ADVERTISEMENT

തിരുവനന്തപുരം ∙ 2 അത്യപൂർവ നടപടികൾ‌ക്ക് ഇന്നു നിയമസഭ സാക്ഷ്യം വഹിച്ചേക്കും. ഒന്ന്, ടി.പി കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരായ അടിയന്തര പ്രമേയ നോട്ടിസും മറ്റേത്, ഒരു മണിക്കൂർ ചോദ്യോത്തരവേളയ്ക്കു പുറമേ ഒരു ചോദ്യത്തിന്മേലുള്ള അര മണിക്കൂർ ചർച്ചയും. ടി.പി കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്തുള്ള അടിയന്തര പ്രമേയ നോട്ടിസ് ഭാര്യ കെ.കെ.രമ തന്നെ ഇന്നു സഭയിൽ കൊണ്ടുവന്നേക്കും. എങ്കിൽ, സഭയിലെ ഒരു അംഗം സ്വന്തം ഭർത്താവിന്റെ ഘാതകർക്കെതിരായി പ്രമേയം അവതരിപ്പിക്കുന്നുവെന്ന അപൂർവതയ്ക്ക് സഭ സാക്ഷ്യം വഹിക്കും. 

നോട്ടിസ് വന്നാൽ 3 വഴികളാണു സ്പീക്കർക്കു മുന്നിലുളളത്. 1) നോട്ടിസ് പോലും അനുവദിക്കാതിരിക്കാം. 2) നോട്ടിസ് അവതരണവും മന്ത്രിയുടെ മറുപടിയും പ്രതിപക്ഷ നേതാവിന്റെയും കക്ഷി നേതാക്കളുടെയും വോക്കൗട്ട് പ്രസംഗവും അനുവദിക്കാം. 3) അടിയന്തര പ്രമേയ നോട്ടിസ് ചർച്ചയ്ക്കെടുക്കാം. നോട്ടിസ് അവതരണം തന്നെ തടഞ്ഞാൽ വലിയ പ്രതിപക്ഷ പ്രതിഷേധത്തിനു സാധ്യതയുണ്ട്. മുഖ്യമന്ത്രിയാണ് ജയിൽ വിഷയത്തിൽ മറുപടി പറയേണ്ടത്. അംഗങ്ങൾ സഭാധ്യക്ഷനെ നോക്കിയാണു പ്രസംഗിക്കേണ്ടതെങ്കിലും മുഖ്യമന്ത്രിയും കെ.കെ.രമയും തമ്മിൽ നേർക്കുനേരുള്ള സംവാദത്തിന് അടിയന്തര പ്രമേയം വഴിയൊരുക്കാം.

ഒരു ചോദ്യത്തിനു സഭയിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ ആ അംഗത്തിന് അക്കാര്യം സ്പീക്കറെ അറിയിച്ച് അര മണിക്കൂർ ചർച്ച വേണമെന്ന് ആവശ്യപ്പെടാൻ ചട്ടമുണ്ട്. ഇതുപയോഗിച്ച് ചർച്ച വേണമെന്ന് ലീഗ് അംഗം എൻ.എ.നെല്ലിക്കുന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ സഭാനടപടികളും പൂർത്തിയായ ശേഷമാണ് ഇന്നു സേവനാവകാശ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിൻമേൽ ചർച്ച നടക്കുക. മുഖ്യമന്ത്രിക്കും എൻ.എ.നെല്ലിക്കുന്നിനും 5 മിനിറ്റ് വീതം പ്രസംഗിക്കാം. ബാക്കി 20 മിനിറ്റ് പേരു നൽകുന്ന അംഗങ്ങൾക്കുള്ളതാണ്. മുൻപ് 2007, 2012 വർഷങ്ങളിൽ ഇത്തരത്തിൽ ചർച്ച നടന്നിരുന്നു.

ഒടുവിൽ സംസാരിച്ചു, രമയും മുഖ്യമന്ത്രിയും

ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടശേഷം ആദ്യമായി ഇന്നലെയാണു മുഖ്യമന്ത്രിയും രമയും നേരിട്ടു സംസാരിച്ചത്. സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ കോഴിക്കോട് ജില്ലയിലെ വികസന പദ്ധതികളുടെ പുരോഗതി സംബന്ധിച്ച ചർച്ചയിൽ ആർഡി ഓഫിസിനായുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്നു രമ ആവശ്യപ്പെട്ടു. ‘നോക്കാം... നോക്കാം...’ എന്ന അനുകൂല മറുപടിയായിരുന്നു മുഖ്യമന്ത്രിയുടേത്. 

English Summary:

Assembly may witness two extraordinary proceedings today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com