ADVERTISEMENT

കൊച്ചി ∙ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ കണ്ടെത്താൻ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ച ചാൻസലർ കൂടിയായ ഗവർണർക്കു ഹൈക്കോടതിയിൽ നിന്നു വീണ്ടും തിരിച്ചടി. കാർഷിക സർവകലാശാലയിലെയും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെയും കമ്മിറ്റി രൂപീകരണമാണു ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ ഒരു മാസത്തേക്ക് ഇന്നലെ സ്റ്റേ ചെയ്തത്. ഇതോടെ ഗവർണർ രൂപീകരിച്ച 6 സർവകലാശാലകളിലെ കമ്മിറ്റികൾക്കും വിലക്ക് ആയി. 

കുഫോസ്, കേരള, എംജി, മലയാളം സർവകലാശാലകളിലെ സേർച് കമ്മിറ്റി രൂപീകരണം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് 6 സർവകലാശാലകളിലും ഗവർണർ കമ്മിറ്റികൾ രൂപീകരിച്ചത്. കാർഷിക സർവകലാശാലയിലെ കമ്മിറ്റി രൂപീകരണത്തിനെതിരെ ജനറൽ കൗൺസിൽ അംഗങ്ങളായ പ്രഫ.ഡോ.പി. കെ.സുരേഷ് കുമാർ, എൻ. കൃഷ്ണദാസ് എന്നിവരും ഓപ്പൺ സർവകലാശാലയിലെ കമ്മിറ്റിക്കെതിരെ ജനറൽ കൗൺസിൽ അംഗങ്ങളായ അഡ്വ.ബിജു കെ.മാത്യു, ഡോ.കെ.ശ്രീവത്സൻ എന്നിവരുമാണു കോടതിയിലെത്തിയത്.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തന്നെ, നേരത്തേ നൽകിയ ഉത്തരവുകളുടെ ചുവടു പിടിച്ച് കോടതി സ്റ്റേ ഉത്തരവു നൽകി. ചാൻസലർ ഉൾപ്പെടെ എതിർകക്ഷികളോടു സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. പ്രതിനിധിയെ ആവശ്യപ്പെട്ടിട്ടും നൽകാതെ വി.സി നിയമന നടപടികൾ വൈകിക്കുന്ന സാഹചര്യത്തിലാണു കമ്മിറ്റിയെ വച്ചതെന്ന നിലപാടാണ് ചാൻസലറുടെ അഭിഭാഷകൻ സ്വീകരിച്ചത്. സേർച് കമ്മിറ്റി രൂപീകരണത്തിനുള്ള അധികാരം ആർക്കാണെന്നു വിശദമായി പരിശോധിക്കുമെന്നു കോടതി വ്യക്തമാക്കിയിരുന്നു.

English Summary:

Search Committee: again setback for governor Arif Mohammad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com