ADVERTISEMENT

തിരുവനന്തപുരം∙ ‘ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാൾ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയെന്നു പരാതി. പരാതിയിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്രത്യേക അന്വേഷണസംഘത്തിന് ഇന്നു പരാതി നൽകുമെന്ന് അവർ അറിയിച്ചു. 

2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് ഇവർ അഭിനയിക്കാനെത്തിയത്. വീണ്ടും സീനിൽ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് വരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയിൽ, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മൻസൂർ റഷീദ് മുറിയിലെത്തി കുടിക്കാൻ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി. 

സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി. പിന്നീടു രാവിലെ ഇവരുടെ നഗ്നചിത്രം ഇൗ അസിസ്റ്റന്റ് ഡയറക്ടർ നടിക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെട്ടു. പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ ബലാൽസംഗത്തിനു കേസെടുത്തു. പിന്നീടും ഇൗ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി. 

അറസ്റ്റ് ചെയ്യാൻ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവിൽ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളിൽ ഇയാൾ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. 

സുധീഷ് ശങ്കറിനെതിരെ പരാതി; മൊഴിയെടുത്തു 

തിരുവനന്തപുരം ∙ സിനിമാ, സീരിയൽ സംവിധായകൻ സുധീഷ് ശങ്കർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു കാട്ടി യുവനടി നൽകിയ പരാതിയിൽ തിരുവനന്തപുരം കഠിനംകുളം പൊലീസ് മൊഴി രേഖപ്പെടുത്തി. 2019ൽ ആണു കേസിനാസ്പദമായ സംഭവം. സുധീഷ് അടിക്കുകയും തോളിൽ പിടിക്കുകയും ചെയ്തെന്നു നടി വെളിപ്പെടുത്തി. പ്രൊഡക്‌ഷൻ കൺട്രോളർ ഷാനുവിനെതിരെയും പരാതിയുണ്ട്. വരുംദിവസങ്ങളിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം പ്രത്യേക സംഘത്തിനു കൈമാറും. 

English Summary:

Junior artist's complaint against assistant director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com