പി.ജയരാജൻ ഉൾപ്പെടെ നേതാക്കൾക്കെതിരായ ആരോപണം ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളി; പ്രതിപക്ഷം നിയമസഭ വിട്ടു
Mail This Article
തിരുവനന്തപുരം ∙ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസ് തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പി.ജയരാജനും മറ്റു സിപിഎം നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടെന്ന മുൻ ഡിവൈഎഫ്ഐ നേതാവിന്റെ വെളിപ്പെടുത്തൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണു കോൺഗ്രസിലെ സണ്ണി ജോസഫ് നോട്ടിസ് നൽകിയത്.
എന്നാൽ, വാദങ്ങളോ ആഭ്യൂഹങ്ങളോ അപകീർത്തികരമായ കാര്യങ്ങളോ നോട്ടിസായി അവതരിപ്പിക്കാൻ പാടില്ലെന്നു സഭാചട്ടമുള്ളതിനാൽ അനുവദിക്കരുതെന്നു പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് സ്പീക്കറോട് ആവശ്യപ്പെട്ടു. ചട്ടപ്രകാരം വ്യക്തിപരമായ കാര്യങ്ങൾ പരാമർശിക്കാൻ പാടില്ലാത്തതിനാലും ഖാദി ബോർഡ് വൈസ് ചെയർമാന്റെ ഒൗദ്യോഗിക പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല ആരോപണമെന്നതിനാലും നോട്ടിസ് അനുവദിക്കാൻ കഴിയില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി.
കീഴ്‌വഴക്കമനുസരിച്ച് ഇതുപോലുള്ള ഒട്ടേറെ വിഷയങ്ങൾ സഭയിൽ മുൻപ് ചർച്ചയ്ക്കെടുത്തിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാരോ പാർട്ടിയോ മന്ത്രിമാരോ പ്രതിക്കൂട്ടിലാകുന്ന ഒരു കാര്യവും സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കാത്ത പ്രവണതയാണിപ്പോൾ. സംസ്ഥാനത്തെയാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് വന്നിരിക്കുന്നത്.
നാട്ടിലെ ക്രിമിനലുകൾക്ക് രാഷ്ട്രീയ നേതൃത്വം കുടപിടിച്ചു കൊടുക്കുകയാണ്. ഇതിൽ സ്വർണക്കള്ളക്കടത്തു മുതൽ ലഹരിമരുന്നു വരെയുള്ള സംഭവങ്ങളുണ്ടെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് സതീശൻ സഭയ്ക്കു പുറത്ത് ആരോപിച്ചു. മനു തോമസ് നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാകണം.
സഭയിൽ ചോദ്യോത്തരവേളയിൽ ബഹളം ഉണ്ടാക്കാനും പ്രകോപനമുണ്ടാക്കാനും ഓടിനടന്ന് നിർദേശം നൽകിയത് പൊതുമരാമത്ത് മന്ത്രിയാണ്. മുഖ്യമന്ത്രി ഇല്ലാത്ത സമയം ഫ്ലോറിന്റെ ചുമതല പൊതുമരാമത്ത് മന്ത്രിയെയാണോ എൽപിച്ചതെന്നു പോലും സംശയം തോന്നും - സതീശൻ ചൂണ്ടിക്കാട്ടി.