വിജയ് മല്യയുടെ ഫെറാറിക്ക് പുതുജന്മം; പുതിയ ഉടമ ചില്ലറക്കാരനല്ല!

Mail This Article
ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപ വായ്‌പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട ഇന്ത്യൻ വ്യവസായി വിജയ് മല്യയുടെ ഏറെ വിലപിടിപ്പുള്ള വസ്തുവകകളിൽ പലതും ഇന്നും ലേലത്തിലൂടെ വിറ്റഴിക്കുകയാണ്. മല്യയുടെ പ്രിയപ്പെട്ട വാഹനങ്ങളിൽ ഒന്നായ ഫെറാറി 328 ജി ടി എസ് ടാർഗ ലേലത്തിലൂടെ സ്വന്തമാക്കുകയും അതിനു പുതുജന്മം നൽകിയിരിക്കുകയുമാണ് മുംബൈയിൽ നിന്നുമുള്ള സൻഗ്രാംസിൻഹ് പ്രതാപ് സിൻഹ് ഗെയ്‌ക്ക്‌വാദ്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് വിജയ് മല്ല്യയുടെ മുൻവാഹനത്തെ വീട്ടിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ഗെയ്‌ക്ക്‌വാദ് പങ്കുവച്ചിരിക്കുന്നത്. ഹൈന്ദവ ആചാരപ്രകാരം ആരതിയുഴിഞ്ഞാണ് പുതുവാഹനത്തെ സ്വീകരിക്കുന്നത്. ഇതിനൊപ്പം തന്നെ മുംബൈയിലെ വോളി സീ ലിങ്ക് റോഡിലൂടെ വാഹനം ഡ്രൈവ് ചെയ്‌തു പോകുന്നതും വിഡിയോയിൽ കാണാം. കിങ്ഫിഷർ എയർലൈൻസിന്റെ ഉടമയായിരുന്ന വിജയ് മല്ല്യ 2016 ലാണ് വിവിധ ബാങ്കുകളിൽ നിന്നും കടമെടുത്ത വലിയ തുക തിരിച്ചടയ്ക്കാതെ ഇന്ത്യയിൽ നിന്നും ലണ്ടനിലേക്ക് കടന്നത്. ഇന്ത്യയിൽ തന്നെ വളരെ അപൂർവമായ ഫെറാറിയുടെ വാഹനങ്ങളിൽ ഒന്നാണ് മല്ല്യയുടെ ശേഖരത്തിലുണ്ടായിരുന്ന 328 ജി ടി എസ്. വളരെ കുറച്ചെണ്ണം മാത്രമേ ഈ വാഹനം ഇറക്കുമതി ചെയ്തിട്ടുള്ളു. 1985 ൽ വിപണിയിലെത്തിയ ഫെറാറി 308 നു പകരമായാണ് 1985ൽ 328 ജി ടി എസ് കമ്പനി പുറത്തിറക്കിയത്.
3.2 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി 8 എൻജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 270 ബി എച്ച് പി പവറും 304 എൻ എം ടോർക്കും പുറത്തെടുക്കാൻ ശേഷിയുണ്ട്. പരമാവധി വേഗം 267 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ ആറു സെക്കൻഡുകൾ മാത്രം മതിയാകും. ഇന്നത്തെ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗത്തിൽ അൽപം പുറകില്ലെന്നു തോന്നുമെങ്കിലും ആ കാലഘട്ടത്തിലെ അതിവേഗക്കാരിൽ ഒന്നായിരുന്നു ഫെറാരി 328 ജി ടി എസ്.
അപൂർവവും ആഡംബരം നിറഞ്ഞതുമായ നിരവധി വാഹനങ്ങളാണ് പ്രതാപ് സിൻഹ് ഗെയ്‌ക്ക്‌വാദിന്റെ ശേഖരത്തിലുള്ളത്. ബറോഡ രാജവംശത്തിലെ അംഗമാണ് പ്രതാപ് സിൻഹ് ഗെയ്‌ക്ക്‌വാദ്. ആസ്റ്റൺ മാർട്ടിൻ ഡി ബി എസ്, 991.2 പോർഷെ 911 ജി ടി 3 ആർ എസ്, ബെന്റ്ലി ബ്രൂക്ക്ലാൻഡ്സ് കൂപ്പെ, പോർഷെ കെയ്ൻ, മെഴ്‌സിഡീസ് ബെൻസ് എസ് 65 എ എം ജി, 1966 മോഡൽ മെഴ്‌സിഡീസ് ബെൻസ് 230 എസ് എൽ തുടങ്ങിയ വാഹനങ്ങൾ കൊണ്ട് സമ്പന്നമാണ് ഗെയ്‌ക്ക്‌വാദിന്റെ ഗാരിജ്.