ഭയക്കാതെ ട്രംപ് തുറന്നു, 61 വർഷം പൂട്ടിവച്ച ‘രഹസ്യപ്പെട്ടി’; യുഎസ് പ്രസിഡന്റിന്റെ തല തകർത്ത വെടിയുണ്ട; ആരായിരുന്നു ആ രണ്ടാമൻ?

Mail This Article
ലോകരാജ്യങ്ങളുമായി ഒട്ടേറെ വിഷയങ്ങളിൽ പോര്‍മുഖങ്ങള്‍ തുറക്കുന്ന തിരക്കിനിടെ 61 വർഷമായി പൂട്ടിവെച്ചിരുന്ന ആ രഹസ്യപ്പെട്ടി ട്രംപ് തുറന്നു. മുൻ യുഎസ് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതായിരുന്നു ആ രേഖകൾ. ഇക്കുറി ചരിത്രകാരന്മാര്‍ക്ക് കൂടി താൽപര്യം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി 1963 നവംബര്‍ മാസത്തില്‍ കൊല്ലപ്പെട്ടതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട അറുപത്തിമൂവായിരത്തിലേറെ പേജുകള്‍ വരുന്ന രേഖകളാണ് ട്രംപിന്റെ നിര്‍ദേശ പ്രകാരം പരസ്യമാക്കിയത്. കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവും നടന്ന് അറുപത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ട വേളയിലാണ് ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന ഈ രേഖകള്‍ പുറത്തു വിടുന്നത്. ഇവയില്‍ നിന്ന് ഈ കൊലപാതകത്തെ സംബന്ധിച്ച് ഇതിനോടകം പുറത്തു വരാത്ത പുതിയ വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും അകാലത്തില്‍ പൊലിഞ്ഞ ചെറുപ്പക്കാരനായ കെന്നഡിയെ ഓര്‍മിക്കുവാനും അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും ചർച്ച ചെയ്യാനും ട്രംപിന്റെ നടപടി വഴിതെളിച്ചു. 1960 നവംബറില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ എതിരാളിയായ റിച്ചഡ് നിക്സനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ പ്രസിഡന്റ് ആയി കെന്നഡി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ അമേരിക്കൻ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവും കെന്നഡിക്കു ലഭിച്ചു. ചെറുപ്പത്തിന്റെ പ്രസരിപ്പും യുവത്വത്തിന്റെ ചുറുചുറുക്കും ആരെയും ആകര്‍ഷിക്കാന്‍ പോന്ന വ്യക്തിത്വവും മികച്ച വാക്‌ചാതുരിയും കെന്നഡിയെ ലോക ജനതയ്ക്ക് പ്രിയങ്കരനായി. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി അദ്ദേഹം രൂപീകരിച്ച കാബിനറ്റ് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഏറെ പ്രതീക്ഷയും ആവേശവും ഉണര്‍ത്തി. കര്‍ശന നിലപാടുകള്‍ എടുക്കാന്‍ വിമുഖത കാണിക്കാത്ത തന്റെ സഹോദരന്‍ റോബര്‍ട്ട് കെന്നഡിയെ