ADVERTISEMENT

പാലാ ∙ സിറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ അന്തിമ പ്രസ്താവനയിൽ നിറയുന്നത് സഭാനവീകരണത്തിന് ഊന്നൽ നൽകുന്ന തീരുമാനങ്ങൾ. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുകയും ക്രൈസ്തവ സഭകളുമായി ചർച്ച ചെയ്തു നടപ്പിലാക്കുകയും ചെയ്യുക, മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ജനസുരക്ഷ മുൻനിർത്തി യാഥാർഥ്യബോധത്തോടെയുള്ള പരിഹാരം അടിയന്തരമായി കണ്ടെത്തുക, ദുക്റാന തിരുനാൾ പൊതു അവധിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

സിറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും സിനഡ് തീരുമാനപ്രകാരമുള്ള കുർബാന അർപ്പിക്കണമെന്ന് അസംബ്ലി ശക്തമായി ആവശ്യപ്പെട്ടു. സിറോ മലബാർ സഭയുടെ ദൗത്യ മേഖലകളിൽ അൽമായർ‍ക്ക് കൂടുതൽ ഇടം നൽകുക, വിശ്വാസ പരിശീലനം കാലാനുസൃതമാകുക, സമുദായം ശക്തിപ്പെടുക, പ്രേഷിത ചൈതന്യം ജ്വലിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് അസംബ്ലിയിൽ ഉണ്ടായത്.

പൗരസ്ത്യ കത്തോലിക്കാസഭകളിൽ അംഗബലംകൊണ്ടു രണ്ടാംസ്ഥാനത്തു നിൽക്കുന്ന സിറോ മലബാർ സഭയ്ക്കു ഭാരതം മുഴുവൻ അജപാലനാധികാരം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സഹോദരസഭകളോടൊപ്പം സുവിശേഷപ്രഘോഷണം ശക്തമാക്കണം. വെല്ലുവിളികളെ സധൈര്യം നേരിടാനും ഒരുമയുടെയും സാഹോദര്യത്തിന്റെയും വികാരത്തോടെ ഒരു കുടുംബം എന്നനിലയിൽ ശക്തിപ്പെടാനും സഭ ലക്ഷ്യംവയ്ക്കുന്നു.

ജീവിക്കുന്ന നാട്ടിൽനിന്ന് വനം പരിസ്ഥിതി നിയമംമൂലം തിരസ്കൃതരാകുന്ന കർഷകരുടെയും പ്രകൃതിദുരന്തത്താലും വന്യമൃഗശല്യത്താലും കഷ്ടപ്പെടുന്നവരുടെയും വേദനയിൽ സഭ പങ്കുചേരുന്നതായും അസംബ്ലിയുടെ അന്തിമ പ്രസ്താവനയിൽ വ്യക്തമാക്കി. വിശ്വാസികളിൽ, പ്രത്യേകിച്ച് പുതിയ തലമുറയിൽ ക്രൈസ്തവസ്വത്വവും സമുദായബോധവും വർധിപ്പിക്കുക, വിശ്വാസത്തിന്റെ അനന്യത ബോധ്യപ്പെടുത്തുക, വിശ്വാസപരിശീലകരെ പുതിയ കാലഘട്ടത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കുന്നവരാകാൻ കരുത്തരാക്കുക, വിശ്വാസരൂപീകരണത്തിൽ കുടുംബങ്ങൾക്കും ഇടവകകൾക്കും അജപാലകർക്കുമുള്ള പങ്ക് എടുത്തുകാണിക്കുക എന്നീ നിർദേശങ്ങളും അസംബ്ലി മുന്നോട്ടുവച്ചു.

കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിദ്യ തുടങ്ങി തങ്ങളുടെ സേവനമേഖലകളെല്ലാം സുവിശേഷ മൂല്യാധിഷ്ഠിതമാക്കുക എന്നത് അൽമായരുടെ പ്രേഷിതദൗത്യമാകണം. സിറോ മലബാർ സഭയിൽ പ്രേഷിതരായ അൽമായർക്കുവേണ്ടിയുള്ള ഒരു പ്രസ്ഥാനം രൂപപ്പെടുത്താൻ അസംബ്ലി ശുപാർശ ചെയ്തു. ഭാരതത്തിന്റെ ബഹുസ്വരതയും ഭരണഘടനയും മാനിച്ചുകൊണ്ടുതന്നെ സുവിശേഷവേലയിൽ സജീവമായി അൽമായർ പങ്കുചേരണം.

