ADVERTISEMENT

ന്യൂഡൽഹി ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ ശിക്ഷയ്ക്കെതിരെ നൽകിയ ഹർജികളിൽ കേരള സർക്കാർ, കെ.കെ. രമ എന്നിവർ ഉൾപ്പെടെ എതിർകക്ഷികൾക്ക്  സുപ്രീം കോടതി നോട്ടിസ് അയച്ചു. 6 ആഴ്ചയ്ക്കകം മറുപടി നൽകണമെന്നു ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു ബെഞ്ച് നിരീക്ഷിച്ചു. ടിപി കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെയും വിചാരണ കോടതിയിലെയും ഫയലുകൾ ഹാജരാക്കാനും നിർദേശിച്ചു.

1 മുതൽ 5 വരെ പ്രതികളായ എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി എന്നിവരും ഏഴാം പ്രതി കെ.ഷിനോജും ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയതിനു പുറമേ, പ്രത്യേകാനുമതി ഹർജിയും നൽകിയിട്ടുണ്ട്. ഇവർക്കായി അഭിഭാഷകരായ രഞ്ജിത്ത് കുമാർ, ജി.പ്രകാശ് എന്നിവർ ഹാജരായി. വിചാരണക്കോടതി വിട്ടയച്ചെങ്കിലും പിന്നീടു ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച 10–ാം പ്രതി കെ.കെ.കൃഷ്ണൻ, 12–ാം പ്രതി ജ്യോതിബാബു എന്നിവരും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇവർക്കായി മുൻ ജഡ്ജി എസ്. നാഗമുത്തു     ഹാജരായി. 

അതിനിടെ, 3 വർഷം തടവിനു ശിക്ഷിക്കപ്പെട്ട 31-ാം പ്രതി ലംബു പ്രദീപന് തിരികെ കീഴടങ്ങുന്നതിൽ നിന്ന് സുപ്രീം കോടതി ഇളവു നൽകി. ഹൈക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രദീപന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതിൽ തീരുമാനം എടുക്കുംവരെ ഇളവു വേണമെന്നാണ് പ്രദീപൻ ആവശ്യപ്പെട്ടത്.

English Summary:

Supreme Court sent notice to opposite parties including Kerala Government and K.K. Rama on tp chandrasekharan case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com