ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്ക് എൽഡിഎഫിൽനിന്നു കിട്ടിയ പൊതുപിന്തുണ മകളുടെ കേസിൽ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് സിപിഐ നൽകിയിരിക്കുന്നത്. സിപിഎം ആ പ്രഖ്യാപനത്തിൽ വ്രണിതരാണ്.

സിപിഎമ്മിനും മുഖ്യമന്ത്രിക്കും കീഴ്പ്പെട്ട പാർട്ടിയായി സിപിഐ മാറരുതെന്ന വികാരമാണ് 3 ദിവസത്തെ പാർട്ടി നേതൃയോഗങ്ങളിൽ ഉയർന്നത്. വീണയെ പ്രതി ചേർക്കാൻ എസ്എഫ്ഐഒ തീരുമാനിച്ചതു പുറത്തുവന്ന് വൈകാതെ മുഖ്യമന്ത്രിയെ ന്യായീകരിച്ചു ബിനോയ് വിശ്വം നടത്തിയ പ്രസ്താവന ചോദ്യം ചെയ്യപ്പെട്ടു.

പാർട്ടിയിൽ ചർച്ച ചെയ്തിട്ടു വേണ്ടേ നിലപാട് എടുക്കേണ്ടത് എന്നായിരുന്നു ചോദ്യം. വിമർശനം കടുത്തപ്പോൾ ‘ഈ മുന്നണിയിൽ നിൽക്കുമ്പോൾ എൽഡിഎഫ് ആണു ശരി എന്ന സമീപനം വേണ്ടിവരുമെന്നും വേറെ വഴിയില്ല’ എന്നും ബിനോയ് പ്രതികരിച്ചു. എന്നാൽ, ആ നിസ്സഹായതയോടു പാർട്ടി യോജിച്ചില്ല. തുടർന്ന് ആവശ്യമായ തിരുത്തലുകൾക്കു സന്നദ്ധനാണെന്ന് അദ്ദേഹം ആവർത്തിച്ചു. വീണ ഉൾപ്പെട്ട കേസ് മുഖ്യമന്ത്രിക്കെതിരെയുള്ള രാഷ്ട്രീയനീക്കമായി കണ്ട് ചെറുക്കേണ്ടതില്ലെന്ന സിപിഐയുടെ തീരുമാനമാണ് ബിനോയ് തുടർന്നു മാധ്യമങ്ങളെ അറിയിച്ചത്.

എസ്എഫ്ഐഒ നീക്കം പുറത്തുവന്നയുടൻ കേസ് നിലനിൽക്കില്ലെന്നും 4 കോടതികൾ തള്ളിയതാണെന്നുമുള്ള സിപിഎം വിശദീകരണം സിപിഐ അംഗീകരിക്കുന്നില്ലെന്നും ഇതു വ്യക്തമാക്കുന്നു. 2 കമ്പനികൾ തമ്മിലുള്ള ഇടപാടിൽ വഞ്ചന നടത്തി എന്നാണ് വീണയ്ക്കെതിരെയുള്ള കേസ്. എന്നാൽ, വീണയും സിഎംആർഎലും തമ്മിലുള്ള കരാറിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നാണ് വിജിലൻസ് അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള കോടതിവിധികളുടെ പൊരുൾ. കോടതിവിധി വീണയ്ക്കെതിരെയുള്ള കേസിനു പരിചയായി അവതരിപ്പിക്കുന്ന സിപിഎം നയം സിപിഐക്കു ബാധകമല്ലെന്നാണ് അവരുടെ തീരുമാനം വ്യക്തമാക്കുന്നത്.

ഈ വിവാദത്തിൽ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്താൻ ആദ്യം മുതൽ ശ്രമമുണ്ടായിരുന്നതു സിപിഐ തിരിച്ചറിയണമെന്നാണു സിപിഎം നിലപാട്. വീണയ്ക്ക് 1.72 കോടി രൂപ സിഎംആർഎൽ നൽകിയത് ‘പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ്’ എന്നു മുഖ്യമന്ത്രിയെ ഉദ്ദേശിച്ച് ആദായനികുതി തർക്കപരിഹാര ബോർഡിന്റെ വിധിയിൽ പരാമർശിച്ചതു മുതൽ ഇതു വ്യക്തമാണെന്നു സിപിഎം കരുതുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ സ്വർണക്കടത്തുകേസ് ഉയർന്നപ്പോൾ സിപിഎം മാത്രമല്ല, എൽഡിഎഫ് യോഗംതന്നെ ചേർന്നാണ് പ്രക്ഷോഭ, പ്രചാരണ പരിപാടികൾ നടപ്പാക്കിയത്. കസ്റ്റംസ് ഓഫിസുകൾക്കു മുന്നിലേക്ക് എൽഡിഎഫിന്റെ പ്രതിഷേധ മാർച്ചും നടന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെട്ട പ്രശ്നത്തിൽ അതാകില്ല സമീപനം എന്നാണു സിപിഐയുടെ വിയോജിപ്പു സൂചിപ്പിക്കുന്നത്. മറ്റു ഘടകകക്ഷികൾ നിലപാടു പ്രഖ്യാപിച്ചിട്ടില്ല. സർക്കാർ വാർഷിക പരിപാടികൾ 21നു തുടങ്ങുന്നതിനാൽ എൽഡിഎഫ് ഉടൻ ചേരാനും ഇടയില്ല. 

English Summary:

Veena Vijayan Case: CPI's stand exposes cracks in LDF coalition

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com