ജനസംഖ്യാശോഷണം, കൃഷി-തൊഴിൽ– സാമ്പത്തിക മേഖലകളിലെ തിരിച്ചടി, സാമൂഹിക രാഷ്ട്രീയ പിന്നാക്കാവസ്ഥ, പൊതുസമൂഹത്തിൽ ക്രിസ്തീയ ചരിത്രവും സംസ്കാരവും നേരിടുന്ന അവഗണന, പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ ഇതെല്ലാം സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ്.

പാലായിൽ സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ച് അർപ്പിച്ച കുർബാനയിൽ പങ്കെടുക്കുന്ന ബിഷപ്പുമാർ ഉൾപ്പെടെയുള്ള പ്രതിനിധികൾ. ചിത്രം: മനോരമ
പാലായിൽ സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ച് അർപ്പിച്ച കുർബാനയിൽ പങ്കെടുക്കുന്ന ബിഷപ്പുമാർ ഉൾപ്പെടെയുള്ള പ്രതിനിധികൾ. ചിത്രം: മനോരമ

ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലകളിൽ സമുദായ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതിൽ അസംബ്ലി ഉത്കണ്ഠ അറിയിച്ചു. സമുദായ ക്ഷേമത്തിനു മുൻഗണന നൽകുന്ന രാഷ്ട്രീയ നേതാക്കളെ ചേർത്തുപിടിക്കാനും സമുദായ അംഗങ്ങൾ രാഷ്ട്രീയത്തിൽ സജീവമാകാനും തീരുമാനിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങൾക്കായും ദലിത് ക്രൈസ്തവർ, സഭാംഗങ്ങളായ നാടാർ, കമ്മാളർ, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ശക്തീകരണത്തിനായും ഒറ്റക്കെട്ടായി പോരാടാൻ സഭ ആഗ്രഹിക്കുന്നു.

ക്രിസ്ത്യൻ ചരിത്രവും സംഭാവനകളും വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. സമുദായ സംഘടന എന്ന നിലയിൽ കത്തോലിക്കാ കോൺഗ്രസിനെ വളർത്തണം. സിറോ മലബാർ സഭാംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതു കണ്ണിയായി പൗരസ്ത്യ സുറിയാനി പാരമ്പര്യവും ഭാഷാ പൈതൃകവും പുനരുജ്ജീവിപ്പിക്കും.

സഭാമക്കളായ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളിൽ സാധ്യമായ പരിഹാരം തേടണം. ഗൾഫ് മേഖലയിലും യൂറോപ്പിലും നിയതമായ സഭാ സംവിധാനം രൂപപ്പെടുത്തുക, ക്നാനായ സമുദായത്തിന്റെ പ്രേഷിത മേഖലകൾ വിശാലമാക്കുക, സൗത്താഫ്രിക്കയിലും സിംഗപ്പൂരിലും അജപാലന സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.

പാലായുടെ ആതിഥേയത്വത്തിന് നന്ദിപറഞ്ഞ് മാർ തട്ടിൽ

പാലാ ∙ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി സമാപനത്തോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, സിനഡ് സെക്രട്ടറിയും തലശ്ശേരി ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി, വിൻസെൻഷ്യൻ സമർപ്പിത സമൂഹം സുപ്പീരിയർ ജനറൽ ഫാ.ജോൺ കണ്ടത്തിങ്കര, ചിക്കാഗോ രൂപത വികാരി ജനറൽ ഫാ.ജോൺ മേലേപ്പുറം എന്നിവരുടെ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു.

മാർ റാഫേൽ തട്ടിൽ സന്ദേശം നൽകി. പാലായുടെ ഹൃദ്യമായ ആതിഥേയത്വത്തിനും അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനും സഹപ്രവർത്തകർക്കും സമ്മേളനം നന്ദി രേഖപ്പെടുത്തി.

English Summary:

Syro Malabar Church Episcopal Assembly emphasized reform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com