ADVERTISEMENT

ചിറങ്ങര (തൃശൂർ)∙ സ്കൂട്ടറിൽ ഇടിച്ച ലോറിക്കടിയിൽ പെട്ടു മകന്റെ കൺമുൻപിൽ സ്കൂട്ടർ യാത്രികയായ അമ്മയ്ക്കു ദാരുണാന്ത്യം. അങ്കമാലി കിടങ്ങൂർ വേങ്ങൂർ മടത്തിപ്പറമ്പിൽ ഷാജുവിന്റെ ഭാര്യ ഷിജിയാണു (44) മരിച്ചത്. മകൻ രാഹുലിനു‍ (22) പരുക്കേറ്റു. ഇന്നലെ 11.40നായിരുന്നു അപകടം. ഷിജിയാണു സ്കൂട്ടർ ‍ഓടിച്ചിരുന്നത്. 

    നേരത്തെ മറ്റൊരു അപകടത്തിൽ പരുക്കേറ്റിരുന്ന രാഹുലിനെ ചാലക്കുടിയിലെ സെന്റ് ജയിംസ് ആശുപത്രിയിലെ ഡോക്ടറെ കാണിക്കാനായി കൊണ്ടുപോകുമ്പോഴാണ് അപകടം. റോഡിന്റെ അരികു ചേർന്നു പോകുകയായിരുന്ന സ്കൂട്ടറിൽ ലോറി തട്ടുകയും റോഡിലേക്കു മറിഞ്ഞു വീണ അമ്മയെയും മകനെയും വലിച്ചിഴച്ചു ലോറി കുറച്ചു ദൂരം കൊണ്ടു പോകുകയും ചെയ്തു.

തുടർന്നു ലോറിയുടെ പിൻചക്രങ്ങൾ ഷിജിയുടെ ദേഹത്തു കയറിയതായി പൊലീസ് പറഞ്ഞു. രക്തത്തിൽ കുളിച്ചു കിടന്ന ഇവരെ നാട്ടുകാർ കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഷിജി മരിച്ചിരുന്നു. അമ്പലമുകളിൽ സിമന്റ് മിക്സ് എത്തിച്ചു കോയമ്പത്തൂരിലേക്കു മടങ്ങുകയായിരുന്ന വലിയ ബൾക്കർ ലോറിയാണു സ്കൂട്ടറിൽ ഇടിച്ചത്.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു ലോറി ഡ്രൈവർ ചേലക്കര സ്വദേശി വിജേഷിനെ (45) കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഷിജിയുടെ മൃതദേഹം ചാലക്കുടി ഗവ. താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്കു കൈമാറും. അങ്കമാലിയിലെ ഇൻഷുറൻസ് ഏജന്റിന്റെ ഓഫിസിൽ ജീവനക്കാരിയായിരുന്നു ഷിജി. സംസ്കാരം ഇന്നു 3.30നു കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ. മറ്റൊരു മകൻ: അതുൽ.

English Summary:

Mother died in front of her son in accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com