ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

കോവിഡ് കാലത്തിനുശേഷം കേരളത്തിൽ തെക്കുവടക്ക് സഞ്ചരിച്ചാൽ (വിശേഷിച്ച് മധ്യകേരളത്തിൽ) പാതയോരങ്ങളിൽ 'വീടും സ്ഥലവും വിൽക്കാനുണ്ട്' എന്ന നിരവധി ബോർഡുകൾ കാണാം. എന്താണ് ഇതിനുകാരണം? കേരളത്തിൽ (വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ) വീടിനും സ്ഥലത്തിനും ഡിമാൻഡ് കുറയുകയാണോ?

സമീപകാലത്തായി കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖല അത്ര നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ നിക്ഷേപം നടത്തുന്നതിന് പലരും മടിക്കുന്ന സാഹചര്യമുണ്ട്.

2023 ൽ സ്റ്റാമ്പ് ഡ്യൂട്ടിയിലും ഭൂമിയുടെ രജിസ്ട്രേഷൻ ചാർജിലും വൻവർധന ഉണ്ടായതോടെ ഭൂമിയിടപാടുകൾ നടത്താൻ ആളുകൾ മടിക്കുന്ന സാഹചര്യവുമുണ്ട്.  ഭൂമി ഇടപാടുകളിൽ നിന്നും സംസ്ഥാനത്തിന് ലഭിച്ചിരുന്ന വരുമാനം കുത്തനെ ഇടിഞ്ഞത് ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്.

രജിസ്ട്രേഷൻ ചാർജ് വർധിച്ച സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള വരുമാനം വർധിക്കും എന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. സംഭവിച്ചത് നേരെമറിച്ചും. 

ഈ ഉയർന്ന നിരക്കുകൾ നിലവിൽ വരുന്നതിന് മുൻപ് ആളുകൾ തങ്ങളുടെ വസ്തുവകകൾ രജിസ്റ്റർ ചെയ്യാൻ തിരക്കിട്ടതിനാൽ സാമ്പത്തിക വർഷം അവസാനിച്ച 2023 മാർച്ചിൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്നും രജിസ്ട്രേഷനിൽ നിന്നുമുള്ള വരുമാനം കാര്യമായി ഉയർന്നിരുന്നു. എന്നാൽ പുതുക്കിയ ചാർജുകൾ നിലവിൽ വന്നശേഷം ഭൂമി ഇടപാടുകൾ കാര്യമായി കുറഞ്ഞു.  നിക്ഷേപം എന്ന നിലയിൽ വസ്തു ഇടപാടുകൾ നടത്താൻ ഉദ്ദേശിച്ചിരുന്നവർ അതിൽ നിന്നും പിന്തിരിയുന്ന സാഹചര്യമുണ്ടായി.

നഗരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകളിൽ മാത്രമാണ് വലിയ തുകയിൽ ഭവന ഇടപാടുകളും നിർമാണ പ്രവർത്തനങ്ങളും നടക്കുന്നത്. വാടകയ്ക്ക് വിട്ടുനൽകാനാകുമെന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ പ്രവാസികളും ഇപ്പോൾ ഭവനപദ്ധതികളിൽ നിക്ഷേപങ്ങൾക്ക് ശ്രമിക്കുന്നുള്ളൂ. ഭവനവായ്പകളുടെ പലിശ നിരക്ക് വർധിച്ചതോടെ വീട് വയ്ക്കുക എന്ന ആഗ്രഹത്തോടെ  മുന്നിട്ടിറങ്ങിയിരുന്നവരും അൽപമൊന്ന് പിൻവലിഞ്ഞു. 

