ബലാത്സംഗത്തിനിരയായ മകളുമായി പാർലമെന്റിന് മുന്‍പിൽ പ്രതിഷേധിക്കുന്ന പിതാവോ? വാസ്തവമറിയാം | Fact Check

Mail This Article
ബലാത്സംഗത്തിനിരയായ അഞ്ചുവയസ്സുകാരിയായ മകളെയുമെടുത്ത് ഇന്ത്യൻ പാർലമെന്റിന് മുന്‍പിൽ പ്രതിഷേധിക്കുന്ന പിതാവിന്റേതെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്‌തവമറിയാൻ മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് നമ്പറിലേയ്ക്കും സന്ദേശം ലഭിച്ചു. വൈറൽ വിഡിയോയുടെ വാസ്തവമറിയാം.
∙ അന്വേഷണം
വളരെ സങ്കടകരമായ രംഗം. ഡൽഹിയിൽ 5 വയസുകാരി ബലാത്സംഗത്തിനിരയായി... പെൺകുട്ടിയുടെ പിതാവ് പെൺകുട്ടിയെ പാർലമെന്റ് മന്ദിരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഉത്തരവാദി മോദി സർക്കാരാണെന്ന് ആരോപിച്ചു എന്നാണ് പ്രചരിക്കുന്ന വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്. വിഡിയോയിൽ പെൺമക്കളുടെ സുരക്ഷയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ ഉറക്കെ പ്രകടിപ്പിക്കുന്നതും മോദി സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും ആരോപിക്കുന്നുണ്ട്. ഇയാളെ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടുന്നതും വിഡിയോയിൽ കാണാം.

ഈ വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ സെർച്ചിൽ പരിശോധിച്ചപ്പോൾ, സ്ത്രീകൾക്കെതിരെ രാജ്യത്ത് വർദ്ധിക്കുന്ന അക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കെതിരെ 2019 നവംബറിൽ കോൺഗ്രസ് നേതാവായ സച്ചിൻ ചൗധരിയുടെ പ്രതിഷേധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. ആ വിഡിയോ കാണാം
2019 നവംബറിൽ ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് ബലാത്സംഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് 2019ൽ ഉത്തർപ്രദേശിലെ അംറോഹയിൽ നിന്ന് ലോക്‌സഭാ സീറ്റിലേക്ക് മത്സരിച്ച സച്ചിൻ ചൗധരി തന്റെ മകൾക്കൊപ്പം പാർലമെന്റ് മന്ദിരത്തിന് മുന്‍പിൽ പ്രതിഷേധം നടത്തിയത്. ഹൈദരാബാദിലെ സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യൻ പാർലമെന്റിന് മുന്നിൽ ചൗധരിയുടെ പ്രതിഷേധം പകർത്തിയ വിഡിയോ അപ്‌ലോഡ് ചെയ്തതിരിക്കുന്നത് ബോൽത ഹിന്ദുസ്ഥാൻ എന്ന സ്വതന്ത്ര മാധ്യമമാണ്. ബലാത്സംഗം ചെയ്തവരെ 90 ദിവസത്തിനകം തൂക്കിലേറ്റണമെന്ന ആവശ്യമാണ് അദ്ദേഹത്തിന്റെ പുറകിൽ പതിച്ചിരിക്കുന്ന പോസ്റ്ററിലുള്ളത്. അതിനാൽ തന്നെ , വിഡിയോയ്‌ക്കൊപ്പമുള്ള അവകാശവാദം തെറ്റാണ്.
∙ വസ്‌തുത
ബലാല്‍സംഗത്തിനിരയായ മകളുമായി പിതാവ് നടത്തിയ പ്രതിഷേധം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.ബലാത്സംഗം ചെയ്തവരെ 90 ദിവസത്തിനകം തൂക്കിലേറ്റണമെന്ന ആവശ്യവുമായി നടന്ന പ്രതിഷേധത്തിന്റെ വിഡിയോയാണിത്.