‘എന്തൊരഴക്, എന്തൊരു ഭംഗി...’; രോഹിത്തിന്റെ ‘പകരക്കാരനായി’ കളത്തിലേക്ക്, 3 വമ്പൻ വിക്കറ്റുകൾ; ഒടുവിൽ തോളിൽത്തട്ടി ധോണിയുടെ സ്നേഹം– വിഡിയോ

Mail This Article
ചെന്നൈ∙ വിഘ്നേഷ് പുത്തൂരിന് ഇതുപോലൊരു ഐപിഎൽ അരങ്ങേറ്റം സ്വപ്നങ്ങളിൽ മാത്രം! രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂർ നേടിയതു ചെന്നൈ സൂപ്പർ കിങ്സിന്റെ 3 വിലപ്പെട്ട വിക്കറ്റുകളാണ്. ചൈനാമാൻ ബോളറായ വിഘ്നേഷ് ബോൾ ചെയ്ത ആദ്യ ഓവറിൽ വീണത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങി.
4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ്. ആദ്യ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു വിഘ്നേഷ്. താരത്തിന്റെ അവസാന ഓവറിൽ രചിൻ രവീന്ദ്ര രണ്ടു സിക്സുകൾ ഉൾപ്പെടെ 15 റൺസ് അടിച്ചതോടെയാണ് നാല് ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് എന്ന നിലയിലേക്ക് നമ്പറുകൾ മാറിയത്. മത്സരം ചെന്നൈ ജയിച്ചെങ്കിലും കളിയിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഇരുപത്തിനാലുകാരൻ വിഘ്നേഷിന്റേത്.
സീനിയർ തലത്തിൽ കേരളത്തിനായി ഒരു മത്സരം പോലും കളിക്കാതെയാണ് വിഘ്നേഷ് ഇത്തവണത്തെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിലെത്തിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു വിഘ്നേഷിനെ മുബൈ ടീമിലെടുക്കാൻ കാരണം, കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനായി നടത്തിയ മികച്ച പ്രകടനമാണ്.
ട്രയൽസിൽ മികച്ച പ്രകടനം നടത്തിയ വിഘ്നേഷിന് ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ മുംബൈയുടെ ഉടമസ്ഥതയിലുള്ള ടീമായ എംഐ കേപ്ടൗണിന്റെ ക്യാംപിൽ നെറ്റ്ബോളറാകാനും അവസരം കിട്ടി. അവിടെ അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനുമായി അടുത്ത് ഇടപഴകാൻ സാധിച്ചതും വിഘ്നേഷിന്റെ കരിയറിൽ നിർണായകമായി.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് മീഡിയം പേസറായാണ് ക്രിക്കറ്റിലെത്തിയത്. പ്രാദേശിക പരിശീലകനായ മുഹമ്മദ് ഷെരീഫാണ് വിഘ്നേഷിനെ ചൈനാമാൻ പന്തുകളെറിയാൻ പ്രേരിപ്പിച്ചത്. തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥിയായ വിഘ്നേഷ് കേരള കോളജ് പ്രിമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനം വഴിയാണു കെസിഎലിലെത്തിയത്.