vacant-house
Image Generated through AI Assist

വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ നിലവിലെ അവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മറ്റുരാജ്യങ്ങളിലേക്ക് പഠനത്തിനായും ജോലിക്കായും പോകുന്നതിന് പണം സ്വരൂപിക്കാൻ വീടും സ്ഥലവും വിൽക്കുന്ന പ്രവണത കേരളത്തിൽ ശക്തമാണ്. ഗൾഫിൽ ദുബായ് അടക്കമുള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും വാങ്ങാവുന്ന സാഹചര്യം തുറന്നതോടെ നാട്ടിലെ വീടും സ്ഥലവും വിറ്റ്, സമ്പന്ന മലയാളികൾ ഇവിടെ വീട് വാങ്ങുന്നുണ്ട്. വീസ ആനുകൂല്യങ്ങളും ലഭിക്കും. യൂറോപ്യൻ രാജ്യങ്ങളിൽ  കുടുംബത്തോടെ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചവരിൽ ഒരുപങ്കും നാട്ടിലെ വീടും സ്ഥലവും കൈമാറ്റം ചെയ്യാൻ തയ്യാറായി.

ചുരുക്കിപ്പറഞ്ഞാൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെയും സ്ഥലത്തിന്റെയും എണ്ണം അധികമായി. എന്നാൽ അതിന് ആനുപാതികമായി ഭൂമിക്ക് ഡിമാൻഡ് ഉണ്ടായില്ല. സ്വർണ്ണമടക്കം നിക്ഷേപത്തിന് ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ ആളുകൾ തയാറായതോടെ നിക്ഷേപം എന്ന നിലയിൽ ഭൂമിയെ കണ്ടിരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. 

വിൽപന നടക്കാതെ അവശേഷിക്കുന്ന കൃഷിയിടങ്ങൾ ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം കാണാം. വിഷരഹിതമായ ഭക്ഷണക്രമത്തോട് താൽപര്യം വർധിക്കുന്നുണ്ടെങ്കിലും  അടുക്കളത്തോട്ടങ്ങൾക്കപ്പുറം വലിയ തോതിലുള്ള കാർഷികവൃത്തികളിൽ താൽപര്യം കാണിക്കുന്നവരുടെ എണ്ണം കുറവാണ്. ഇതുമൂലം കൃഷിഭൂമി എന്ന നിലയിൽ സ്ഥലം വാങ്ങുന്ന പ്രവണതയിൽ കാര്യമായ കുറവ് വന്നു.

റബർ, വിലയിടിവ് മൂലം വലിയ ആദായമില്ലാതായതയോടെ ഏക്കറു കണക്കിന് കൃഷിഭൂമികൾ വിൽപനയ്ക്കായി കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഉണ്ടെങ്കിലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയുമുണ്ട്. പുതിയതായി വലിയ കൃഷിയിടങ്ങൾ വാങ്ങി കൃഷിയിറക്കാൻ പുതുതലമുറയിലെ അധികമാളുകളും തയാറുമല്ല. 

കോവിഡ് കാലത്തും, പിന്നീട് സ്വകാര്യവൽകരണം അടക്കമുള്ള കാരണങ്ങൾമൂലം ഗൾഫ് മേഖലയിലെ ജോലി നഷ്ടപ്പെട്ട കേരളീയരുടെ എണ്ണം വർധിച്ചതും ഭൂമി വിൽപന കുറയുന്നതിന് കാരണമായിട്ടുണ്ട്.  

ചുരുക്കത്തിൽ പ്രധാന നഗരങ്ങൾ ഒഴിച്ചാൽ, അത്ര ശോഭനമായ അവസ്ഥയിലല്ല കേരളത്തിലുടനീളമുള്ള റിയൽ എസ്റ്റേറ്റ് മേഖല. നിരവധിയാളുകൾക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴിലും ഉപജീവനവും നൽകുന്ന ഈ മേഖല ഉയിർത്തെഴുന്നേൽക്കേണ്ടത് കേരളത്തിന്റെ സാമ്പത്തിക ഭാവിക്ക് അത്യന്താപേക്ഷിതമാണ്.

English Summary:

Real Estate Sector in Kerala- Crisis, Trends and Possibilities- Introspection

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com