ADVERTISEMENT

കോഴിക്കോട് ∙ കേരളത്തിൽ ക്വാറി തുടങ്ങാനുള്ള അനുമതിയും ന്യൂനപക്ഷ അവകാശങ്ങളിൽ ഉൾപ്പെടുമെന്നു ന്യൂനപക്ഷ കമ്മിഷൻ. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടയാളുടെ ക്വാറിക്ക് അനുമതി നൽകാൻ പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിക്കു നിർദേശം നൽകി ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഉത്തരവിറക്കി. അപകടാവസ്ഥയിലുള്ള പ്രദേശത്തു ക്വാറിക്ക്  അനുമതി നൽകാനാകില്ലെന്നു കാട്ടി തള്ളിയ അപേക്ഷയ്ക്കാണ് ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി സർട്ടിഫിക്കറ്റ് നൽകാൻ കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്.

കണ്ണൂർ ജില്ലയിൽ ക്വാറി തുടങ്ങാൻ സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതി തടസ്സം നിൽക്കുന്നു എന്നു പരാതിപ്പെട്ടാണ് ക്വാറി ഉടമ കമ്മിഷനെ സമീപിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതന്യൂനപക്ഷ സംരക്ഷണവും തുല്യനീതിയും തുല്യ അവകാശവും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. അതീവ അപകടമേഖലയിലുള്ള ഭൂമിയിലെ ക്വാറിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും എന്നിട്ടും ശരാശരി അപകട മേഖലയിലുള്ള തന്റെ ഭൂമിയിൽ ഖനനം അനുവദിക്കുന്നില്ലെന്നും പരാതിയി‍ൽ ചൂണ്ടിക്കാട്ടി. 

പരിസ്ഥിതി സർട്ടിഫിക്കറ്റ് ലഭിക്കാൻ ആവശ്യമായ എല്ലാ രേഖകളും പരാതിക്കാരൻ ഹാജരാക്കിയിട്ടുണ്ടെന്നു വിലയിരുത്തിയാണു കമ്മിഷൻ ക്വാറി തുടങ്ങാൻ അനുമതി നൽകിയത്. രേഖകൾ പരിശോധിച്ച് ആവശ്യമായ പരിസ്ഥിതി സർട്ടിഫിക്കറ്റ് ഒരുമാസത്തിനകം നൽകാനും സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിക്കു നിർദേശം നൽകി. സമിതി നേരത്തെ പ്രദേശം സന്ദർശിക്കുകയും സ്ഥലത്തിന്റെ അപകടാവസ്ഥ അടക്കം പരിശോധിച്ചു നിരസിക്കുകയും ചെയ്ത അപേക്ഷയാണിത്. നിർദിഷ്ട ക്വാറിക്കു സമീപ പ്രദേശത്തുണ്ടായ സോയിൽ പൈപ്പിങ്, മണ്ണിടിച്ചിൽ എന്നിവ കൂടി പരിശോധിച്ചായിരുന്നു അപേക്ഷ നിരസിച്ചത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം തുടങ്ങാൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുമതി നൽകുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ക്വാറി തുടങ്ങാൻ ന്യൂനപക്ഷ കമ്മിഷൻ അനുമതി നൽകുന്നത് അധികാരം മറികടന്നുള്ള ഇടപെടലാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തനിക്ക് അനുമതി ലഭിക്കാൻ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ മറ്റൊരു ക്വാറിക്കു നൽകിയ ലൈസൻസ് സംബന്ധിച്ചുള്ള കേസ് കേന്ദ്ര ഹരിത ട്രൈബ്യൂണലിനു മുന്നിലാണിപ്പോൾ.

English Summary:

Starting Quarry is minority right: Order became controversial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com