പട്ടയഭൂമിയിലെ മരം മുറിക്കൽ പരിഗണനയിലെന്നു മന്ത്രി
Mail This Article
എരുമേലി ∙പട്ടയ ഭൂമിയിലെ മരം മുറിക്കാൻ കർഷകർക്ക് അനുമതി നൽകുന്നതു പരിഗണനയിൽ ആണെന്നു മന്ത്രി കെ.രാജൻ അറിയിച്ചു. കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൈവശ ഭൂമിക്കു പട്ടയം ലഭിച്ച കൃഷിക്കാർക്കു തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷം നട്ടു വളർത്തിയതും കിളിർത്തു വന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ വൃക്ഷങ്ങളും വെട്ടിയെടുക്കുന്നതിന് അധികാരം നൽകുന്ന ചട്ട ഭേദഗതി സർക്കാർ പരിഗണനയിൽ ആണ്.
നിയമ വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്കു മരം മുറിക്കുന്നതിനു കർഷകരുടെ അവകാശം ഉറപ്പുവരുത്തിക്കൊണ്ടു ചട്ട ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അവതരിപ്പിച്ച സബ്മിഷനു മറുപടി നൽകി. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട് തുടങ്ങിയ വില്ലേജുകളിലെ കർഷകർ ഉൾപ്പെടെ സംസ്ഥാനത്തെ പട്ടയ ഭൂമി കൈവശമുള്ള മുഴുവൻ കൃഷിക്കാരും അനുഭവിക്കുന്ന ദുരിതമാണ് എംഎൽഎ സഭയിൽ അവതരിപ്പിച്ചത്.