ജന്മദിനത്തിൽ മീൻകേക്ക്, മെഴുകുതിരിയൂതി വാൽറസ്; മൃഗശാലയിലെ ആഘോഷം തകർത്തു!

Mail This Article
വടക്കുകിഴക്കൻ ചൈനയിലെ ഒരു മൃഗശാലയിൽ വ്യത്യസ്തമായ ഒരു ജന്മദിന ആഘോഷം നടന്നു. മൃഗശാലയിലുള്ള ഒരു വാൽറസിന്റെ ജന്മദിനമാണ് ആഘോഷിച്ചത്. ജീവനക്കാർ കൂട്ടം കൂടിനിന്നു ജന്മദിന ഗാനങ്ങൾ പാടി. മീനുകൾ കൊണ്ട് പ്രത്യേകം തയാർ ചെയ്ത ജന്മദിനകേക്കായിരുന്നു ഒരുക്കിയത്. എട്ടുവയസ്സ് തികയുന്നതിൽ 8 എന്ന അക്കവും കേക്കിൽ എഴുതിയിരുന്നു. ജന്മദിനത്തിനുള്ള മെഴുകുതിരിയും വാൽറസ് ഊതിക്കെടുത്തി. ഡാലിയൻ സൻ ഏഷ്യ ഓഷ്യൻ വേൾഡ് എന്നാണു മൃഗശാലയുടെ പേര്. ഉത്തരധ്രുവത്തിലെ ഏറ്റവും പ്രശസ്തമായ വമ്പൻ ജീവികളാണ് വാൽറസുകൾ. ഏഴ് മുതൽ പന്ത്രണ്ട് അടി വരെ നീളത്തിൽ വളരുന്ന ഇവയ്ക്ക് 1500 കിലോ വരെയൊക്കെ ഭാരം വയ്ക്കും.
40 വർഷം വരെ ജീവിക്കുന്ന ഈ ജീവികൾക്ക് ആനകളെപ്പോലെ വലിയ കൊമ്പുകളുണ്ട്. 3 അടി വരെയൊക്കെ കൊമ്പുകൾക്ക് നീളമുണ്ടാകും. ഹിമപാളികൾ പൊളിക്കാനാണ് ഈ കൊമ്പ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്. ഒഡോബെനസ് റോസ്മാരസ് എന്ന് ശാസ്ത്രനാമമുള്ള വാൽറസുകൾ ആർടിക് സമുദ്രമേഖലയിലെ കീസ്റ്റോൺ ഗണത്തിൽപെടുന്ന ജീവികളാണ്. ഒരിക്കൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള വേട്ടയാടലായിരുന്നു ഇവയെ പ്രതിസന്ധിയിലാക്കിയിരുന്നത്. എന്നാൽ ഇന്ന് കാലാവസ്ഥാ വ്യതിയാനം ഇവയുടെ നിലനിൽപിനെ വൻതോതിൽ ബാധിക്കുന്നുണ്ട്. ലോകത്ത് രണ്ടര ലക്ഷത്തോളം വാൽറസുകളുണ്ടെന്നാണു കണക്ക്. ഓർക്ക എന്ന തിമിംഗലവും ഹിമക്കരടികളുമാണ് ഇവയുടെ പ്രധാന ശത്രുക്കളും വേട്ടക്കാരും. ഇവയ്ക്ക് മൈനസ് 35 ഡിഗ്രി വരെയുള്ള വളരെ തണുപ്പേറിയ വെള്ളത്തിൽ കഴിയാനൊക്കും. കക്കകളാണ് ഇവയുടെ പ്രധാന ആഹാരം.
സസ്തനികളായ ഇവ ഒരു പ്രസവത്തിൽ സാധാരണ ഒരു കുട്ടിക്കാണ് ജന്മം നൽകുന്നത്. 75 കിലോ വരെ ഭാരമുള്ള നവജാതശിശുവിന് ജനിച്ച് ഉടനെ തന്നെ നീന്താനുള്ള കഴിവുണ്ടാകും. ധ്രുവപ്രദേശത്തെ തദ്ദേശീയ ജനത ഭക്ഷണത്തിനും കൊമ്പിനും എല്ലുകൾക്കുമായി വാൽറസുകളെ വേട്ടയാടാറുണ്ട്. ഒരു വാൽറസ് ഒരിക്കൽ ഉത്തരധ്രുവ മേഖലയിലെ ദ്വീപായ ഗ്രീൻലൻഡിലെ ഒരു മഞ്ഞുപാളിയിൽ കിടന്നുറങ്ങി. എന്നാൽ ഉറക്കത്തിനിടയിൽ പണികിട്ടി. മഞ്ഞുപാളി കരയിൽ നിന്ന് അടർന്നുമാറി തെക്കോട്ടൊഴുകി. നല്ല ഉറക്കമായതിനാൽ വാൽറസ് ഇതൊന്നുമറിഞ്ഞില്ല. ആയിരക്കണക്കിനു കിലോമീറ്ററാണ് ഈ വാൽറസ് അയർലൻഡ് വരെയെത്താൻ സഞ്ചരിച്ചത്. വാൽറസുകളെ ലോകത്തിനു മുന്നിൽ പ്രശസ്തമാക്കിയതാണ് കുറച്ചു വർഷം മുൻപ് നടന്ന ഈ സംഭവം.