"കാമുകനൊപ്പം പോകുന്ന മകളെ കരഞ്ഞുകൊണ്ട് തിരികെ വിളിക്കുന്ന അച്ഛന്‍"! |Fact Check

Mail This Article
കാമുകനൊപ്പം ഇറങ്ങിയപ്പോകുന്ന മകളെ തിരിച്ച് വിളിക്കുന്ന ഒരു അച്ഛന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിങ്ങള്‍ ഇനി എന്റെ ജീവിതത്തിലേക്ക് വരരുതെന്ന് പറഞ്ഞ് ചെറുപ്പക്കാരന്റെ കൈയ്യില്‍ പിടിച്ച് പെണ്‍കുട്ടി നടന്നുപോവുകയാണ്. അച്ഛന്‍ പിന്നാലെ പോയി "എന്റെ മകളെ വിട്ട് തരൂ" എന്ന് പറഞ്ഞ് യുവാവിന്റെ കാലില്‍ വീഴാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. തമിഴിലാണ് ഇവര്‍ സംസാരിക്കുന്നത്.
എന്നാല്‍, പ്രചരിക്കുന്ന വിഡിയോ യഥാര്‍ഥ സംഭവത്തിന്റേതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിനോദത്തിനും അവബോധത്തിനുമായി ഒരു യുട്യൂബ് ചാനല്‍ നിര്‍മിച്ച സ്‌ക്രിപ്റ്റഡ് വിഡിയോയാണിത്.
∙ അന്വേഷണം
"പത്ത് ഇരുപത് വര്‍ഷം കഷ്ടപെട്ട് വളര്‍ത്തിയ മാതാപിതാക്കള്‍ ഒന്നുമല്ല...ഇന്നലെകണ്ട ചെക്കനാണ് ഇപ്പോ ഉള്ള പെണ്‍കുട്ടികള്‍ക്ക് വലുത്....!" എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

വൈറല്‍ വിഡിയോയുടെ കമന്റില്‍ നിരവധിപ്പേര്‍ ഈ സംഭവത്തില്‍ അച്ഛനെയും പെണ്‍കുട്ടിയെയും കുറ്റപ്പെടുത്തിയും സപ്പോര്‍ട്ട് ചെയ്തും പ്രതികരിച്ചിട്ടുള്ളതായി കാണാം.

വിഡിയോ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ വലതുഭാഗത്ത് മുകളിലായി Sai Vijay എന്നുള്ള ലോഗോ കാണാനായി. തുടര്‍ന്ന് നടത്തിയ കീവേര്‍ഡ് സെര്‍ച്ചിലൂടെ ഇതേ പേരിലുള്ള യുട്യൂബ് ചാനലില്‍ ഈ വിഡിയോ ഷോര്‍ട്‌സ് ആയി പങ്കുവച്ചിട്ടുള്ളത് ലഭ്യമായി. മാര്‍ച്ച് 20ന് പങ്കുവച്ച വിഡിയോയില്‍ സംഭവത്തെക്കുറിച്ച് വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
തുടര്‍ന്ന് യുട്യൂബ് ചാനലിന്റെ പ്രൊഫൈല്‍ ബയോ പരിശോധിച്ചപ്പോള്‍ വിനോദത്തിനായി സ്‌ക്രിപ്റ്റഡ് വിഡിയോകള്‍ പങ്കുവയ്ക്കുന്ന പേജാണെന്ന് വ്യക്തമായി. വൈറല്‍ വിഡിയോയിലെ ആളുകള്‍ ഉള്‍പ്പെടുന്ന മറ്റ് വിഡിയോകളും ഈ പേജില്‍ കാണാന്‍ സാധിച്ചു.

വൈറല്‍ വിഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് 2025 മാര്‍ച്ച് 19ന് Sai Vijay പങ്കുവച്ചിട്ടുണ്ട്. ഇതോടൊപ്പമുള്ള കുറിപ്പില്‍ "അച്ഛന്‍ കാലില്‍ വീണ് കരഞ്ഞു" എന്നാണ് എഴുതിയിട്ടുള്ളത്. വിഡിയോ ആരംഭിച്ച് 54-ാമത്തെ സെക്കന്റില്‍ ഇത് സ്‌ക്രിപ്റ്റഡാണെന്ന് "മുന്നറിയിപ്പ് സന്ദേശം എഴുതി കാണിക്കുന്നുണ്ട്. കൂടാതെ അവസാനം ഡയറക്ഷന്‍ സായ് വിജയ്, ക്യാമറ ആന്റ് എഡിറ്റിങ് വിഷ്ണു എന്നും എഴുതിയിട്ടുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം കാണാം.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ യഥാര്‍ഥ സംഭവത്തിന്റേതല്ലെന്നും വിനോദത്തിനായി സായ് വിജയ് എന്ന യുട്യൂബ് ചാനല്‍ നിര്‍മിച്ച സ്‌ക്രിപ്റ്റഡ് വിഡിയോയാണെന്നും വ്യക്തമായി
∙ വസ്തുത
വൈറല്‍ വിഡിയോ യഥാര്‍ഥ സംഭവത്തിന്റേതല്ല. വിനോദത്തിനായി സായ് വിജയ് എന്ന യുട്യൂബ് ചാനല്‍ നിര്‍മിച്ച സ്‌ക്രിപ്റ്റഡ് വിഡിയോയാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)