ഗോയങ്ക ഒട്ടും ‘ഹാപ്പിയല്ല’, തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽ ഗൗരവമേറിയ ചർച്ച; എല്ലാം നിന്നുകേട്ട് ഋഷഭ് പന്ത്

Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പര്‍ ജയന്റ്സ് രണ്ടാം തോൽവി വഴങ്ങിയതോടെ മത്സരത്തിനു ശേഷം ഗ്രൗണ്ടിൽ ഇറങ്ങി ക്യാപ്റ്റൻ ഋഷഭ് പന്തുമായി ഏറെ നേരം സംസാരിച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക. ലക്നൗവിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റ് വിജയമാണു പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ ഉയര്‍ത്തിയ 172 റൺസ് വിജയലക്ഷ്യം 16.2 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. ഇതോടെയാണ് ഗാലറിയിൽ കളി കാണാനെത്തിയ ഗോയങ്ക ഗ്രൗണ്ടിൽ ഇറങ്ങി ഋഷഭ് പന്തുമായി ‘ഗൗരവമേറിയ ചർച്ചകൾ’ നടത്തിയത്.
ടീമിന്റെ പ്രകടനത്തിൽ ഗോയങ്കയും, ഗോയങ്കയുടെ പ്രതികരണത്തിൽ ഋഷഭ് പന്തും തൃപ്തരല്ലെന്നു, ഇരുവരുടേയും മുഖഭാവങ്ങളില്‍നിന്നു തന്നെ വ്യക്തമാണ്. ലക്നൗ തോറ്റതിനു പുറമേ ബാറ്റിങ്ങിലും തിളങ്ങാൻ ലക്നൗ ക്യാപ്റ്റനു സാധിച്ചിരുന്നില്ല. രണ്ടു റൺസ് മാത്രമെടുത്താണ് പന്ത് മത്സരത്തിൽ പുറത്തായത്. നാലാമനായി ഇറങ്ങിയ താരത്തെ ഗ്ലെൻ മാക്സ്‍വെല്ലിന്റെ പന്തിൽ യുസ്‍വേന്ദ്ര ചെഹൽ ക്യാച്ചെടുത്താണു മടക്കിയത്.
മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയ ലക്നൗ സൂപ്പർ ജയന്റ്സ് ഒരു വിജയവുമായി പോയിന്റു പട്ടികയിലെ ആറാം സ്ഥാനക്കാരാണ്. ടീമിന്റെ പ്രകടനം മോശമാകുമ്പോൾ സഞ്ജീവ് ഗോയങ്ക താരങ്ങളെ ശകാരിക്കുന്നത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ സീസണിൽ ലക്നൗ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോൾ, ക്യാപ്റ്റനായിരുന്ന കെ.എൽ. രാഹുലിനോട് ഗോയങ്ക ഗ്രൗണ്ടിൽവച്ചു തന്നെ കയർത്തുസംസാരിച്ചിരുന്നു. ഈ സംഭവം ഏറെ വിവാദമാകുകയും മെഗലേലത്തിനു തൊട്ടുമുൻപ് രാഹുൽ ലക്നൗ ഫ്രാഞ്ചൈസി വിടുകയും ചെയ്തിരുന്നു. താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസാണ് രാഹുലിനെ വാങ്ങിയത്.