ഗുരുദേവ കോളജിന് പൊലീസ് സംരക്ഷണം; ഇന്നു തുറക്കും
Mail This Article
കൊയിലാണ്ടി / കൊച്ചി ∙ പ്രിൻസിപ്പലിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യയനം മുടങ്ങിയ കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരൻ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് കൊയിലാണ്ടി ഇൻസ്‌പെക്ടർ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തെ കോളജിൽ വിന്യസിച്ചു. ഇന്ന് അധ്യയനം പുനരാരംഭിക്കുമെന്ന് കോളജ് അധികൃതർ പറഞ്ഞു. നിയമവിരുദ്ധമായി കോളജിലേക്ക് അതിക്രമിച്ചു കയറുന്നവരെ തടയണമെന്ന ആവശ്യവും പ്രിൻസിപ്പൽ കോടതി മുമ്പാകെ ഉന്നയിച്ചിരുന്നു. പൊലീസ് സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി നിർദേശിച്ചത്. ക്യാംപസിലും പുറത്തും അച്ചടക്കം പൊലീസ് ഉറപ്പാക്കണം. കക്ഷികൾ തമ്മിലുള്ള തർക്കം ക്രമസമാധാന പ്രശ്നമായി മാറാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഇന്നു കോളജ് തുറക്കുന്ന സാഹചര്യത്തിൽ, കോടതിയുടെ നിർദേശങ്ങൾ അക്ഷരം പ്രതി നടപ്പാക്കുന്നതിനു വടകര ഡിവൈഎസ്പി മേൽനോട്ടം വഹിക്കണമെന്നും ഉത്തരവിലുണ്ട്. ഹർജി 8ന് വീണ്ടും പരിഗണിക്കും.
ജൂലൈ ഒന്നിന് കോളജ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി പ്രിൻസിപ്പലിനെയും അധ്യാപകരടക്കമുളള ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയും ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരായ ടി.കെ.തേജുലക്ഷ്മി, എം.കെ.തേജു സുനിൽ, ആർ.പി.അമൽരാജ്, അഭിഷേക് എസ് സന്തോഷ് എന്നിവരെ പ്രിൻസിപ്പൽ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.