101 കിലോ ശരീരഭാരം, ചെവിയിൽ വെടിയുണ്ടയുടെ പാട്; ഡോണൾഡ് ട്രംപിന്റെ ആരോഗ്യവിവരങ്ങൾ പുറത്ത്

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യവിവരങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ട്രംപിനെതിരെ നടന്ന വധശ്രമത്തിന്റെ ഭാഗമായി വലത് ചെവിയുടെ മുകളിൽ മുറിവേൽപ്പിച്ചുകൊണ്ടാണ് വെടിയുണ്ട പാഞ്ഞുപോയത്. ആ മുറിപ്പാട് ഇപ്പോഴുമുണ്ടെന്നും എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ട്രംപിന്റെ ധാരാണാശേഷിയും ശാരീരിക ആരോഗ്യവും മികച്ചരീതിയിലാണ് പോകുന്നതെന്നും അദ്ദേഹത്തിന്റെ ഡോക്ടർ ഷോൺ ബാബബെല്ല അറിയിച്ചു. ഞായറാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട മെമോയിലൂടെയാണ് ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തിയത്.
പരിശോധനകളുടെ അടിസ്ഥാനത്തിൽ ഹൃദയ, ശ്വാസകോശ,നാഡീവ്യൂഹ പ്രവർത്തനങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. 5 മണിക്കൂർ നീണ്ടു നിന്ന് പരിശോധനയിലൂടെയാണ് 78 വയസ്സുള്ള ട്രംപിന്റെ ആരോഗ്യത്തെപ്പറ്റി പൂർണമായ വിവരങ്ങൾ എടുത്തത്. രക്തപരിശോധനകളും, ഹൃദയാരോഗ്യ ചെക്കപ്പുകളും, അൾട്രാസൗണ്ട് ടെസ്റ്റും നടത്തി. ട്രംപ് പൂർണ ആരോഗ്യവാനാണെന്നും കമാൻഡർ ഇൻ ചീഫ്, ഹെഡ് ഓഫ് സ്റ്റേറ്റ് പദവികളിലെ കൃത്യനിർവഹണത്തിന് യാതൊരു തടസ്സവും വരില്ലെന്നും ഡോക്ടർ പറയുന്നു. മാനസിക സമ്മർദ്ദമോ. വിഷാദമോ പോലുള്ള യാതൊരു പ്രശ്നങ്ങളുമില്ലെന്നും മെമോയിൽ സൂചിപ്പിക്കുന്നു.
ധാരണാശേഷി അളക്കുകയും മറവിരോഗം നേരത്തെ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്ന മോൻഡിയൽ കൊഗ്നിറ്റീവ് അസെസ്മെന്റ് നടത്തിയിരുന്നു. ഇതിൽ മൃഗങ്ങളുടെ പേരുകൾ, ക്ലോക്കിന്റെ ചിത്രം വരയ്ക്കുക, അഞ്ച് മിനിറ്റിനു ശേഷം വാക്കുകൾ ആവർത്തിക്കുക തുടങ്ങിയ പ്രവർത്തികളാണ് ചെയ്യേണ്ടത്. ഈ ടെസ്റ്റിൽ ട്രംപിന് 30ൽ 30 മാർക്കും കിട്ടി. എന്നാൽ ആരോഗ്യം മെച്ചപ്പെടുത്താൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തണമെന്നു ഡോക്ടർ പറഞ്ഞതായി ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവിൽ കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള മരുന്നുകൾ, ഹൃദ്രോഗം തടയാൻ ആസ്പിരിൻ, ചർമരോഗത്തിനുള്ള മരുന്ന് എന്നിവയാണ് ഉപയോഗിച്ചുവരുന്നതെന്നും മെമോയിൽ പറയുന്നു.
ആറടി മൂന്ന് ഇഞ്ച് ഉയരമുള്ള ട്രംപിന് 101 കിലോ ഭാരമാണുള്ളത്. 2019ൽ ഉണ്ടായിരുന്നതിനെക്കാൾ ഭാരം കുറഞ്ഞതായാണ് റിപ്പോർട്ട് പറയുന്നത്. തനിക്കുനേരെയുള്ള വധശ്രമത്തിനു ശേഷം ആദ്യമായാണ് ട്രംപ് സ്വന്തം ആരോഗ്യവിവരങ്ങൾ പുറത്തുവിടുന്നത്. ഇടയ്ക്കിടെയുള്ള ഗോൾഫ് മത്സരങ്ങൾ അദ്ദേഹത്തിന്റെ പേശികളെ കരുത്തുള്ളതാക്കുകയും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നതായാണ് ഡോക്ടർ റിപ്പോർട്ടിൽ പറയുന്നത്.