കരുത്തു നേടാൻ അടിയന്തര നടപടി വേണം: സിപിഎം കേന്ദ്ര കമ്മിറ്റി
![pinarayi-vijayan-1 മൊബൈൽ സീ..സീ: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു മുൻപ് മൊബൈൽ ഫോൺ നോക്കുന്ന ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, സിഐടിയു ജനറൽ സെക്രട്ടി തപൻ സെൻ (പിന്നിൽ) എന്നിവർ. എം.എ. ബേബി സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തോൽവി പാർട്ടിക്കു ദേശീയതലത്തിൽ വലിയ ആഘാതമുണ്ടാക്കിയെന്നും രാഷ്ട്രീയമായി ശക്തിയാർജിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ക്ഷേത്ര കമ്മിറ്റികൾ, സാമുദായിക സംഘടനകൾ എന്നിവ വഴി വർഷങ്ങളായി ബിജെപി നടത്തുന്ന പരിശ്രമങ്ങൾ അവരുടെ വോട്ടു വിഹിതം ഉയരാൻ വഴിയൊരുക്കി.
സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്കു പോകുന്ന സാഹചര്യം തടയാനുള്ള രാഷ്ട്രീയ ഇടപെടലുകൾക്ക് ഉടൻ തുടക്കമിടണം. സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികൾ മുടങ്ങിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. കേന്ദ്രത്തിന്റെ സഹായത്തോടെയുള്ള ചില പദ്ധതികളുടെ പണം ബിജെപി സർക്കാർ തടഞ്ഞതാണു പ്രതിസന്ധിക്കു കാരണമെന്നു സംസ്ഥാന നേതൃത്വം നിലപാടെടുത്തു. കേന്ദ്രകമ്മിറ്റി നാളെ സമാപിക്കും.
കേരളത്തിൽ തുടർച്ചയായ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും എങ്ങനെ കനത്ത തോൽവിയുണ്ടായി, ബിജെപിയുടെ വളർച്ച എന്തുകൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞില്ല തുടങ്ങിയവയാണു പ്രധാനമായും പരിശോധിക്കുന്നത്. ഇന്ത്യാസഖ്യത്തിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളും ചർച്ച ചെയ്യും.