ADVERTISEMENT

തിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സുപ്രധാന നിർദേശങ്ങൾ നിയമസഭയിലെ ചോദ്യങ്ങൾക്കുള്ള മറുപടിയിലും സർക്കാർ മറച്ചുവച്ചു. ഹേമയുടേത് ജുഡീഷ്യൽ കമ്മിഷൻ അല്ലാത്തതിനാൽ കമ്മിറ്റി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാൻ സർക്കാരിനു ബാധ്യതയില്ല. എന്നാൽ, വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് തേടിയുള്ള അപേക്ഷ നിരസിക്കാൻ സാംസ്കാരിക വകുപ്പു പറഞ്ഞ കാരണം, നിയമസഭയ്ക്കു നൽകേണ്ടതുണ്ടെന്നാണ്.

സാംസ്കാരിക വകുപ്പിന്റെ ഈ നിലപാട് 2020 ഒക്ടോബറിൽ വിവരാവകാശ അപേക്ഷയുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ മുഖ്യവിവരാവകാശ കമ്മിഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെ റിപ്പോർട്ട് നിയമസഭയ്ക്കു നൽകിയില്ലെന്നു മാത്രമല്ല, ചോദ്യങ്ങൾക്കു മറുപടി നൽകിയപ്പോൾ പുറത്തുവിട്ടതു കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കത്തിന്റെ ഗൗരവം പ്രതിഫലിക്കാത്ത വിവരങ്ങളുമാണ്.

സിനിമയിലെ സ്ത്രീകൾ പങ്കുവച്ച അനുഭവങ്ങളെ ‘ഷോക്കിങ്’ എന്നു വിശേഷിപ്പിച്ചാണ്, അവർ അഭിമുഖീകരിക്കുന്ന ഒന്നാമത്തെ പ്രശ്നമായി ലൈംഗികാതിക്രമം ജസ്റ്റിസ് ഹേമ ചൂണ്ടിക്കാട്ടിയത്. സിനിമയിൽ അവസരം കിട്ടാൻ ലൈംഗിക ബന്ധം പകരം ചോദിക്കുന്നുവെന്നും ജോലിസ്ഥലത്തും യാത്രയിലും താമസസ്ഥലത്തും അതിക്രമം നേരിടുന്നുവെന്നും വിശദീകരിച്ചശേഷമാണു പ്രധാന പ്രശ്നം ലൈംഗിക അതിക്രമമാണെന്നു റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്നത്.

എന്നാൽ, കമ്മിറ്റിയുടെ നിർദേശങ്ങളെന്തൊക്കെയെന്ന് 2020 ഫെബ്രുവരിയിൽ എം.ഉമ്മർ, പി.കെ.ബഷീർ, എ.കെ.മുനീർ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ നൽകിയ മറുപടിയിൽ ജസ്റ്റിസ് ഹേമയുടേതായി 2 നിർദേശങ്ങൾ മാത്രമേയുള്ളൂ.

കേരള സിനി എക്സിബിറ്റ് ആൻഡ് എംപ്ലോയീസ് റഗുലേഷൻ നിയമം രൂപീകരിച്ച് ട്രൈബ്യൂണൽ സ്ഥാപിക്കുക, സ്ത്രീകൾക്കെതിരെ ചെയ്യുന്ന കുറ്റകരമായ പ്രവൃത്തിക്കു ശിക്ഷ നൽകാൻ വ്യവസ്ഥയുണ്ടാക്കുക എന്നിവ മാത്രം. മറ്റു നിർദേശങ്ങളോ, നിരീക്ഷണങ്ങളോ സാമാജികരെ അറിയിച്ചില്ല. കമ്മിറ്റിയംഗം ശാരദ, നടിമാരുടെ വാതിലിൽ മുട്ടുന്ന സംഭവവും കാസ്റ്റിങ് കൗച്ചുമെല്ലാം തലക്കെട്ടിട്ടു റിപ്പോർട്ടിൽ പരാമർശിച്ചെങ്കിലും മറുപടിയിൽ ‘ലൈംഗികാതിക്രമം തടയുക’ എന്ന ഒറ്റ വാചകത്തിൽ ഈ ഭാഗം ഒതുക്കി. 

English Summary:

Important proposals in Hema Committee Report hided in Assembly also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com