്നും അറിയപ്പെടുന്ന ഇവയെ ആദ്യകാലത്ത് ചിമ്പൻസികളുടെ തന്നെ ഒരു വേറിട്ട വർഗമായാണ് ഗവേഷകർ കണക്കാക്കിയത്. എന്നാൽ 1933ൽ ഇവയെ ഗ്രേറ്റ് ഏപ്‌സിൽ തന്നെ ഒരു പ്രത്യേക വിഭാഗമായി കണക്കിലെടുത്തു.
31 മുതൽ 39 കിലോ വരെ ഭാരം വയ്ക്കുന്ന ബൊനോബോകൾക്ക് നാലടിയോളം ഉയരമുണ്ടാകും. മരങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ പ്രധാന ആഹാരം പഴങ്ങളും, കിഴങ്ങുകളും വേരുകളുമൊക്കെയാണ്. ഭക്ഷണദൗർലഭ്യം നേരിടുന്ന അവസ്ഥയിൽ ചില വിരകളെയും പുഴുക്കളെയും അപൂർവമായി വവ്വാലുകളെയുമൊക്കെ ഇവ അകത്താക്കാറുണ്ട്. ചിമ്പൻസികളെ അപേക്ഷിച്ച് പൊതുവേ ശാന്തസ്വഭാവക്കാരായ ബൊനോബോകൾ തമ്മിലടി കൂടാറില്ല. ചിമ്പൻസികളുടെ പ്രവണതകളായ സ്വന്തം വർഗത്തെ കൊന്നുതിന്നൽ, അന്യഗോത്രങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തൽ തുടങ്ങിയവ ബൊനോബോകൾക്കിടയിൽ ഇല്ല.
30 മുതൽ 100 വരെ അംഗങ്ങളടങ്ങിയ ബൊനോബോ ഗോത്രങ്ങളിൽ പെൺ ബൊനോബോകൾക്കാണ് പ്രധാന സ്ഥാനം. ഗോത്രങ്ങളെ നിയന്ത്രിക്കുന്നതും പെണ്ണുങ്ങൾ തന്നെ. കോംഗോ വനങ്ങളിൽ നടമാടുന്ന ശക്തമായ വനനശീകരണവും ബൊനോബോ മാംസത്തിനു വേണ്ടിയുള്ള വേട്ടയും കാരണം ഇവയുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്.