ആഫ്രിക്കൻ ആനകളുടെ എണ്ണം ക്രമാതീതമായി കുറയുന്നെന്ന് പുതിയ പഠനം

Mail This Article
ആഫ്രിക്കൻ ആനകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെന്ന് പുതിയ പഠനം. യുഎസിലെ കൊളറാഡോ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. കഴിഞ്ഞ 50 വർഷത്തെ സർവേ കണക്കുകൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. 1325 സർവേകൾ ഇതിനായി ഗവേഷകർ പരിഗണിച്ചു. 1964 മുതൽ 2016 വരെയുള്ള കാലയളവിൽ ആഫ്രിക്കൻ പുൽമേടുകളിലെ ആനകളാൽ 70 ശതമാനം കുറവും കാട്ടാനകളിൽ 90 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്.
ലോകത്ത് ഏഷ്യയിലും ആഫ്രിക്കയിലുമാണ് ആനകൾ സ്വാഭാവികമായുള്ളത്. ഏഷ്യൻ ആനകളും ആഫ്രിക്കൻ ആനകളുമെന്ന് ഇവ അറിയപ്പെടുന്നു. കാര്യം ആനകളാണെങ്കിലും ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും വിവിധ സ്പീഷീസുകളിൽ മാത്രമല്ല, വിവിധ ജനുസ്സുകളിലും പെട്ട മൃഗങ്ങളാണ്. സഹാറയ്ക്കു തെക്കുള്ള ഭാഗങ്ങളിൽ പൊതുവേ ആഫ്രിക്കൻ ആനകൾ കാണപ്പെടുന്നു. 7000 കിലോവരെ ഭാരവും മൂന്നരമീറ്റർ പൊക്കവുമൊക്കെ ശരാശരി ആഫ്രിക്കൻ ആനകൾക്കുണ്ട്.
ബുഷ് എലിഫന്റ്, ഡെസേർട്ട് എലിഫന്റ്, ആഫ്രിക്കൻ ഫോറസ്റ്റ് എലിഫന്റ് എന്നീ വിഭാഗങ്ങളിൽ ആഫ്രിക്കൻ ആനകൾ വേർതിരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമിയിൽ ജീവിക്കാൻ പറ്റിയ നിലയിലുള്ള ശാരീരിക സവിശേഷതകൾ ഡെസേർട്ട് എലിഫന്റുകൾക്കുണ്ട്. വിശാലമായ പുൽമേടുകളിലാണ് ബുഷ് എലിഫന്റുകളുടെ ആവാസവ്യവസ്ഥ. ഫോറസ്റ്റ് എലിഫന്റ് പേര് സൂചിപ്പിക്കുന്നതു പോലെ നിബിഡവനങ്ങളിലും താമസിക്കുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമായി കണക്കാക്കപ്പെടുന്ന രാജ്യം ബോട്‌സ്വാനയാണ്. ഏകദേശം 1,30000 ആനകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളും മനുഷ്യരുമായുള്ള സംഘട്ടനങ്ങളും രൂക്ഷമാണ്. ആഫ്രിക്കയിലെ ആനകളുടെ എണ്ണം കുറച്ചതിൽ 1979 വരെ ഇവിടെ നിലനിന്ന വമ്പൻ ആനവേട്ടയും ഒരു പ്രധാന കാരണമാണ്.