ADVERTISEMENT

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ പലയിടത്തും അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. കാസർകോട് ബേത്തൂർപ്പാറയിൽ ഒഴുക്കിൽ പെട്ട കാറിലെ 2 യുവാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് സൈലന്റ്‌ വാലിയിൽ കുന്തിപ്പുഴ ഗതിമാറിയൊഴുകി ഏക്കർകണക്കിനു കൃഷി നശിച്ചു. കടൽക്ഷോഭത്തിനു പരിഹാര നടപടി തേടി എടവനക്കാട് പഞ്ചായത്തിൽ നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചതോടെ ഗതാഗതം മുടങ്ങി. മഴയിൽ നീരൊഴുക്കു കൂടിയതിനാൽ ഭൂതത്താൻകെട്ട് ഡാമിലെ 15 ഷട്ടറുകളും ഭാഗികമായി ഉയർത്തി. 

 ഇന്നലെ സംസ്ഥാനത്ത് 30 ദുരിതാശ്വാസ ക്യാംപുകൾ കൂടെ തുറന്നു. ആകെ 34 ക്യാംപുകളിലായി 598 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കനത്തമഴയിൽ ഇന്നലെ 5 വീടുകൾ പൂർണമായും 108 വീടുകൾ ഭാഗികമായും തകർന്നു.

കോട്ടയം – കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപം ചുഴലിക്കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കും ബൈക്ക് റോഡിലേക്കും മറിഞ്ഞു വീഴുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കുമരകം കണ്ണാടിച്ചാൽ കൊല്ലകേരി ഭാഗത്തെ കണ്ണൻകേരി വീട്ടിൽ സി.കെ.ഷാജിയുടെ വീടിന്റെ മേൽക്കൂര പാടശേഖരത്തേക്കു      പറന്നുപോയി.

കോട്ടയത്ത് അവധി

കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കു    മാറ്റമില്ല.

ഇന്നും ശക്തമായ മഴ 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

English Summary:

Accidents and damages were reported in many places due to monsoon in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com