ADVERTISEMENT

സക്കറിയയുടെ പ്രശസ്തമായ ഒരു നോവലുണ്ട്: ‘ഇഷ്ടികയും ആശാരിയും’. എല്ലാ നോവലുകൾക്കും എഴുത്തുകാരൻ തന്നെയാണു മൂത്താശാരിയെങ്കിലും എഴുത്തിനു കൂട്ടായിനിന്ന ഒരു പരികർമിയെപ്പറ്റി സക്കറിയയുൾപ്പെടെ പല എഴുത്തുകാരും സ്നേഹത്തോടെ പറയും: മണർകാട് മാത്യു.

‘മത്തായിച്ചൻ’ എന്നു താൻ വിളിക്കുന്ന മാത്യുവിന്റെ സൗമനസ്യപൂർണമായ പരിചരണം തന്റെ പല രചനകളുടെയും ഇഷ്ടികകൾ ചേർത്തുവയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്ന് സക്കറിയ ഓർക്കുന്നു. 

സക്കറിയയുടെ ‘എന്തുണ്ട് വിശേഷം പീലാത്തോസേ’, ‘അയ്യപ്പത്തിന്തകത്തോം’ എന്നീ നോവലുകൾ മാത്യുവിനാണ് സമർപ്പിച്ചിട്ടുള്ളത്. ഇവയൊക്കെ മലയാള മനോരമ വാർഷികപ്പതിപ്പിനുവേണ്ടി എഴുതിയതു മാത്യുവിന്റെ പ്രേരണയിലും കറതീർന്ന പിന്തുണയിലുമാണ്. 

മലയാള മനോരമ വാർഷികപ്പതിപ്പിന്റെ ചുമതല വഹിച്ച നാളുകളിൽ അതിലേക്കുള്ള മികച്ച രചനകൾക്കായി എഴുത്തുകാർക്ക് ഒളിവുജീവിതം പോലും ഒരുക്കിയിരുന്നു അദ്ദേഹം. ഇടുക്കി ഹൈറേഞ്ചിൽ ഒളിവിലിരുന്നിട്ടും എഴുതാൻ കഴിയാതെപോയ നോവലിനെപ്പറ്റി പുനത്തിൽ കുഞ്ഞബ്ദുല്ല പറഞ്ഞിട്ടുണ്ട്.

സക്കറിയയും മുകുന്ദനും പുനത്തിൽ കുഞ്ഞബ്ദുല്ലയുമായിരുന്നു മണർകാട് മാത്യുവിന്റെ പ്രിയപ്പെട്ട എഴുത്തുകാർ. അവർ മാത്യുവിന്റെ നിർബന്ധങ്ങൾക്കു വഴങ്ങി എന്നു പറയുന്നതുപോലെതന്നെ അവരുടെ ഇഷ്ടങ്ങൾക്കു മാത്യുവും വഴങ്ങി എന്നു പറയാം. 

സൗമ്യമധുരമായ ഇടപെടലുകൾകൊണ്ടാണു മാത്യു എഴുത്തുകാർക്കു പ്രിയപ്പെട്ടവനായത്. ഒരിക്കൽ പരിചയപ്പെട്ടാൽ ആ ബന്ധം ഇഴപൊട്ടാതെ തുടർന്നുപോകുന്നതിൽ അദ്ദേഹം വിശേഷ ശ്രദ്ധ വച്ചു. അമേരിക്കൻ മലയാളി എഴുത്തുകാരൻ മനോഹർ തോമസ് ദീർഘകാലത്തിനുശേഷം ഈയിടെ മാത്യുവിന്റെ വീട് അന്വേഷിച്ചുവന്നു. ഈ സർഗാത്മക സൗഹൃദങ്ങളെപ്പറ്റി മാത്യു ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്: ‘എഴുത്തിൽ ഇടപെടുമ്പോൾ.’

മലയാള മനോരമ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽനിന്നാണ് മണർകാട് മാത്യു 1980ൽ ‘വനിത’യുടെ എഡിറ്റർ–ഇൻ–ചാർജായത്. വനിതയുടെ കുതിപ്പിനു മൂന്നു പതിറ്റാണ്ടുകൾ ഇന്ധനം പകർന്നു അദ്ദേഹം. വനിതയ്ക്ക് ഹിന്ദി പതിപ്പുണ്ടായതും വനിത കുടുംബത്തിൽനിന്ന് ആരോഗ്യം, വീട്, പാചകം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുണ്ടായതും ഇക്കാലത്താണ്. 

ശാസ്ത്രാധ്യാപകനായി ജീവിതം തുടങ്ങിയ മാത്യുവിന്റെ ആത്മാവിനോടടുത്തുനിന്ന വിഷയം സിനിമയായിരുന്നു. അടുത്തും അകലെയുമുള്ള ചലച്ചിത്രോത്സവങ്ങൾക്കെല്ലാം അദ്ദേഹം ഓടിയെത്തി. ഇതിനിടെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രാസ്വാദനം പഠിക്കാനും പോയി. ‘ചലച്ചിത്ര സ്വരൂപം’ എന്ന കൃതി അദ്ദേഹത്തിന്റെ സിനിമാ ബോധ്യങ്ങളുടെ മാനിഫെസ്റ്റോയാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് 1984ൽ ഈ പുസ്തകത്തിനാണു ലഭിച്ചത്. 

വനിത ഹിന്ദിയിൽ പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ മാത്യുവിന് ഡൽഹി സന്ദർശനം പതിവായി. ആ സന്ദർശനങ്ങളിലൊന്നുംതന്നെ സന്ദർശിക്കാതെ അദ്ദേഹം മടങ്ങിയിട്ടില്ലെന്ന് എം. മുകുന്ദൻ ഓർക്കുന്നു.

അകത്തും പുറത്തും എക്കാലവും മണർകാട് മാത്യു യൗവനം സൂക്ഷിച്ചു; പത്രപ്രവർത്തനത്തിലെയും എഴുത്തിലെയും ആ നിത്യയൗവനമാണ് ഇന്നലെ കടന്നുപോയത്.

English Summary:

Writers' favourite Manarcad Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com